ധ്യാനാന്തരം
ഒരു കൊച്ചു കൊതുക്
കാതിൽ വന്നു മൂളിയപ്പോൾ
ധ്യാനത്തിൽ നിന്നു മുയർന്നു
ദീർഘമായ ഒരുൾ യാത്രയിൽ
നിന്നുമാണീ ചെറുപ്രാണി
എന്നെ തിരികെ കൊണ്ടുവന്നത്
ധ്യാനത്തിന്റെ ശാന്ത സുഖത്തിൽ
കണ്ണു തുറന്നപ്പോൾ
ഒരു തുള്ളി രക്തത്തിനു വേണ്ടി
അതെനിക്കു ചുറ്റും മൂളിപ്പറക്കുന്നു
ഒരു സൂചിക്കുത്തിന്റെ വേദനയിൽ
എനിക്കത് ദാനമായ് നൽകാനാവും
എങ്കിലും ശാന്തിക്കുമശാന്തിക്കുമിടയിൽ
എവിടെയോ ഞാൻ ശങ്കിച്ചു നിന്നു
ആദിമമായ ഒരുൾ വിളിയിൽ
ഉള്ളിലെ വേട്ടക്കാരനുണർന്നു
കൈകൾ, വേഗവും വന്യതയുമറിഞ്ഞു
ഉള്ളിൽ പ്രാർത്ഥിച്ചുണർത്തിയ
സാസ്ഥ്യം മുറിഞ്ഞു.
ഒടുവിൽ ധ്യാനലീനമായ കണ്ണുകളിലൂടെ കണ്ടു
എന്റെ കൈവെള്ളയിൽ
ചതഞ്ഞരഞ്ഞ ഒരു ശരീരവും
എന്റെ തന്നെ ചോരയും
No comments:
Post a Comment