കൂറുമാറുന്നവരോട്
, I will pluck your bloody tongue, എന്ന് ജയൻ പറയുമായിരുന്നോ ?
നടിയെ ആക്രമിച്ച കേസിൽ പ്രമുഖനായ ഒരു നടനും, ഒരു നടിയും കൂറുമാറിയെന്നതാണ് ഇപ്പോഴത്തെ വലിയ വാർത്ത. എനിക്ക് ആ വാർത്ത കേട്ടപ്പോൾ അല്പം പോലും അത്ഭുതം തോന്നിയില്ല. അവർ രണ്ടു പേരും ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി സാക്ഷി പറഞ്ഞാൽ ഞാൻ അത്ഭുതപെടുമായിരുന്നു . എന്തായാലും ആ വാർത്ത കേട്ടപ്പോൾ തോന്നിയ ചില കാര്യങ്ങളാണ് ഈ കുറിപ്പിൽ.
എതിരാളികളിലാത്ത , മഹാപുരുഷനായ രാഷ്ട്രീയനേതാവിന്റെ മകളാണ് നായിക നടി . നേതാവിന്റെ അപ്രതീക്ഷിതമായ മരണത്തോടെ അവർ തീർത്തും അശരണയാവുന്നു. രണ്ടാം ഭർത്താവിന്റെ കൈയിലെ വെറും പാവയാണ് അവർ എന്ന് സൂചന ആദ്യം മുതൽ തന്നെയുണ്ട് . അയാളുടെ ഭരണം അവളുടെ മേൽ മാത്രമല്ല, പാർട്ടിയിലേക്കും നീളുന്നു. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ വനിതാ നേതാവിന്റെ പേരൊക്കെയാണെങ്കിലും , സിനിമയിൽ അവൾ തീർത്തും ദുർബലയാണ്. സ്വന്തം അഭിപ്രായം പോലും പറയാൻ കഴിയാത്ത വിധം അവരുടെ വിധേയത്വം പ്രകടമാണ്. ( ജീവിതത്തിലും അവർ ഏറെക്കുറെ അങ്ങിനെ ആയിട്ടുണ്ട്. ഒരു കാലത്തു , ഏതു മഹാനടനോടപ്പവും നിൽക്കാൻ കഴിവുള്ള കഥാപാത്രങ്ങളെ ,തന്റെ അഭിനയത്തിന്റെ മേന്മ കൊണ്ട് മാത്രം അവസ്മരണീയമാക്കിയ നടിയാണ് , അഭിനയസാധ്യത ഒട്ടുമില്ലാത്ത ഈ ശുഷ്കമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്).
അതുംപോരാത്തതിന് മകൾ മയക്കു മരുന്നിനു അടിമയും. അമ്മയും മകളും തമ്മിൽ ഒരു വൈകാരിക ബന്ധവും ഉള്ളതായി സിനിമയിൽ കാണുന്നില്ല. ദുഷ്ടനായ ഭർത്താവു ഈ സാഹചര്യങ്ങളെ മുതലെടുക്കുന്നത് സ്വാഭാവികം മാത്രം. അങ്ങിനെ ഗത്യന്തരമില്ലാതെ അവൾ, മനസിലെന്നും ശത്രുവായി കരുതിയിരുന്ന , നായകനെ തേടി പോകുന്നു.
എന്നെങ്കിലും ഒരിക്കൽ തന്നെ തേടി " അനുജത്തി" വരുമെന്നുറപ്പുള്ള നായകൻ, അവളെ കാണാൻ തിരഞ്ഞെടുക്കുന്നത് അമ്മയുടെ കുഴിമാടമാണ്. സിനിമയിൽ അച്ഛനാരാണ് എന്ന് സംശയമുണ്ടെങ്കിലും അമ്മയുടെ കാര്യത്തിൽ തർക്കമില്ല.( ഇവിടെ അമ്മയെന്നത് നായകന്റെ 'അമ്മ എന്ന് തന്നെയാണ് ഉദേശിച്ചത്). ആ കുഴിമാടത്തിനരികിലിരുന്നാണ് അനുജത്തി ഏട്ടനോട് തന്റെ എല്ലാ ദുഃങ്ങളും, വിഷമങ്ങളും പങ്കുവെക്കുന്നത്. ഒരു സ്ത്രീക്കുണ്ടാകാവുന്ന എല്ലാ വിഷമങ്ങളും.
അച്ഛനാരാണ് എന്ന് പറയാതെ മരിച്ച അമ്മയുടെ കല്ലറയെ സാക്ഷിയാക്കി നായകൻ പെങ്ങളുടെയും അവളുടെ മകളുടെയും സുരക്ഷിതത്വം ഏറ്റെടുക്കുന്നു. മൂന്ന് തലമുറയിലേക്കു പടരുന്ന, രക്ഷയുടെ കവചം തീർക്കുന്ന, പുരുഷനെന്ന മഹാശാഖയായി , മഹാനടൻ അങ്ങനെ വളർന്നു നില്കുകയാണ്.
ദീർഘമായ സംഭാഷണത്തിന് ശേഷം കാറിൽ കയറിയപ്പോളാണ് നായികക്ക് പ്രധാനപ്പെട്ട ഒരു കാര്യം ഓര്മ വന്നത്. തന്നെപ്പോലും കിടപ്പറയിലേക്കു ക്ഷണിച്ച ഉയർന്ന പോലീസ് ഉദ്യോഗസ്ഥനെ കുറിച്ച്. അത് അവസാനത്തെ ആണിയായിരുന്നു. പെങ്ങളെയും മരുമകളെയും ദ്രോഹിച്ച വില്ലനിൽ മാത്രമൊതുങ്ങി നിന്ന കോപം പതുക്കെ മറ്റുള്ളവരിലേക്കും പകർന്നു തുടങ്ങി.
എങ്കിലും കാറിന്റെ ജാലകത്തിൽ കൈയമർത്തി " അനുജത്തി നീയെല്ലാം എന്നോട് പറഞ്ഞില്ലേ ,ഇനി ധൈര്യസമേതം പോക്കൊള്ളു " എന്ന് പറയുമ്പോൾ നായകന്റെ മുഖത്ത് ജ്ഞാനബുദ്ധന്റെ ശാന്തതയായിരുന്നു. എന്നാൽ അയാൾക്കുള്ളിൽ അയാൾ തന്നെ ചങ്ങലക്കിട്ടിരിക്കുന്ന ഒരു രുദ്രനും, നരസിംഹവുമൊക്കെയുണ്ടെന്നു പ്രേഷകർക്കറിയാം. അതുകൊണ്ടാണ് ആ നായക നടനിൽ അവർക്കു പൂർണമായ വിശ്വാസമുള്ളതു. അദ്ദേഹം ഉള്ളിടത്തോളം കാലം സ്ത്രീകൾ സുരക്ഷിതരാണ്.
അമ്മയുടെ കുഴിമാടം. നിസ്സഹായായ അനുജത്തി, ചൂഷണം ചെയ്യപ്പെടുന്ന മരുമകൾ( മസാല പോരെന്നു തോന്നിയത് കൊണ്ടാവാം മരുമകളെ കൂടി ഇരയാക്കാൻ രണ്ടാനച്ചനെന്ന വേട്ടമൃഗം ശ്രമിക്കുന്നു എന്ന സൂചനയും. നാർക്കോട്ടിക് പോലെ സ്ത്രീ പീഡനവും ഡേർട്ടി ബിസിനസ്സാണ് എന്ന് കരുതുന്നവനാണ് നായകൻ എന്ന് വില്ലന് അറിയാതെ പോയി.)
ധർമത്തിന്റെയും നീതിയുടെയും പര്യായമായ നായകൻ മൂന്നാം തൃക്കണ്ണ് തുറന്നില്ലെങ്കിലേ അത്ഭുതമുള്ളു.
പിന്നീട് , ഒരു രാത്രികൊണ്ട് ഒരു ചേരിയോഴിപ്പിക്കുന്ന , ഒരു പൂവിറകുന്ന ലാഘവത്തോടെ ,നായകൻ ഓരോ കളകളായി പറിച്ചെറിയുന്നു. സ്ത്രീയുടെ നേർക്കുള്ള ഒരു അനീതിയും അയാൾക്കു പൊറുക്കാൻ കഴിയില്ല.
ആ കരുത്തിന്റെ, സുരക്ഷിതത്വത്തിന്റെ ഉറപ്പിൽ അനുജത്തിയും, മകളും സുഖമായുറങ്ങുന്നു. സ്ത്രീക്ക് നേരെ കൈയും, കണ്ണും ഉയതാണ് ധൈര്യപ്പെട്ടവരെയൊക്കെ പരാജയപ്പെടുത്തി നായകൻ വലിയ അനീതികൾക്കെതിരെ പടപൊരുത്തൻ യാത്രയാവുന്നു. കൂടെ യുവനായകനുമുണ്ട്.
അത് കണ്ടു സന്തോഷത്തോടെ പ്രേക്ഷകർ തീയേറ്ററിൽ നിന്നുമിറങ്ങുന്നു. എന്ത് അനീതിയുണ്ടായാലും നായകൻ വന്നു രക്ഷിക്കുമെന്ന പ്രതീക്ഷയിൽ തിരിച്ചു വീട്ടിൽ ചെല്ലുമ്പോഴാണ് യഥാർത്ഥ ജീവിതത്തിൽ നടനും, നടിയും കൂറുമാറിയ വിവരമറിയുന്നത്. സിനിമയേത്, ജീവിതമേതെന്നു അവർ അപ്പോൾ തിരിച്ചറിയുന്നു. യഥാർഥ ജീവിതത്തിലും " അമ്മയുടെ " കല്ലറയുടെ അരികിലിരുന്നാണ് ഈ കൂറുമാറ്റതിൻറെ തിരക്കഥയെഴുതിയത് എന്ന് മാത്രം.
ഇത് ഒരു സിനിമ മാത്രം. ഇങ്ങനെ എത്രയോ സിനിമകളും, നായകന്മാരും നമ്മുടെ ജീവിതത്തിൽ വന്നു പോയിരിക്കുന്നു. എന്നിട്ടും ആ മഹാനടന്മാർക്കു ജയ് വിളിക്കാനും, സ്തുതിപാടാനും നമുക്ക് മടിയില്ല.
ഒരു സെൻ കഥയുണ്ട് . സെൻ സന്യാസി രാവിലെ എഴുന്നേറ്റ് വളരെ അത്ഭുതത്തോടെ പറഞ്ഞു, " ഉറക്കത്തിൽ ഞാനൊരു പൂമ്പാറ്റയെ സ്വപ്നം കണ്ടു". അതിൽ എന്താണ് ഇത്ര വലിയ കാര്യമെന്ന് ആർക്കും മനസിലായില്ല. അപ്പോൾ സന്യാസി പറഞ്ഞു 'എന്റെ സ്വപ്നത്തിൽ പൂമ്പാറ്റയാണോ, പൂമ്പാറ്റയുടെ സ്വപ്നത്തിൽ ഞാനാണോ വന്നതെന്നാണ് എൻ്റെ ഇപ്പോഴത്തെ സംശയം.'
തിരശീലക്കും ജീവിതത്തിനുമിടയിലുള്ള വ്യത്യാസം തിരിച്ചറിയാത്തവർ, നായകൻ തൂണ് പിളർന്നു, ലോക രക്ഷയ്ക് നരസിംഹമായി അവതരിക്കുമെന്നു സ്വപ്നംകണ്ടിരിക്കും .
വാൽകഷ്ണം
മാധ്യമം വാർഷികപതിപ്പിൽ സീമയുടെ ജീവിത കഥയുണ്ട് . അതിൽ അവർ പറയുന്നത് , ജയൻ ഏട്ടനെപ്പോലെയായിരുന്നു എന്നാണ്. ഐ. വി. ശശിയുമായുള്ള ബന്ധം എവിടെയും എത്താതെ നിൽക്കുന്ന സമയത്തു ജയൻ ഐ. വി. ശശിയെ വിളിച്ചു പറഞ്ഞത്രേ - " നീ ആ കുട്ടിയുടെ ജീവിതം നശിപ്പിക്കരുതെന്നു" . പിന്നെ കല്യാണത്തിന് അമ്പലത്തിൽ ജയനായിരുന്നു ഏട്ടന്റെ സ്ഥാനത്തു എന്നും.
അത് വായിച്ചപ്പോൾ ഒരു ആഗ്രഹം. നസിറിനെയും , സത്യനെയും പോലുള്ള നടന്മാരുള്ളപ്പോളാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായെതെങ്കിൽ അവർ എന്ത് ചെയ്യുമായിരുന്നു? അല്ലെങ്കിൽ ജയൻ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ , അഭ്രപാളിയിൽ നിന്നുമിറങ്ങി വന്നു , കൂറ് മാറുന്നവരുടെ മുഖത്ത് നോക്കി - if you repeat it again, I will pluck your bloody tongue , എന്ന് പറയുമായിരുന്നോ ? എങ്ങിനെയോക്കെ പറയുവാനുള്ള ആണത്തമുള്ള, തന്റേടമുള്ള ഒരാൾ ( തിരശീലയിലല്ലാതെ ) മലയാള സിനിമയിൽ ഉണ്ടാവുമോ?
ഉള്ളിലിരുന്നു ആരോ പറഞ്ഞു, വെറുതെ ഓരോന്നോർത്തു മനസ്സ് മടുപ്പിക്കണ്ട. പകരം, പൂമ്പാറ്റകളെ സ്വപനം കണ്ടു ഉറങ്ങാൻ നോക്ക് . ഉണരുമ്പോൾ എന്റെ സ്വപനത്തിൽ പൂമ്പാറ്റയോ, പൂമ്പാറ്റയുടെ സ്വപ്നത്തിൽ ഞാനോ എന്നൊന്നും ചിന്തിക്കാൻ മാത്രം വലിപ്പവും, ആഴവുമൊന്നും നമ്മുടെ മനസ്സിന്നില്ലലോ!!!!
No comments:
Post a Comment