Sunday, September 20, 2020

കൂറുമാറുന്നവരോട് , I will pluck your bloody tongue, എന്ന് ജയൻ പറയുമായിരുന്നോ ?

 

കൂറുമാറുന്നവരോട് ,    I will pluck your bloody tongue,  എന്ന് ജയൻ പറയുമായിരുന്നോ ?


നടിയെ  ആക്രമിച്ച കേസിൽ പ്രമുഖനായ ഒരു നടനും, ഒരു നടിയും  കൂറുമാറിയെന്നതാണ് ഇപ്പോഴത്തെ വലിയ വാർത്ത. എനിക്ക് വാർത്ത കേട്ടപ്പോൾ അല്പം പോലും അത്ഭുതം തോന്നിയില്ല. അവർ രണ്ടു പേരും ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി സാക്ഷി പറഞ്ഞാൽ ഞാൻ അത്ഭുതപെടുമായിരുന്നു . എന്തായാലും വാർത്ത കേട്ടപ്പോൾ തോന്നിയ ചില കാര്യങ്ങളാണ് കുറിപ്പിൽ.

 അടുത്ത കാലത്തു, മലയാള സിനിമ കളക്ഷന്റെ എല്ലാ റെക്കോർഡുകളും തകർത്ത ഒരു സിനിമ ഇറങ്ങിയിരുന്നു. പ്രമുഖനായ യുവനടൻ സംവിധായകന്റെ വേഷമണിഞ്ഞ ആദ്യചിത്രം. മലയാളത്തിന്റെ നടന  വിസ്മയം നായകൻ. മലയാളത്തിൽ വളരെ ഉയർന്ന പ്രതിഫലം വാങ്ങുന്ന നടി', നായിക ( നായികാ എന്ന് പറയാമെങ്കിൽ ).

എതിരാളികളിലാത്ത , മഹാപുരുഷനായ രാഷ്ട്രീയനേതാവിന്റെ മകളാണ് നായിക നടി . നേതാവിന്റെ അപ്രതീക്ഷിതമായ മരണത്തോടെ അവർ തീർത്തും അശരണയാവുന്നു. രണ്ടാം ഭർത്താവിന്റെ കൈയിലെ വെറും പാവയാണ് അവർ എന്ന് സൂചന ആദ്യം മുതൽ തന്നെയുണ്ട് . അയാളുടെ ഭരണം അവളുടെ മേൽ മാത്രമല്ല, പാർട്ടിയിലേക്കും നീളുന്നു. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ വനിതാ നേതാവിന്റെ പേരൊക്കെയാണെങ്കിലും , സിനിമയിൽ അവൾ തീർത്തും ദുർബലയാണ്. സ്വന്തം അഭിപ്രായം പോലും പറയാൻ കഴിയാത്ത വിധം അവരുടെ വിധേയത്വം പ്രകടമാണ്. ( ജീവിതത്തിലും അവർ ഏറെക്കുറെ അങ്ങിനെ ആയിട്ടുണ്ട്. ഒരു കാലത്തു , ഏതു മഹാനടനോടപ്പവും നിൽക്കാൻ കഴിവുള്ള കഥാപാത്രങ്ങളെ ,തന്റെ അഭിനയത്തിന്റെ മേന്മ കൊണ്ട് മാത്രം  അവസ്മരണീയമാക്കിയ നടിയാണ് , അഭിനയസാധ്യത ഒട്ടുമില്ലാത്ത  ശുഷ്കമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്).

അതുംപോരാത്തതിന് മകൾ മയക്കു മരുന്നിനു അടിമയും. അമ്മയും മകളും തമ്മിൽ ഒരു വൈകാരിക ബന്ധവും ഉള്ളതായി സിനിമയിൽ കാണുന്നില്ല. ദുഷ്ടനായ ഭർത്താവു സാഹചര്യങ്ങളെ  മുതലെടുക്കുന്നത് സ്വാഭാവികം മാത്രം. അങ്ങിനെ ഗത്യന്തരമില്ലാതെ അവൾ, മനസിലെന്നും ശത്രുവായി കരുതിയിരുന്ന , നായകനെ തേടി പോകുന്നു.

എന്നെങ്കിലും ഒരിക്കൽ തന്നെ  തേടി " അനുജത്തി" വരുമെന്നുറപ്പുള്ള നായകൻ, അവളെ കാണാൻ  തിരഞ്ഞെടുക്കുന്നത് അമ്മയുടെ കുഴിമാടമാണ്. സിനിമയിൽ അച്ഛനാരാണ് എന്ന് സംശയമുണ്ടെങ്കിലും അമ്മയുടെ കാര്യത്തിൽ തർക്കമില്ല.( ഇവിടെ അമ്മയെന്നത്  നായകന്റെ 'അമ്മ എന്ന് തന്നെയാണ് ഉദേശിച്ചത്‌). കുഴിമാടത്തിനരികിലിരുന്നാണ് അനുജത്തി ഏട്ടനോട് തന്റെ എല്ലാ ദുഃങ്ങളും, വിഷമങ്ങളും പങ്കുവെക്കുന്നത്. ഒരു സ്ത്രീക്കുണ്ടാകാവുന്ന എല്ലാ വിഷമങ്ങളും.

അച്ഛനാരാണ് എന്ന് പറയാതെ മരിച്ച അമ്മയുടെ കല്ലറയെ സാക്ഷിയാക്കി നായകൻ പെങ്ങളുടെയും അവളുടെ മകളുടെയും സുരക്ഷിതത്വം ഏറ്റെടുക്കുന്നു. മൂന്ന് തലമുറയിലേക്കു പടരുന്ന, രക്ഷയുടെ കവചം തീർക്കുന്ന, പുരുഷനെന്ന മഹാശാഖയായി , മഹാനടൻ അങ്ങനെ വളർന്നു നില്കുകയാണ്.

ദീർഘമായ സംഭാഷണത്തിന് ശേഷം കാറിൽ കയറിയപ്പോളാണ്  നായികക്ക് പ്രധാനപ്പെട്ട ഒരു കാര്യം ഓര്മ വന്നത്. തന്നെപ്പോലും  കിടപ്പറയിലേക്കു  ക്ഷണിച്ച ഉയർന്ന പോലീസ് ഉദ്യോഗസ്ഥനെ കുറിച്ച്. അത് അവസാനത്തെ ആണിയായിരുന്നു. പെങ്ങളെയും മരുമകളെയും ദ്രോഹിച്ച വില്ലനിൽ മാത്രമൊതുങ്ങി  നിന്ന കോപം പതുക്കെ മറ്റുള്ളവരിലേക്കും പകർന്നു    തുടങ്ങി.

എങ്കിലും കാറിന്റെ ജാലകത്തിൽ കൈയമർത്തി " അനുജത്തി നീയെല്ലാം എന്നോട് പറഞ്ഞില്ലേ ,ഇനി ധൈര്യസമേതം പോക്കൊള്ളു " എന്ന് പറയുമ്പോൾ  നായകന്റെ മുഖത്ത് ജ്ഞാനബുദ്ധന്റെ ശാന്തതയായിരുന്നു. എന്നാൽ അയാൾക്കുള്ളിൽ അയാൾ തന്നെ ചങ്ങലക്കിട്ടിരിക്കുന്ന ഒരു രുദ്രനും, നരസിംഹവുമൊക്കെയുണ്ടെന്നു പ്രേഷകർക്കറിയാം. അതുകൊണ്ടാണ് നായക നടനിൽ അവർക്കു പൂർണമായ വിശ്വാസമുള്ളതു. അദ്ദേഹം ഉള്ളിടത്തോളം കാലം സ്ത്രീകൾ സുരക്ഷിതരാണ്.

അമ്മയുടെ കുഴിമാടം. നിസ്സഹായായ അനുജത്തി, ചൂഷണം ചെയ്യപ്പെടുന്ന മരുമകൾ( മസാല പോരെന്നു  തോന്നിയത് കൊണ്ടാവാം മരുമകളെ കൂടി ഇരയാക്കാൻ  രണ്ടാനച്ചനെന്ന വേട്ടമൃഗം ശ്രമിക്കുന്നു എന്ന സൂചനയും. നാർക്കോട്ടിക് പോലെ സ്ത്രീ പീഡനവും ഡേർട്ടി ബിസിനസ്സാണ്  എന്ന് കരുതുന്നവനാണ് നായകൻ എന്ന് വില്ലന് അറിയാതെ പോയി.)

ധർമത്തിന്റെയും  നീതിയുടെയും പര്യായമായ നായകൻ മൂന്നാം തൃക്കണ്ണ് തുറന്നില്ലെങ്കിലേ അത്ഭുതമുള്ളു.

പിന്നീട് , ഒരു രാത്രികൊണ്ട് ഒരു ചേരിയോഴിപ്പിക്കുന്ന , ഒരു പൂവിറകുന്ന ലാഘവത്തോടെ ,നായകൻ ഓരോ കളകളായി  പറിച്ചെറിയുന്നു. സ്ത്രീയുടെ നേർക്കുള്ള ഒരു അനീതിയും അയാൾക്കു പൊറുക്കാൻ കഴിയില്ല.

  കരുത്തിന്റെ, സുരക്ഷിതത്വത്തിന്റെ  ഉറപ്പിൽ അനുജത്തിയും, മകളും സുഖമായുറങ്ങുന്നു. സ്ത്രീക്ക് നേരെ കൈയും, കണ്ണും ഉയതാണ് ധൈര്യപ്പെട്ടവരെയൊക്കെ  പരാജയപ്പെടുത്തി നായകൻ വലിയ അനീതികൾക്കെതിരെ പടപൊരുത്തൻ യാത്രയാവുന്നു. കൂടെ യുവനായകനുമുണ്ട്.

 

അത് കണ്ടു സന്തോഷത്തോടെ പ്രേക്ഷകർ തീയേറ്ററിൽ നിന്നുമിറങ്ങുന്നു. എന്ത് അനീതിയുണ്ടായാലും നായകൻ വന്നു രക്ഷിക്കുമെന്ന  പ്രതീക്ഷയിൽ തിരിച്ചു വീട്ടിൽ ചെല്ലുമ്പോഴാണ് യഥാർത്ഥ ജീവിതത്തിൽ നടനും, നടിയും കൂറുമാറിയ വിവരമറിയുന്നത്. സിനിമയേത്, ജീവിതമേതെന്നു അവർ അപ്പോൾ തിരിച്ചറിയുന്നു. യഥാർഥ  ജീവിതത്തിലും " അമ്മയുടെ " കല്ലറയുടെ അരികിലിരുന്നാണ് കൂറുമാറ്റതിൻറെ  തിരക്കഥയെഴുതിയത് എന്ന് മാത്രം.

ഇത് ഒരു സിനിമ മാത്രം. ഇങ്ങനെ എത്രയോ സിനിമകളും, നായകന്മാരും നമ്മുടെ ജീവിതത്തിൽ വന്നു പോയിരിക്കുന്നു. എന്നിട്ടും മഹാനടന്മാർക്കു ജയ് വിളിക്കാനും, സ്തുതിപാടാനും നമുക്ക് മടിയില്ല.

 

ഒരു സെൻ കഥയുണ്ട് . സെൻ സന്യാസി രാവിലെ എഴുന്നേറ്റ്  വളരെ അത്ഭുതത്തോടെ പറഞ്ഞു, " ഉറക്കത്തിൽ ഞാനൊരു പൂമ്പാറ്റയെ സ്വപ്നം കണ്ടു". അതിൽ എന്താണ്  ഇത്ര വലിയ കാര്യമെന്ന് ആർക്കും മനസിലായില്ല. അപ്പോൾ സന്യാസി പറഞ്ഞു 'എന്റെ സ്വപ്നത്തിൽ പൂമ്പാറ്റയാണോ, പൂമ്പാറ്റയുടെ സ്വപ്നത്തിൽ ഞാനാണോ വന്നതെന്നാണ്   എൻ്റെ ഇപ്പോഴത്തെ സംശയം.'

തിരശീലക്കും ജീവിതത്തിനുമിടയിലുള്ള വ്യത്യാസം  തിരിച്ചറിയാത്തവർ, നായകൻ തൂണ് പിളർന്നു, ലോക രക്ഷയ്ക് നരസിംഹമായി അവതരിക്കുമെന്നു സ്വപ്നംകണ്ടിരിക്കും .

 

വാൽകഷ്ണം

മാധ്യമം വാർഷികപതിപ്പിൽ സീമയുടെ ജീവിത കഥയുണ്ട് . അതിൽ അവർ പറയുന്നത് , ജയൻ ഏട്ടനെപ്പോലെയായിരുന്നു  എന്നാണ്. . വി. ശശിയുമായുള്ള ബന്ധം എവിടെയും എത്താതെ നിൽക്കുന്ന സമയത്തു ജയൻ . വി. ശശിയെ വിളിച്ചു പറഞ്ഞത്രേ - " നീ കുട്ടിയുടെ  ജീവിതം നശിപ്പിക്കരുതെന്നു" . പിന്നെ കല്യാണത്തിന് അമ്പലത്തിൽ ജയനായിരുന്നു ഏട്ടന്റെ സ്ഥാനത്തു എന്നും.

അത് വായിച്ചപ്പോൾ ഒരു ആഗ്രഹം. നസിറിനെയും , സത്യനെയും പോലുള്ള നടന്മാരുള്ളപ്പോളാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായെതെങ്കിൽ  അവർ എന്ത് ചെയ്യുമായിരുന്നു?  അല്ലെങ്കിൽ ജയൻ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ , അഭ്രപാളിയിൽ നിന്നുമിറങ്ങി വന്നു , കൂറ് മാറുന്നവരുടെ മുഖത്ത് നോക്കി -  if you repeat it again, I will pluck your bloody tongue , എന്ന് പറയുമായിരുന്നോ ? എങ്ങിനെയോക്കെ പറയുവാനുള്ള ആണത്തമുള്ള, തന്റേടമുള്ള ഒരാൾ ( തിരശീലയിലല്ലാതെ ) മലയാള സിനിമയിൽ ഉണ്ടാവുമോ?

 

ഉള്ളിലിരുന്നു ആരോ പറഞ്ഞു, വെറുതെ ഓരോന്നോർത്തു മനസ്സ് മടുപ്പിക്കണ്ട. പകരം, പൂമ്പാറ്റകളെ സ്വപനം കണ്ടു ഉറങ്ങാൻ നോക്ക് . ഉണരുമ്പോൾ എന്റെ സ്വപനത്തിൽ പൂമ്പാറ്റയോ, പൂമ്പാറ്റയുടെ സ്വപ്നത്തിൽ ഞാനോ എന്നൊന്നും ചിന്തിക്കാൻ മാത്രം വലിപ്പവും, ആഴവുമൊന്നും നമ്മുടെ മനസ്സിന്നില്ലലോ!!!!

 

Monday, September 14, 2020

ഒരു ബിയറിന്റെ ചുറ്റുമിരുന്നു വീട് പണിയുന്ന നാലുപേർ

 

ഒരു ബിയറിന്റെ ചുറ്റുമിരുന്നു വീട് പണിയുന്ന നാലുപേർ

 

മാസാദ്യം, ശമ്പളം കിട്ടുന്ന ദിവസം ബാറിൽ പോയി ബിയർ കുടിക്കുന്ന ശീലം തുടങ്ങിയിട്ട് കുറച്ചു കാലമായി. ഞങ്ങൾ നാലുപേരാണ് പോവുക. എല്ലാ മാസവും ഒരേ ബാറിൽ. അത്ഭുതമെന്നു പറയട്ടെ ഒരിക്കലും ആളിൻറെയെണ്ണം  കുറയുകയോ പരിപാടിക്കു തടസ്സം  വരികയോ ഉണ്ടായിട്ടില്ല. എന്നാൽ, എല്ലാവരും മധ്യ വയസിലെത്തി നില്കുന്നത് കൊണ്ടാവാം, ബിയറിന്റെ എണ്ണത്തിന് കുറവ് വന്നിട്ടുണ്ട്. നാലുപേർ നാലു ബിയർ, ഏറിയാൽ അഞ്ചു. അതിനപ്പുറം പോവില്ല.

ആദ്യം രണ്ടു കുപ്പി വരും. നല്ല തണുത്ത ബിയർ ഗ്ലാസ്സിലൊഴിക്കുമ്പോൾ , ഒരു മാസമായി അടക്കിവെച്ചിരുന്ന ദേഷ്യവും, അസ്വസ്ഥതയും, കുശുമ്പും,കുന്നായ്മയും, പരദൂഷണവുമൊക്കെ , ഇപ്പോൾ തുളുമ്പുമെന്ന മട്ടിൽ പതഞ്ഞു വക്കിലേക്കുയർന്നു വരും. രണ്ടു കവിൾ   കുടിക്കുമ്പോൾ പതയിറങ്ങും . മനസ്സ്, സൗവർണ്ണ  നിറമോലുന്ന ബീയറുപോലെ സാന്ദ്രമാവും. രണ്ടിറക്കിന്റെ  ഊക്കിൽ മനസിലെ ആകുലതകളുടെ കെട്ടഴിച്ചു വിടുമ്പോൾ ശരീരം പോലെ മനസ്സും ശാന്തമാകും. അപ്പോൾ ഞങ്ങൾ സഹപ്രവർത്തകർ എന്ന വസ്ത്രമൂരിവെച്ചു  സൗഹൃദത്തിൻറെ  കുപ്പായമണിയും.

ബീയറിനോടൊപ്പം കൊറിക്കാൻ ബാറുകാരൻ ഫ്രീയായി തരുന്ന കടലമണികൾ പോലെ എവിടെ നിന്നോ പല ഓർമ്മകൾ മേശപ്പുറത്തെ പിഞ്ഞാണത്തിൽ വന്നു നിറയും. പൊള്ളുന്ന പൂഴിമണലിൽ വറുത്തു, അല്പം ഉപ്പും മുളകും ചേർത്തവ. അന്ന്, ഓർഡർ ചെയ്യാതെ തന്നെ , വിളമ്പിയ വിഷയം വീടിനെ കുറിച്ചായിരുന്നു.

തോമസാണ് വിഷയം എടുത്തിട്ടത് . അവന്റെ ഗ്ലാസ് കാലിയായിരുന്നു. അവനെന്നും, എല്ലാറ്റിനും ഞങ്ങളെക്കാൾ  ഒന്ന് രണ്ടു  പടി മുന്നിലാവും. അത് കൊണ്ട് തന്നെ  ഞങ്ങൾക്കിടയിൽ അവനാണ് ആദ്യം വീട് കെട്ടിയതു.

" വീടാകെ പഴകിയിരിക്കുന്നു " അവൻ പരിഭവം പറഞ്ഞു. " എത്ര പെയിന്റടിച്ചിട്ടും  ചുവരുകൾക്കു തെളിച്ചം വരുന്നില്ല. മുറിയുടെ മൂലകളിൽ മാറാല നിറയുന്നു. വീടിനു വലിപ്പം പോരെന്ന തോന്നൽ."

 

കെട്ടിയപ്പോൾ സാമാന്യം വലിപ്പമുള്ള വീടുതന്നെയായിരുന്നു. ഇത്ര ചെറുപ്പത്തിൽ തന്നെ  ഇത്ര വലിയ വീടുവെച്ചതിൽ ഞങ്ങളവനെ അഭിനന്ദിച്ചിരുന്നു . ഇപ്പോഴും വീടിന്റെ വലിപ്പമൊന്നും കുറഞ്ഞിട്ടില്ല. ചുറ്റും കൂറ്റൻ വീടുകൾ വന്നപ്പോൾ ഇത് ചെറുതായതു പോലെ തോന്നുന്നു എന്ന് മാത്രം.

ഒരു മുറി കൂടി വേണം. ആരെങ്കിലുമൊരാൾ പുറമെ നിന്ന് വന്നാൽ മുറിയൊഴിഞ്ഞു കൊടുക്കേണ്ടി വരുന്നു.ഒരു മുറി കൂടി പണിതാൽ ഏച്ചു കൂട്ടിയതു  പോലെയുണ്ടാവുമെന്നാണ് എഞ്ചിനീയർ പറയുന്നത്. ഒരിടത്തു തൊട്ടാൽ വീട് മുഴുവൻ മാറ്റി പണിയേണ്ടി വരും. ഉള്ളതിനെ മിനുക്കാമെന്നു വെച്ചാൽ , എത്ര മേയ്ക്കപ്പിട്ടാലും തൂർക്കാനാവാത്ത  വിധം ചുളിവുകൾ വീണു കഴിഞ്ഞു എന്നാണ് അയാൾ പറയുന്നത്. മുഴുവൻ മാറ്റാനുള്ള സാമ്പത്തിക സ്ഥിതിയുമില്ല."

കേൾക്കുമ്പോൾ വളരെ നിസാരമെന്നു തോന്നുമെങ്കിലും പലരെയും അലട്ടുന്ന ഒരു വലിയ പ്രശ്നമാണിത് . ജീവിതത്തിന്റെ ഏതോ ഒരു പടവിൽ വെച്ച്, മനസ്സും ശരീരവും പോലെ, നമ്മുടെ വീടും പഴകി തുടങ്ങിയിരിക്കുന്നുയെന്ന് നാം തിരിച്ചറിയുന്നു. ചെറിയ അറ്റകുറ്റ പണികൾ കൊണ്ടൊന്നും ശരിയാക്കാൻ കഴിയാത്ത വിധം അത് ദ്രവിച്ചു തുടങ്ങുന്നു.എല്ലാം പൊളിച്ചു പുതിയതൊന്ന് കെട്ടിപ്പടുക്കുക എളുപ്പമല്ല.അല്പം മോടി  പിടിപ്പിക്കാമെന്നു കരുതിയാൽ പുതിയ കാലത്തിന്റെ നിറങ്ങളും രുചികളുമൊന്നും ജീർണിച്ച തുടങ്ങിയ ഉള്ളറകളുമായി യോചിച്ചു പോവില്ല.

" പത്തു മുപ്പതു ലക്ഷമെങ്കിലും  വേണ്ടിവരുമെന്നാണ് എഞ്ചിനീയർ പറയുന്നത്. അത് താങ്ങാനുള്ള പാങ്ങില്ല .ഒരു കാലത്തു ആവേശത്തോടെ ഓടി ചെന്നിരുന്ന വീട്ടിലേക്കു കയറിച്ചെല്ലാൻ പഴയ ആവേശമില്ല." തോമസ് പറഞ്ഞു നിർത്തി

അവനൊപ്പമെത്താൻ ഞങ്ങൾ അടുത്ത റൗണ്ട്  ബിയറൊഴിച്ചെങ്കിലും ചിതലരിച്ച, നിറം മങ്ങിയ മുറികൾ പോലെ ചുരുങ്ങിപ്പോയ  തോമസിന്റെ മനസിലേക്ക് അനായാസം കടന്നു ചെല്ലാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.

വിടരണോ അതോ  കൊഴിയണോ എന്നറിയാത്ത ഒരു പൂമൊട്ടിന്റെ സ്നിഗ്ദ്ധത പോലെ അവന്റെ വീട് മനസ്സിലൊരു അസ്വസ്ഥതയായി നിറഞ്ഞു.

ഞങ്ങൾക്കിടയിൽ ഘനീഭവിച്ചു നിന്ന നിശ്ശബ്ദതയിലേക്കു ബിയർ മഗ്ഗ് ഊക്കോടെ വെച്ച് കുര്യൻ പറഞ്ഞു:

" നിശബ്ദതയാണ് എന്റെ പ്രശ്നം.എന്റെ വീട് പുതിയതാണ്. മുറികളെലാം വലുതാണ് . വീടാകെ മനോഹരമായി അലങ്കരിച്ചതാണ്. അതിൽ ആവശ്യമില്ലാത്തയൊന്നുമില്ല. ഒന്നുമെടുത്തു മാറ്റാനുമില്ല. പക്ഷെ അവിടെ, തോമസിന്റെ വീട്ടിലെ പോലെ ഭാര്യയും, കുട്ടിയും, അമ്മയുമൊന്നു ഇല്ല.

 ഞാൻ ഒറ്റക്കാണ് .വീട്ടിലെപ്പോഴും എന്നെ കാത്തിരിക്കുന്നത് കനത്ത നിശബ്ദതയാണ്. കാരണം മറ്റൊന്നാണെങ്കിലും , തോമസിനെ പോലെ എനിക്കും വീട്ടിലേക്കു ഓടിച്ചെല്ലാൻ  തോന്നാറില്ല." കുര്യൻ അതുപറഞ്ഞപ്പോൾ  അവന്റെ കണ്ണുകൾ ഈറനണിഞ്ഞോ, തൊണ്ടയിടറിയോ എന്നൊരു സംശയം. തണുത്ത ബിയർ മഗ്ഗിന്റെ  വക്കിൽ നിന്നും ഒരു നീർതുള്ളി ചാലായൊഴുകി മേശയിൽ വിരിച്ചിരുന്ന വെളുത്ത വിരിയിൽ പടർന്നു,

കുര്യന്റെ ഭാര്യ കാനഡയിലാണ് . നേഴ്സ് ആണ്  ഭരിച്ച ശമ്പളം വാങ്ങുന്നുണ്ട് .അവർക്കു കുട്ടികളൊന്നുമില്ല. കാനഡയിലേക്കു ചേക്കേറാൻ കുര്യൻ ഒന്ന് രണ്ടു തവണ ശ്രമിച്ചതാണ്. ഒന്നും ശരിയായില്ല. ഭാര്യ തിരികെ വരാമെന്നു കരുതിയാൽ അത്ര വലിയ ശമ്പളം ഉപേക്ഷിക്കാനും മടി.

" രാത്രി വീടിന്റെ ഒരു മൂലയിൽ കിടക്കുമ്പോൾ ഞാൻ ഓർക്കും  ആർക്കു വേണ്ടിയാണ് ഇത്ര വലിയ ഒരു വീട്? രണ്ടുപേർക്കുമിടയിലേക്കു ഇനിയൊരാൾ വരുമെന്ന പ്രതീക്ഷയൊക്കെ പോയി.  ചെയ്യാത്ത ചികിത്സയോ ,കഴിക്കാത്ത മരുന്നോ  ഇല്ല. അത് കൊണ്ട് അവൾ  ലീവിൽ വരുമ്പോൾ പോലും വലിയ ആവേശമൊന്നും ഇല്ല്യാതായി. ഇണചേരുന്നത് പോലും ശരീരങ്ങളുടെ ഉഷ്ണം ശമിപ്പിക്കാൻ മാത്രമാകുമ്പോൾ വേഗം മടുക്കും. അതുകൊണ്ടാവണം തിരിച്ചു വരാൻ   അവൾക്കു തിരക്കിലാത്തത് . ഞാനും നിർബന്ധിക്കാത്തത്. 

 

ഞങ്ങളിടയ്ക്കു കുര്യന്റെ വീട്ടിൽ ഒത്തുച്ചേരാറുണ്ട് ." അങ്ങിനെയെങ്ങിലും  വീട്ടിനകത്തു ഒരനക്കമുണ്ടാവട്ടെ " അവൻ പറയും.

" തോമസ്സേ  നീ ഭാര്യയും, കുട്ടികളുമൊക്കെയായി എന്റെ വീട്ടിൽ വന്നു നിന്നോ. ഞാൻ നിന്റെ വീട്ടിലേക്കു മാറാം . എനിക്ക് ഒറ്റയ്ക്ക് വീട് ധാരാളം മതി. " കുര്യന്റെ വിചിത്രമായ തമാശയിൽ ഞങ്ങളൊക്കെ പങ്കുചേർന്നു.

 എങ്കിലും അത് ജീവിതം എന്ന മഹാത്ഭുതത്തിന്റെ കൊഞ്ഞനം കുത്തലായെനിക്ക് തോന്നി . ജീവിതത്തിന്റെ ഗണിത ശാസ്ത്രമൊരുക്കുന്ന പ്രഹേളിക.

" ബിയറടിക്കുന്ന ദിവസങ്ങളിൽ അല്ലലില്ലാതെ ഉറങ്ങാം ",കുര്യൻ അത്  പറഞ്ഞു ഗ്ലാസ് കാലിയാക്കിയപ്പോൾ , തണുത്ത ബിയർ അകത്തു ചെന്നിട്ടും എല്ലാവരുടെയും മനസ്സ് ഉൾത്താപത്തിൽ വെന്തെരിഞ്ഞു.

" എനിക്ക് വേണ്ടത് സ്വകാര്യതയാണ്"... പതിവില്ലാതെ രണ്ടു ബിയറിന് കൂടി ഓർഡർ കൊടുത്തു സുനിൽ സംഭാഷണത്തിലേക്കു കടന്നു വന്നു,

സ്വകാര്യത കൊണ്ട് അവനുദ്ദേശിക്കുന്നത് എന്താണെന്നു എല്ലാവർക്കുമറിയാം . അവനു കുട്ടികൾ നാലാണ് . ബീന കട്ടായം പറഞ്ഞിരുന്നില്ലെങ്കിൽ അത് ഇനിയും കൂടുമായിരുന്നു.

ജീവിതം ആസ്വദിക്കാനുള്ളതാണ് എന്നാണ് അവന്റെ ഫിലോസഫി." പൗരുഷമറിഞ്ഞു കഴിഞ്ഞാൽ ഉടനെ ഇണയെ തിരയാൻ തുടങ്ങണം. ചേലോലക്കു എളുപ്പം ശരിയാവും ചേലോലക്കു ശരിയാവൂല എപ്പോഴാണ് ജന്മത്തിലെ കൂട്ടിനെ കണ്ടുമുട്ടുകയെന്നു പറയാൻ കഴിയില്ല. അതിനിടയിൽ പലതും സംഭവിക്കാം. പ്രേമം, നൈരാശ്യം, അപ്രതീക്ഷിതമായ അവസരങ്ങൾ, അങ്ങിനെ പലതും. അതൊക്കെ ആസ്വദിക്കണം.

അല്ലാതെ പെണ്ണുകണ്ടു , കല്യാണം കഴിക്കുന്ന വരെ കാത്തിരുന്ന് സമയം പാഴാക്കി  കളയരുത്. ഒരു പ്രായമാകുമ്പോൾ ഗോപികമാരൊക്കെ പിരിഞ്ഞു പോയി രുക്മിണി വരും. പൂർവാശ്രമത്തിലെ  ആനന്ദം മറ്റൊരു തരത്തിലാണ്. ആദ്യത്തെ പുതുമ കഴിഞ്ഞാൽ പിന്നെയത് ഉത്പാദനത്തിനുള്ള പരിശ്രമമാകും. കാലം തികച്ചും വിരസമാണ്. ശരിക്കും ആസ്വദിക്കാൻ കഴിയില്ല. പല പുതിയ ചട്ടക്കൂടുകളും ഉണ്ടാവും. കുടുംബത്തിലെ പുതിയ അംഗങ്ങൾ കൂടുതൽ ശ്രദ്ധ ആവശ്യപ്പെടും. അപ്പോൾ ഒന്നിനും വലിയ ഉത്സാഹം കാണില്ല. കുട്ടികളൊക്കെ ഒന്ന് വളർന്നു കഴിഞ്ഞാൽ വീണ്ടും വസന്തകാലം വരവായി. പഴയ ഊർജ്ജവും പ്രസരിപ്പുമൊന്നുമില്ലെങ്കിലും ശരീരത്തിനൊരു പുതിയ താളവും ലയവുമൊക്കെ കൈവരും. ഇപ്പോഴും ഇണചേരണം എന്നൊന്നുമില്ല. ഒരു കെട്ടിപ്പിടുത്തം, കഴയ്ക്കുന്ന കാൽവണ്ണയിൽ സ്നേഹത്തോടെ ഒരു തടവൽ, നെഞ്ചിൽ തലവെച്ചു ഭാരമിറക്കൽ .... അങ്ങിനെ തീർത്തും സ്വകാര്യമായ കുറെ നിമിഷങ്ങൾ. അതൊന്നും നടക്കുന്നില്ല. വീട്ടിൽ നിറയെ ആളുകൾ. ഒന്ന് മിണ്ടിപ്പറയാൻ പോലും കഴിയാതെ ഞങ്ങൾ രണ്ടു ധ്രുവങ്ങളിൽ ആകുന്നു. ഒരു കല്യാണത്തിനോ മറ്റോ പോകുമ്പോൾ അവൾ അണിഞ്ഞൊരുങ്ങുന്നത് പോലും കാണാൻ  കഴിയാത്ത വിധം സ്വകാര്യത നഷ്ടമായിരിക്കുന്നു. അപൂർവമായി കിട്ടുന്ന നിമിഷങ്ങളിൽ നടത്തുന്ന ഒളിച്ചുകളിയിലേക്കു ജീവിതം ചുരുങ്ങിപോയതു പോലെ. ഒറ്റയ്ക്കു ഉറങ്ങുന്ന രാത്രികളിൽ ഞെട്ടിയുണരുമ്പോൾ മുറിയിലാകെ ചൂഴ്ന്നു നിൽക്കുന്ന മടുപ്പും, വിരസതയും , ഉണർന്നുകഴിയുമ്പോളും ദിവസമാകെ പിന്തുടരുന്നു..ബാക്കിയുള്ള ബിയർ വലിച്ചുകുടിച്ചു. ശൂന്യമായ മഗ്ഗിലേക്കു നോക്കി അവൻ നെടുവീർപ്പിട്ടു.

ഒന്നോർത്താൽ ജീവിതതിന്റെ ഏതോ ഒരിടത്തിൽവെച്ചു നമ്മുടെ ആഘോഷങ്ങളും , ആസ്വാദനവുമൊക്കെ  ചുരുങ്ങി  ചുരുങ്ങി ഏതാനും ചില സ്വകാര്യ നിമിഷങ്ങളിലേക്കു ഒതുങ്ങുന്നു .പുറമേയ്ക്ക് എത്ര ആടിത്തിമർത്താലും നമ്മൾ ഒടുവിലാ സ്വകാര്യ നിമിഷങ്ങളിലേക്കു  തിരിച്ചു വരൻ ആഗ്രഹിക്കുന്നു. അത്തരം നിമിഷങ്ങൾക്ക്  അഭയമൊരുക്കുന്ന ഒരു കൊച്ചു തുരുത്താകുന്നു വീട്. നിമിഷങ്ങൾ നഷ്ടമാകുമ്പോൾ വീടിനു അർത്ഥമില്ലാതാകുന്നു .

ജീവിതത്തിന്റെ എല്ലാ ആർഭാടങ്ങളെയും  ആസ്വദിക്കണമെന്നു ആഗ്രഹിക്കുന്ന സുനിലുപോലും  അപൂർവമായി വീണു കിട്ടുന്ന സ്വകാര്യ നിമിഷങ്ങൾക്ക് വേണ്ടിയാണ് കൊതിക്കുന്നത്. ആഘോഷമോ, ആർഭാടമോ ഇല്ലാത്ത പച്ചയായ  കുറച്ചു നിമിഷം.

 

 

നീയെന്താ ഒന്നും മിണ്ടാതിരിക്കുന്നത്. ഇതെല്ലാം  കേട്ട് വല്ല കഥയെഴുതാനുമുള്ള പരിപാടിയിലാണോ ? മൂന്നുപേരും ഒരുമിച്ചാണ് ചോദിച്ചത്.

 

എനിക്ക് പറയാനൊരു വീടില്ല. അപ്പോൾ ഞാൻ എന്തിനെ കുറിച്ച് പറയും?

എന്റെ പഴയ വീട്ടിലിരുന്നാണ് ഞങ്ങൾ ആദ്യമായി ബിയർ കുടിക്കാൻ തുടങ്ങിയത് എന്നാണ് സത്യം. അച്ഛനുമമ്മയും  വീട്ടിലില്ലാത്തപ്പോഴാണ് പരിപാടി. പിന്നീട് അവർ മരിച്ചു കുറെ കഴിഞ്ഞപ്പോൾ ചില സാഹചര്യങ്ങൾ കൊണ്ട് വീട് വിൽക്കേണ്ടി വന്നു. അതിൽ നിന്നും കിട്ടിയ പണം കൊണ്ട് നഗരത്തിനു വെളിയിൽ അല്പം സ്ഥലം വാങ്ങിയിട്ടിട്ടുണ്ട് . എന്നെങ്കിലുമൊരിക്കൽ വീട് വെക്കാമെന്ന പ്രതീക്ഷയിലാണ് വാങ്ങിയത്. പക്ഷെ അതുണ്ടായില്ല. ജീവിതത്തിന്റെ ഒരുപാട് അലച്ചിലുകൾ. പല യാത്രകൾ. ഒരു യാത്രയിലും, തിരിച്ചുവരുമ്പോൾ കൂടൊരുക്കാനുള്ള നാരും , ചുള്ളിക്കൊമ്പും , ചകിരിയുമൊക്കെ കൊത്തികൊണ്ടുവരാമെന്നു തോന്നിയില്ല. വീട് ഒരു സ്വപ്നമെയായിരുന്നില്ല. ഇവരുടെയൊക്കെ വീടുകളെയോർത്തു ഞാൻ അത്ഭുതപെടാറുണ്ട് . സ്വന്തം വീടെന്നു സങ്കല്പിക്കാൻ പോലും കഴിയുന്നതിനു മുമ്പ് വീട് വെച്ച തോമസ്. ആഗ്രഹത്തിനനുസരിച്ചു വലിയ മാളിക തന്നെ  പണിത കുര്യൻ. ഇണയെ പോലെ തന്നെ , ദീർഘവും, സൂക്ഷ്മവുമായ തിരച്ചിലിലൂടെ വീട് കണ്ടെത്തിയ സുനിൽ.

ഇന്ന് മൂന്നുപേർക്കും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വീട് അസ്വസ്ഥതയാവുന്നു. തോമസ്, പഴകിയ, ഇടുങ്ങിയ മുറികൾക്കുള്ളിൽ     കുരുങ്ങി കിടക്കുന്നു. വീടിൻറെ  ധാരാളിത്തവും, മുറികളുടെ ശൂന്യതയും കുര്യനെ അസ്വസ്ഥനാക്കുന്നു . വലിയ വീട്ടിനുള്ളിൽ   സ്വന്തമായൊരിടമില്ലാതെ സുനിൽ വ്യാകുലനാകുന്നു.

പറമ്പിൽ കുറച്ചു വാഴയും തെങ്ങുമുണ്ട് . പണ്ടെങ്ങാനോ നട്ട മാവും, പ്ലാവും വളർന്നു വലുതായി തണൽ വിരിച്ചു നില്കുന്നു. അതിനിടയിലൊരു വീട് സങ്കല്പത്തിൽ വന്നിട്ടില്ല. വാടക മുറികളിലെ  താമസമൊരു ശീലമായിരിക്കുന്നു. കവിപറഞ്ഞതു പോലെ, ഭൂമിയിൽ നാമൊക്കെ വാടകക്കാരാണല്ലോ ? അതാണ് ഒരുതരത്തിൽ നല്ലതു. എന്തായാലും, സ്വന്തമെന്നു കരുതുന്നതെല്ലാം ഒരിക്കൽ ഒഴിഞ്ഞു കൊടുക്കണം.

 എത്ര വിചിത്രമാണ് ജീവിതം. ഒരാൾക്ക് വീടിൻറെ ഇടുക്കമാണ്   പ്രശ്നം. മറ്റേയാൾക്കു വീടിന്റെ വലിപ്പവും. മൂന്നാമത്തെയാൾക്കു വീട്ടിൽ നഷ്ടപെടുന്ന സ്വകാര്യതയാണ് വിഷയം.

ഇതിനിടയിൽ വീടില്ലാത്ത എന്നെ എവിടെ ചേർത്തും.

പണിതീരാത്ത കെട്ടിടത്തിന്റെ പകുതിയുയർത്തിയ തൂണുകൾ പോലെ നിൽക്കുന്ന ആറു  ബിയർ കുപ്പികൾ നോക്കി ഞാൻ പറഞ്ഞു," എല്ലാവര്ക്കും സമ്മതമാണെങ്കിൽ ഒരൊഴിവ് ദിവസം പറമ്പിൽ ചെന്ന്, മാവിന്റെ തണലിലിരുന്നു ബിയർ  അടിക്കാം , ആശയത്തിന്റെ പുതുമയിൽ എല്ലാവരുടെയും മനസുണർന്നു, കണ്ണുകൾ തിളങ്ങി.

വീടിന്റെ അസ്വസ്ഥമാക്കുന്ന ചിന്തകളിൽ നിന്നും പ്രകൃതിയുടെ തുറസിലേക്കു എല്ലാവരുമിറങ്ങി . ബില്ല് പേ ചെയ്തു

ഞങ്ങളുടെ ഒത്തുചേരലിന്, വീടില്ലാത്ത എന്റെ പറമ്പിലെ ഒരു മാവിൻ തണൽ കാത്തിരുന്നു .