Wednesday, February 6, 2019

മറവി


മറവി
അങ്ങിനെ ഇരിക്കെയൊരു ദിവസമാണ് അമ്മമ്മക്ക് മറവി തുടങ്ങിയത്
എവിടെ  കിടന്നെന്നും ,എന്തിന്നു ഉണർന്നെന്നുംമറിയാതെ ആണതിൻ തുടക്കം.
ഉണർന്നെഴുന്നേറ്റപ്പോൾ അമ്മമ വടക്കുപുറത്തു ചെന്ന്
ഉമ്മികരിയെവിടെയെന്നു ചോദിച്ചു
ഉമ്മിക്കരിയെന്തെന്നറിയാത്ത മരുമകൾ പൽപൊടിയെടുത്തു കൊടുത്തു
പൽ പൊടിയുമായി പറമ്പിലേക്കിറങ്ങിയ അമ്മമ്മക് വഴി തെറ്റി
അപ്പുറത്തെ ഷാരത്തെത്തി
തിരികെ കൊണ്ടുവരുമ്പോൾ അമ്മമ വ്യസനത്തോടെ  പറഞ്ഞു
" ഷാരത്തെ കുളത്തിൽ തുള്ളിയും   വെള്ളമില്ല"
അമ്മമ്മയുടെ ഉൾക്കുളത്തിൽ നിന്നും വെള്ളം വറ്റി തുടങ്ങിയിരുന്നു
വെള്ളം വറ്റിയ മനസ്സ് മറവിക്കും ഓർമക്കുമിടയിൽ ഊഞ്ഞാലാടി
പ്രാതലിന് , പ്ലേറ്റിൽ ദോശക്കു മുകളിൽ ചട്ടിണി ഒഴിച്ച്
അമ്മമ എന്തോ ഓർത്തിരുന്നു
കരിഞ്ഞ ഓർമകളുടെ ദുസ്വാദ് തികട്ടി വന്നു
പ്രാതലിന് ശേഷം മുത്തശ്ശനെ വിളിച്ചു കല്പിച്ചു'
" കാട്ടിലേക്കയച്ച രാമനോട് തിരികെ വരാൻ പറയു"
അത് കേട്ട് വീട്ടിൽ തന്നെ താമസിക്കുന്ന മൂത്ത മകൻ വിഷണ്ണനായി
" ഒകെ അഭിനയമാണ് . ഏട്ടൻ ഇതൊന്നും കണ്ടു പരിഭ്രമിക്കണ്ട"
മരുമകൾ ധൈര്യം കൊടുത്തു.
വിവരമറിഞ്ഞു പഞ്ച കന്യകമാരിൽ രണ്ടാമത്തവൾ ഓടിയെത്തി
അവളെ ചേർത്ത് നിർത്തി അമ്മമ ചോദിച്ചു:
" അഞ്ചു കശ്മലന്മാരും കൂടെ നിന്നെ വല്ലാതെ ദ്രോഹിക്കുന്നുണ്ടോ?
അമ്മയുടെ മറവിയുടെ ആഴം കണ്ടു മകൾ അനൗചിത്യത്തോടെ
ഉറക്കെ നിലവിളിച്ചു
ഏത്തഞ്ചു പേരെന്നോർത്തു, തനിക്കു തരാമെന്നു
പറഞ്ഞ കല്ലുമാല നാത്തൂൻ അടിച്ചുമാറ്റുമോ എന്ന ഭയത്തിൽ
അലമാര തപ്പാൻ  അകത്തേക്ക് പോയി.
കുളിക്കാൻ മറന്നു, നെറുകയിൽ തേച്ച എണ്ണ
കിനിഞ്ഞിറങ്ങി  കണ്ണുമൂടിയപ്പോളാണ്
മുടന്തി മുടന്തിയാണെകിലും, പെങ്ങളെ കാണാൻ അമ്മാമനെത്തിയത്
വാക്കിൽആവോളും മധുരം നിറച്ചു അമ്മാമൻ ചോദിച്ചു
" ഓപ്പോൾക്കു എന്ത് പറ്റി"?
ഓപ്പോൾ വിളിയുടെ മന്ത്രച്ചരട് എവിടെയോ ഉടക്കി
ഓർമകളുടെ പകിട തിരിഞ്ഞു നിശ്ചലമായി
അമ്മാമന്റെ കണ്ണിലേക്കു നിസ്സംഗമായി നോക്കി അമ്മമ ചോദിച്ചു:
" കുരുക്ഷേത്രം കഴിഞ്ഞോ? കർണ്ണൻ അസ്തമിച്ചോ?
പതുകെ വന്നു മൂടുന്ന മറവിയിൽ അമ്മമ ഓർമകളുടെ ആഴങ്ങളിലേകിറങ്ങി
കഷായം കുടിക്കാൻ മറന്നിരിക്കുമ്പോളാണ്
വയ്യെങ്കിലും , നണ്ണ്യേമ്മ വടിയും കുത്തിയെത്തിയത്
" തംബ്രാട്യേ" എന്ന് വിളിച്ചു അമ്മമ്മയുടെ കൈകൾ കൂട്ടി പിടിച്ചു
സപർശം മറവിയെ  തുളച്ചു ഓര്മകളില് തലോടി
" നാണ്ണിയെ, അമ്മിണിപ്പയു പെറ്റുവോ ?"
ചോദിക്കുമ്പോൾ കണ്ണിമ നനഞ്ഞു
അമ്മിണിപ്പയിന്നെ ഓർത്തെടുക്കാൻ നാണിയമ്മക്ക്  ഒരു നിമിഷമെടുത്തു
ചോദ്യത്തിന്റെ പൊരുളറിഞ്ഞപ്പോൾ ,തൊണ്ടയിടറി പറഞ്ഞു
" പെറ്റു, നല്ലൊരു മൂരികുട്ടൻ"
അമ്മമ ചിരിച്ചു. ചിരിയിൽ പാൽ പതഞ്ഞുയർന്നു .
വൈകുന്നേരം കൊടുത്ത കാപ്പി ഉമ്മറത്തിണ്ണയിലിരുന്നു
തണുത്തു, പാടകെട്ടി
പാടകെട്ടിയ  ഓർമകളിൽ അമ്മാമയെന്തോ തപ്പി
കാപ്പിക്കൊപ്പം കൊടുത്ത ചക്കയുടെ ചുള ദൂരെയെറിഞ്ഞു
വിറയ്ക്കുന്ന കൈക്കുള്ളിൽ കുരു മുറുക്കെ പിടിച്ചു
പറമ്പിലേക്കിറങ്ങി , കൈകൊണ്ടു കുഴികുത്തി
കുഴിയിൽ കുരുവിട്ടു മൂടി
മറവിയുടെ ആഴങ്ങളിൽ വരും കാലത്തേക്കൊരു വിത്ത് നട്ടു
സന്ധ്യക്ക്‌, കൊളുത്താത്ത നിലവിളക്കിനു മുന്നിലിരുന്നു
" മരം , മരം" എന്ന് ജപിച്ചു
മറവിയും, ഓർമയും ആകാശത്തിന്റെ സീമന്ത രേഖയിൽ
കുക്കുംമവർണമായി പടർന്നലിഞ്ഞു

രാത്രി , എല്ലാവരുംഉറങ്ങിയപ്പോൾ
കത്തിച്ച നിലവിളക്കു ,കൈകൊണ്ടു മൂടി,
കാറ്റിൽ കെടാതെ
അമ്മമ എല്ലാവർക്കും ഇടയിലൂടെ നടന്നു
ദുസ്വപ്നം കണ്ടു ഞെട്ടിയുണർന്നവരെ പുറത്തു തട്ടിയുറക്കി
തണുക്കാതിരിക്കാൻ പുതപ്പിച്ചു
കുട്ടികളെയുറക്കാൻ, ഓർമകളിൽ മുങ്ങിത്തപ്പി
ഒടുക്കത്തെ ഒരു കഥ പറഞ്ഞു
പിന്നെ,
ഒട്ടും മറക്കാതെ , വിളക്കെടുത്തു വാതിൽ പടി കടന്നു
ആകാശത്തു കാത്തു നിന്ന നക്ഷത്രം
വിളക്കിന്റെ തെളിഞ്ഞ ജ്യോതിസിന്നെ
തന്റെ നെഞ്ചോടു ചേർത്തു

അമ്മമ ഉമ്മറത്തിറക്കിവെച്ച മറവി
ഞങ്ങൾ പങ്കിട്ടെടുത്തു
ഞങ്ങൾ അമ്മമ്മയെ മറന്നു

രാജേഷ് ആത്രശ്ശേരി

2 comments:

  1. വായിക്കുന്നവർക്ക് താത്പര്യം കൂടി വേറെ പറയേണ്ടി വരും. ഭാഷയും സങ്കൽപങ്ങളും അത്ര കണ്ട് മാറിയിട്ടുണ്ട്.

    ReplyDelete