മുറ്റമടി
നഗരത്തിൽ ജീവിച്ചു ജീർണിക്കുമ്പോൾ
തിരികെ വരണം
ടാറിട്ട റോഡവസാനിക്കുനതിന്നുമപ്പുറം
ഊടുവഴികൾ കടന്നു, ചുറ്റിലും
മരങ്ങൾ നിറഞ്ഞ പറമ്പിൽ വീട് വെക്കണം
നിത്യവും രാവിലെ വീടിന്റെ മിഴികൾ തുറന്നു
നഗ്നപാദനായി , പുറത്തിറങ്ങി മുറ്റമടിക്കണം
മുറ്റം വൃത്തിയായ വീടെന്നും നിറഞ്ഞിരിക്കും
കയറിവരുന്നവരുടെ കാൽപാടെന്നും തെളിഞ്ഞിരിക്കും
മുറ്റമടിക്കുക എളുപ്പമല്ല
എന്നുമുണരുമ്പോൾ മുറ്റമാകെ വ്യസനങ്ങളും ,വേദനയും,
വെറുപ്പും, ഭയവും, ഒരൽപം സ്വപ്നവും ചിതറികിടക്കും
മുറ്റംനിറഞ്ഞുനിന്ന ചെടികളിൽ നിന്നുമടർന്നു വീണവ
അതിരുകൾ അതിക്രമിച്ചു കയറി വെടിയുതിർത്തവ
കാറ്റിന്റെ കൈയിൽ തൂങ്ങി വന്നവ
മറ്റാരോ വന്നു കുത്തി നിറച്ചവ
ഇര തേടിയാരോചിക്കിചികഞ്ഞവ
ഒരിളം തെന്നലിൽ മറ്റിടങ്ങളില്ലേക്ക്പടരുന്നവ
എത്രയടിച്ചു കളഞ്ഞാലും ബാക്കിയാവുന്നവ
ചവറു വീഴാതിരിക്കാൻ മുറ്റം വലകൊണ്ടു മൂടാതെ നോക്കണം
ചുറ്റുമുള്ള മരങ്ങളും , കൊമ്പുകളും വെട്ടിമാറ്റാതെ കാക്കണം
ഇല കൊഴിയുന്ന മുറ്റത്തെ തണലുണ്ടാവൂ
മുറ്റമടി എളുപ്പമാക്കാൻ ചുറ്റും കരിങ്കല്ല് പാകത്തെ നിർത്തണം
വേരോടുന്ന മുറ്റത്തിനെ ആഴമുണ്ടാവൂ
മുറ്റമടികാൻ മറ്റൊരാളെ നിയോഗിക്കരുത്
കടമെടുത്ത ചൂലുകൾക്കു മുറ്റത്തിന്റെ
ഹൃദയഭാരത്തിന്റെ തുടിപ്പറിയില്ല
സ്വന്തം കൈകൊണ്ടുഴിഞ്ഞ ചൂലിനെ
സ്വന്തം മുറ്റത്തിന്റെ സ്പന്ദനമറിയൂ
നിത്യവും മുറ്റമടിക്കണം
മുറ്റമടിക്കുന്നതിനു മുമ്പ് കുളിച്ചീറനണിയണം
തുളസിത്തറയിൽ ഒരു തിരി കൊളുത്തണം
ഒരരികിൽ നിന്നും തുടങ്ങണം
ശാന്തനായ്, സൗമ്യനായ്, ധ്യാനനിരതനായ്
എല്ലാ ചവറുകളും അടിച്ചു നീക്കണം
അടിച്ചു കൂട്ടിയവയിൽ ചിലതു
കുപ്പയിലേക്കു തള്ളണം, ചിലതു
മറ്റൊന്നിനു വളമാകണം വല്ലാതെ, പഴുത്തത്
കതിച്ചുചാമ്പലാകണം,കനൽ പടരാതെ നോക്കണം
ചവറുകൾക്കടിയിൽ പതിയിരിക്കുന്ന വിഷജന്തുക്കളെ തുരത്തണം
മനസിന്റെ മാളങ്ങളെലാം ശൂന്യമാകണം
ചൂലടിപ്പാടിന്റ്റെ ചെറിയ നീറ്റലിൽ മനം തെളിയണം
ചപ്പുകൾക്കിടയിൽ , അറിയാതെ കൊഴിഞ്ഞ
പൂക്കളെയെടുത്തു മാറ്റണം
എല്ലാം നീക്കിക്കഴിയുമ്പോൾ ഹൃദയകമലം വിരിയണം
നിത്യവും മുറ്റമടിക്കണം
ഓരോ ഉറക്കവും
ഉണർന്നു
മുറ്റമടികാനുള്ളതാവണം
രാജേഷ് ആത്രശ്ശേരി