ഏതു ദൈവം?
ബിനോയിയുടെ ഹൃദയത്തിന്റെ വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയായിരുന്നു വ്യാഴാഴ്ച . കോഴിക്കോടെ ഒരു ആശുപത്രിയിൽ വെച്ചായിരുന്നു ശസ്ത്രക്രിയ. ബിനോയ് വര്ഷങ്ങളായി ബഹറിനിൽ ആണ്. ബിനോയ് ജോൺസ് ആരാണ് എന്നു രണ്ടു വര്ഷം മുമ്പ് എന്നോട് ചോദിച്ചാൽ , സ്കൂളിൽ ഒന്നിച്ചു പഠിച്ച ആൾ എന്ന് മാത്രമേ പറയാൻ കഴിയൂ. രണ്ടു വർഷങ്ങൾക്ക് മുമ്പാണ് ഞങ്ങൾ സ്കൂൾ ഗ്രൂപ്പ് തുടങ്ങിയത് . അതിനു ശേഷം പലരുമായും വളരെ അടുത്തു. വര്ഷങ്ങള്ക്കു മുമ്പ് പല സ്ഥലത്തേക്കുമായി ചിതറി പോയവർ വീണ്ടും ഒന്നിച്ചു കൂടുമ്പോൾ ഉണ്ടാകുന്ന അപൂർവമായ പാരസ്പര്യം. അത് കൂട്ടായ്മമയായും, സൗഹൃദമായും, സ്നേഹമായും, സഹായമായും ഒക്കെ വളർന്നത് നിഷേധിക്കാൻ ആവില്ല.
ഈ രണ്ടു വർഷങ്ങൾക്കിടയിൽ അർഥവർത്തും, ഉപകാരപ്രദവും, സ്നേഹനിര്ഭരവും ആയ പലതും ചെയ്യാൻ ഗ്രൂപ്പിന് കഴിഞ്ഞു . വെറുമൊരു വാട്ട് സാപ് ഗ്രൂപ്പിൽ നിന്നും അത് വളരുന്നതിന്റ്റെ വ്യക്തമായ
സൂചനകൾ ഉണ്ടായിരുന്നു. എല്ലായിടത്തും സംഭവിക്കുന്നത് പോലെ ഇവിടെയും അഭിപ്രായ വ്യതാസങ്ങളും , വഴക്കും, രാഷ്ട്രീയവും ഒക്കെ കടന്നു വന്നിട്ടുണ്ട് . പലപ്പോഴും അതിന്റെ അതിപ്രസരം പലരെയും നിശ്ശബ്ദരാകാനും , പിരിഞ്ഞു പോകാനും വരെ പ്രേരിപ്പിച്ചിട്ടുണ്ട് . സമൂഹത്തിൽ ആകെ കണ്ടു വരുന്ന മാറ്റങ്ങളുടെ പ്രതിഫലനം ഗ്രൂപ്പിലും ഉണ്ടായി എന്ന് മാത്രം.
ഞാൻ പങ്കുവെക്കാൻ പോകുന്നത് പലർക്കും അപ്രിയമായി തോന്നാം. പലതും അതിശയോക്തി എന്ന് പറഞ്ഞു തള്ളപ്പെടാം. എങ്കിലും എനിക്കിതു പങ്കുവെക്കാതെ വയ്യ. എത്രയൊക്കെ നിഷേധിച്ചാലും, നമ്മുക്കിടയിൽ ചില വിള്ളലുകൾ തീർക്കാൻ ചില വിശ്വാസങ്ങൾക്കും , അല്ലെങ്കിൽ ചിലരുടെ വാക്കുകൾക്കും, വാദങ്ങൾക്കും കഴിഞ്ഞിട്ടുണ്ട് എന്നത് നിഷേധിക്കാൻ ആവില്ല. നാം ആഗ്രഹിക്കാതെ തന്നെ നമുക്കിടയിൽ ഒരകലം കൂടി വരുന്നു. ആ ഒരു ചിന്ത മനസ്സിന്നെ വേദനിപ്പിക്കുമ്പോൾ ആണ് ഞാൻ ഈ അനുഭവത്തിലൂടെ കടന്നു പോയത്. അതിൽ നിന്നും ഞാൻ ഉൾക്കൊണ്ടത് പങ്കുവെയ്ക്കുന്നു.
ക്രിസ്താനിയായ ബിനോയിയെ വിമാനത്താവളത്തിൽ നിന്നും കൂടി കൊണ്ടുവരാൻ പോയത് മുസ്ലിം ആയ റഷീദും , ഹിന്ദുവായ ജിഗേഷുമാണ് എന്ന് എഴുതുമ്പോൾ പലരുടെയും നെറ്റി ചുളിയും. അത് അറിഞ്ഞു കൊണ്ട് തന്നെയാണ് ഇത് എഴുതുന്നത്, ഞാൻ പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിന് ഈ മുഖവുര ആവശ്യമാണ് .
ഓപ്പറേഷന്റെ തലേ ദിവസം ബിനോയ്ക്ക് കൂട്ട് കിടക്കാൻ എനിക്ക് അവസരം ലഭിച്ചു. ബിനോയ്ക്ക് പരിഭ്രമമൊന്നും ഉണ്ടായിരുന്നില്ല. നിങ്ങളൊക്കെ കൂടെ ഉള്ളപ്പോൾ എന്തിന്നു പേടിക്കണം എന്നവൻ ചോദിച്ചു. ഞങ്ങൾ കുറെ നേരം സംസാരിച്ചിരുന്നു. പരസ്പരം പലതും പറഞ്ഞു വര്ഷങ്ങളുടെ വിടവ് തീർത്തു. അപ്പോൾ ബിനോയ് , എനിക്ക് അടുത്തറിയുന്ന സുഹൃത്തായി . സ്കൂൾ വിട്ടതിനു ശേഷം , രണ്ടു വര്ഷങ്ങള്ക്കു മുമ്പ് വരെ, ഒന്ന് കാണുക പോലും ചെയ്യാത്ത ഞങ്ങൾ ഇനീ ആശുപത്രി മുറിയിൽ ഒന്നിച്ചത് തികച്ചും ആകസ്മികമാവുമോ? അതോ
ഞങ്ങൾ രണ്ടു പേരും ജീവിതത്തിലെ നന്മകളുടെ ഇഴചേരലിന്റെ ഒരു ഭാഗമായി തീർന്നോ? നല്ല ചിത്രങ്ങൾ മാത്രം വരയ്ക്കുന്ന ഒരു ചിത്രകാരന്റെ ഒരു ശുഭ ചിത്രത്തിന്റെ കഥാപാത്രങ്ങളായി ഞങ്ങൾ മാറിയതോ?
ലൈറ്റണച് കിടക്കുമ്പോൾ, ബിനോയുടെ ഓരോ ചെറിയ ചലനത്തിൽ പോലും മനസ്സും, ശരീരവും ഉണർന്നു. അവൻ സുഖമായുറങ്ങട്ടെ എന്നും, പ്രാർത്ഥിച്ചു . ഒന്ന് വിളിച്ചാൽ അഞ്ചു മിനിറ്റുകൊണ്ട് ഓടിയെത്താമെന്ന റഷീദിന്റെ വാക്കുകളുടെ ബലത്തിൽ ഉറങ്ങി.
രാവിലേ ഓപ്പറേഷന് പോകുന്നതിനു മുമ്പ് ബിനോയുടെ അച്ഛനും , പെങ്ങളും വന്നു. ഞാൻ അവരെ ആദ്യമായി കാണുകയാണ് . മുറിയിൽ നിന്നും കൊണ്ടുപോകുന്നതിന് മുമ്പ് അവർ പ്രാർത്ഥനക്കു തെയ്യാറെടുത്തു . എന്താണ് അവരുടെ പ്രാർത്ഥന എന്ന് അറിയില്ലയെങ്കിലും എനിക്ക് ആ പ്രാർത്ഥനയിൽ പങ്കുചേരാൻ അല്പവും ബുദ്ധിമുട്ടു തോന്നിയില്ല. എനിക്കറിയുന്ന പോലെ ഞാൻ പ്രാർത്ഥിച്ചു. കണ്ണുതുറന്നപ്പോൾ അരികിൽ കണ്ണടച്ചു പ്രാർത്ഥിച്ചു കൊണ്ട് റഷീദ്!!!!!
ശസ്ത്രക്രിയക്ക് മുമ്പ് ഒരാളെ ഡോക്ടർ അകത്തേക്ക് വിളിച്ചു. ഞാനാണ് പോയത്. ശസ്ത്രക്രിയയുടെ കാര്യങ്ങളൊക്കെ വിശദീകരിച്ച ശേഷം ഡോക്ടർ എന്നോട് ബിനോയിയെ കാണാൻ പറഞ്ഞു.
ബിനോയ് ബെഡിൽ ചാരി കിടക്കുകയായിരുന്നു. പലതരം കുഴലുകൾ ശരീരത്തിൽ , മുറിയിൽ മരുന്നിന്റെ ഗന്ധം. എന്ത് പറയണം എന്നറിയാതെ ഞാൻ ഒരു നിമിഷം പരുങ്ങി. പിന്നെ അത്തരം നിമിഷങ്ങളിൽ നമ്മൾ സ്വാഭിവികമായി ചെയുന്നത് ചെയ്തു - പ്രാർത്ഥിച്ചു .
ഞാൻ പ്രാർഥിച്ചത് എനിക്കറിയുന്ന ഹിന്ദു ദൈവങ്ങളേ വിളിച്ചാണ്,സ്വർഗത്തിൽ എല്ലാ ദൈവങ്ങളും ഒരുമിച്ചായിരിക്കും ഇരിക്കുകയെന്നും, ഞാനയച്ച പ്രാർത്ഥന ഹിന്ദു ദൈവം ക്രിസ്തു ദേവന് ഫോർവേഡ് ചെയ്യുമെന്ന ഉറപ്പിൽ ഞാൻ മുറിയിൽ നിന്നും പുറത്തു വന്നു.
പുറത്തെ മുറിയിൽ, ശസ്ത്രക്രിയ കഴിയുന്നതും കാത്തിരിക്കുമ്പോൾ ഞാൻ ഓർത്തു, വാൽവ് മാറ്റിവെക്കാൻ ഹൃദയം തുറന്നു നോക്കുമ്പോൾ ഡോക്ടർ കാണുന്നത് ഒരു ക്രിസ്ത്യൻ ഹൃദയമാവുമോ? അതോ, ദുഃഖത്തിൽ തപിക്കുകയും , സുഖത്തിൽ തുടിക്കുകയും, സ്നേഹത്തിൽ വിടരുകയും ചെയുന്ന ഒരു പാവം ഹൃദയമോ?
ബിനോയുടെ ബെസ്റ്റാന്ഡേഴ്സ് ആയി ഞാനും, ജിഗേഷും, റഷീദും പുറത്തു കാത്തിരുന്നു. ബെസ്റ്റാൻഡേർ- എത്ര മനോഹരമായ പദം. മലയാളത്തിലേക്ക് ഞാൻ അതൊന്നു തർജമ ചെയ്തു നോക്കി- കൂടെ നിൽക്കുന്നവർ. ഇത്തരം സന്ദര്ഭങ്ങളില് മാത്രം കൂടെ നില്കുകയാണോ ഒരു സൗഹൃദത്തിന്റെ ഉത്തരവാദിത്തം? അതോ ഓരോ നിമിഷവും നമ്മൾ കൂടെ ഉണ്ട് എന്ന വിശ്വാസം കൊടുക്കാൻ കഴിയുന്നതോ?
അകത്തു ബിനോയ്ക്ക് എന്തായി എന്ന ആകംക്ഷയോടെ ഇരിക്കുമ്പോൾ ഞാൻ ഓർത്തു, നമ്മുക്കിപ്പോൾ ആവശ്യം മതത്തിന്റെ മതിലുകളല്ല, മറിച്ചു സൗഹൃദത്തിന്റെ അതിരില്ലായ്മയാണ് . നമ്മെ ഭിന്നിപ്പിക്കുന്ന, വിഘടിപ്പിക്കുന്ന ഒന്നിനെയും പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്ന് മാത്രമല്ല, സ്നേഹത്തെയും , സൗഹൃദത്തേയും ആവോളും വളർത്തുകയും വേണം. വിദ്വേഷങ്ങളുടെ മതിലുകൾ കെട്ടിയുയർത്താൻ എളുപ്പമാണ്. അസത്യങ്ങളുടെ, അർദ്ധസത്യങ്ങളുടെ നിരന്തര പ്രചാരണം കൊണ്ട് അത് സാധിക്കും. എന്നാൽ സ്നേഹത്തിന്റെ നന്മയിൽ ആ വിദ്വേഷത്തെ അലിയിച്ചെടുക്കാൻ എളുപ്പമല്ല. അതിന്നു ഉള്ളിൽ നിന്നും ഊറി വരുന്ന അലിവ് വേണം. ആ അലിവ് നമ്മൾ നഷ്ടപ്പെടുത്തി കൂടാ.
ഈശ്വരന്മാർ തമ്മിൽ ഐക്യമുണ്ട് എന്ന് വേഗം മനസിലായി. ശസ്ത്രക്രിയ വിജയകരമായിരുന്നു. എന്റെയും,
ബിനോയിയുടെയും , റഷീദിന്റെയുമൊക്കെ പ്രാർത്ഥനകൾ ഒരു സ്ഥലത്തേക്ക് തന്നെ യാണ് എത്തിച്ചേർന്നത് എന്ന് ഉറപ്പായി . കറകളഞ്ഞ ഹൃദയത്തിൽ നിന്നും ഉയരുന്ന പ്രാർത്ഥനകൾ ഏതു ദൈവത്തിന്നു കേട്ടില്ലെന്നു നടിക്കാനാവും?
ഓപ്പറേഷൻ കഴിഞ്ഞു രണ്ടാം ദിവസം ബിനോയിയെ കാണാൻ ജിഗേഷ് അകത്തു ചെന്നപ്പോൾ , കൂടെയുള്ള നഴ്സുമാരോട് ബിനോയ് ജിഗേഷിന്നെ പരിചയപ്പെടുത്തി- ഇതെന്റെ ബാല്യകാല സുഹൃത്താണ് !!!! ഒരു സെഡേറ്റീവിനും മായ്ച്ചു കളയാൻ ആവാത്ത സൗഹൃദത്തിന്റെ തരളമായ ഓർമ്മകൾ!!!! വാൽവ് മാറ്റിവെച്ചിട്ടും ഹൃദയം തിരിച്ചറിയുന്ന സ്നേഹത്തിന്റെ തുടിപ്പ്!!!!
നന്ദിയറിയിക്കാൻ ഞങ്ങൾ ഡോക്ടറെ കാണാൻ പോയി. നന്ദി പറഞ്ഞപ്പോൾ, ഒരു നിമിഷം കണ്ണടച്ച്, കൈകൂപ്പി മുകളിലേക്ക് നോക്കി ഡോക്ടർ പറഞ്ഞു- ഒകെ ദൈവത്തിന്റെ കൃപ.
ഏതു ദൈവമെന്നു ഞങ്ങൾ മൂന്ന്
പേരും ചോദിച്ചില്ല.
രാജേഷ് ആത്രശ്ശേരി