കഴിഞ്ഞാഴ്ച ബാംഗ്ലൂരിൽ പോയപ്പോൾ ചെറിയച്ഛനുണ്ടായിരുന്നു. ചെറിയച്ഛൻറ്റെ മകന്റെ ഗൃഹപ്രവേശത്തിന്നാണ് പോയത്. ചെറിയച്ഛൻ നല്ല നർമ ബോധമുള്ള ആളാണ്. കൂട്ടത്തിൽ നല്ല അനുഭവ കഥകളും പറയും. ഒരു ദിവസം രാവിലെ ഞങ്ങൾ രണ്ടു പേരും നടക്കാനിറങ്ങി.പത്രം വാങ്ങാനാണ് ഞങ്ങൾ ഇറങ്ങിയത്. കിലോമീറ്ററോളും നടന്നിട്ടും പത്രം കിട്ടിയില്ല. ആ കഥ പിന്നെ പറയാം. നടക്കുന്നതിന് ഇടയിൽ ചെറിയച്ഛൻ ഒരു കഥ പറഞ്ഞു.
തൃശൂർ കേരള വർമ്മ കോളേജിൽ ആണ് ചെറിയച്ഛൻ പഠിച്ചത്. ഗുരുവായൂരിൽ നിന്നാണ് തൃശൂരിലേല്ക്കു പോവുക. പോകും വരവും ബസ്സിലാണ്. പ്രധാന റോഡിൽ നിന്നും കുറച്ചു അകത്തേക്കാണ് കോളേജ്. ഒരു ദിവസം ബസിറങ്ങി കോളേജിലേക്ക് നടക്കുമ്പോൾ വഴിയരികിൽ ഒരു കുട്ടി നിൽക്കുന്നു. അവൻ അന്ധനാണ് . പാവറട്ടിയിൽ നിന്നും ആരോ ബസ്സ് കയറ്റി വിട്ടാൽ കോളേജിന്റെ സ്റ്റോപ്പിൽ വന്നിറങ്ങും. കോളേജിലേക്ക് പോകാൻ ആരുടെയെങ്കിലും സഹായം വേണം.
അന്ന് ചെറിയച്ഛൻ അവന്റെ കൈ പിടിച്ചു കോളേജിലേക്ക് നടന്നു, അത് പിന്നെ ഒരു ശീലമായി. ബാലൻ എന്നായിരുന്നു ആ കുട്ടിയുടെ പേര്. എന്നും രാവിലെ ചെറിയച്ഛൻ വരുന്നതും കാത്തു ബാലൻ നിൽക്കും. ചെറിയച്ഛൻറ്റെ കൈ പിടിച്ചു കോളേജിലേക്ക് നടക്കും . പല കഥകളും പറഞ്ഞു അവർ കോളേജിൽ എത്തും. കോളേജ് പഠിത്തം കഴിഞ്ഞപ്പോൾ രണ്ടു പേരും രണ്ടു വഴിക്കു പിരിഞ്ഞു. അങ്ങിനെ പറയത്തക്ക ആത്മ ബന്ധമൊന്നും അവർ തമ്മിൽ ഉണ്ടായിരുന്നില്ല. കൈ പിടിച്ചു നടക്കുന്ന ആ അൽപ നിമിഷങ്ങളുടെ സാമീപ്യം , സ്നേഹം. നടക്കുന്നതിനിടയിൽ കൈമാറുന്ന കുറച്ചു നിസാരമായ സംഭാഷണങ്ങൾ. അതിനപ്പുറത്തേക്കൊന്നും ആ ബന്ധം വളർന്നില്ല. എങ്കിലും ആ അല്പനിമിഷങ്ങളുടെ ഊഷ്മളതയും അലിവും അവർക്കിടയിൽ നിറഞ്ഞിരിക്കണം.
വര്ഷങ്ങള്ക്കു ശേഷം ഒരു ദിവസം ചെറിയച്ഛൻ ബസ്സിൽ കയറിയപ്പോൾ ,ഒരു ഒഴിഞ്ഞ സീറ്റിൽ ബാലൻ ഇരിക്കുന്നു. കാലം ബാലനിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പ്രായത്തിന്റെ അല്പം നര, പക്വത . ചെറിയച്ഛനിലെ കോളേജ് കുമാരൻ ഉണർന്നു. കൂടെ കുസൃതിയും. ബാലന്റെ അടുത്ത് ചെന്നിരുന്നു, സ്ഥലം ഉണ്ടായിട്ടും വെറുതെ തിരക്കി.
ബാലൻ, ഒരു അന്ധന്റെ ആത്മവിശ്വാസ കുറവോടെ ഒതുങ്ങിയിരുന്നു. ചെറിയച്ഛൻ നിർത്തിയില്ല. ഒടുവിൽ ഗദ്യന്തരമില്ലാതെ ബാലൻ ചെറിയച്ഛൻറ്റെ കൈപിടിച്ച് മാറ്റാൻ തുനിഞ്ഞു.
കൈകൾ തമ്മിൽ സ്പർശിച്ച നിമിഷാര്ധകളിൽ ബാലൻ ഒരു ശങ്കിച്ചു. ഒരിക്കൽ കൂടി കൈകൾ മുറുകെ പിടിച്ചു പതുക്കെ ചോദിച്ചു-
വിജയരാഘവാ നീ എവിടെയായിരുന്നു ഇത്രയും നാൾ. അത്രയേയുള്ളൂ ഓർമകളുടെ ദൈർഘ്യം സൗമ്യമെങ്കിലും ആ തിരിച്ചറിവിന്റെ മാസ്മരികതയിൽ ചെറിയച്ഛൻ ഒരു നിമിഷം പതറി. കാണാൻ കഴിയില്ലെങ്കിലും, എല്ലാം അറിയാൻ കഴിയുന്ന കണ്ണുകളോടെ ബാലൻ ചെറിയച്ഛനെ നോക്കി. ആ നോട്ടത്തിന്റെ ആർദ്രതയിൽ ചെറിയച്ഛൻ തരളിതനായി. ഗതകാലങ്ങളിലേക്കു തിരികെ ചെന്ന ഓര്മകളിൽ മനസ് നിറഞ്ഞു. കുറച്ചു നേരം അവർ കൈ പിടിച്ചിരുന്നു. പിന്നെ വര്ഷങ്ങളുടെ വിടവിനെ പുതിയ വിശേഷങ്ങൾ കൊണ്ട് നിറച്ചു. ഫോൺ നമ്പർ കൈമാറി പിരിയുമ്പോൾ രണ്ടു പേരും ആ സ്പർശം കൂടെ കൊണ്ടുപോയി.
കണ്ണ് കാണാത്തവർക്കും, കാതു കേൾകാത്തവർക്കും സ്പര്ശത്തിലൂടെ കാര്യങ്ങൾ അറിയാനുള്ള അസാധാരണമായ കഴിവുണ്ടാകും. എങ്കിലും പൊതുവെ ,എന്തെകിലും നമ്മെ വളരെ ആഴത്തിൽ സ്വാധീനിച്ചാൽ, തൊട്ടാൽ , അത് നമ്മെ സ്പർശിച്ചു എന്നാണ് നമ്മൾ പറയുക. അത് കണ്ടു, അത് കേട്ടു എന്ന് പറയുന്നതിന്റെ നൂറിരട്ടി ശക്തിയുണ്ട് അതെന്നെ സ്പർശിച്ചു എന്ന് പറയുമ്പോൾ. കണ്ണും കാതും നന്നായി പ്രവർത്തിക്കുന്നത് കൊ ണ്ടാവും നമ്മളെ പലതും സ്പർശിക്കാത്തതു, സ്പര്ശമൊക്കെ ദുരുദ്ദേശത്തോടെ ആകുന്ന ഈ കാലത്തു ഒരു സ്നേഹ സ്പർശം മഹാ ഭാഗ്യമാകുന്നു. വര്ഷങ്ങള്ക്കു ശേഷവും ഉള്ളിൽ നിന്നും തുളുമ്പിയ ആ സ്പര്ശ സുഖത്തിനു പകരം ഒന്നും കൊടുക്കാൻ കഴിയാതെ ചെറിയച്ഛൻ ബസ്സിറങ്ങി.
കഥ പറയുമ്പോളും ആ സ്പര്ശത്തിന്റ്റെ ഓർമയിൽ ചെറിയച്ഛൻ ചെറുതായി ചിരിച്ചു. ഒരു സ്പര്ശത്തിന്റ്റെ ആഴത്തിനു കൊതിച്, ആരെങ്കിലും സ്പർശിക്കാൻ ഉണ്ടായിരുന്നെങ്കിൽ, ആരെയെങ്കിലും സ്പർശിക്കാൻ കഴിഞ്ഞെങ്കിൽ എന്ന മോഹത്തോടെ നോക്കിയപ്പോൾ ഒരു പൂവിന്റെ മുകളിൽ പൂമ്പാറ്റ പാറി വന്നിരിക്കുന്നത് കണ്ടു ഞാനും ചിരിച്ചു .