Monday, November 19, 2018

ഏതു ദൈവം?


ഏതു ദൈവം?
ബിനോയിയുടെ  ഹൃദയത്തിന്റെ വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയായിരുന്നു വ്യാഴാഴ്ച . കോഴിക്കോടെ ഒരു ആശുപത്രിയിൽ വെച്ചായിരുന്നു ശസ്ത്രക്രിയ. ബിനോയ് വര്ഷങ്ങളായി ബഹറിനിൽ ആണ്. ബിനോയ് ജോൺസ്ആരാണ് എന്നു രണ്ടു വര്ഷം മുമ്പ് എന്നോട് ചോദിച്ചാൽ , സ്കൂളിൽ ഒന്നിച്ചു പഠിച്ച ആൾ എന്ന് മാത്രമേ പറയാൻ കഴിയൂ. രണ്ടു വർഷങ്ങൾക്ക് മുമ്പാണ് ഞങ്ങൾ സ്കൂൾ ഗ്രൂപ്പ് തുടങ്ങിയത് . അതിനു ശേഷം പലരുമായും വളരെ അടുത്തു. വര്ഷങ്ങള്ക്കു മുമ്പ് പല സ്ഥലത്തേക്കുമായി ചിതറി പോയവർ വീണ്ടും ഒന്നിച്ചു കൂടുമ്പോൾ ഉണ്ടാകുന്ന അപൂർവമായ പാരസ്പര്യം. അത് കൂട്ടായ്മമയായും, സൗഹൃദമായും, സ്നേഹമായും, സഹായമായും  ഒക്കെ വളർന്നത് നിഷേധിക്കാൻ ആവില്ല.
  രണ്ടു വർഷങ്ങൾക്കിടയിൽ അർഥവർത്തും, ഉപകാരപ്രദവും, സ്നേഹനിര്ഭരവും ആയ പലതും ചെയ്യാൻ  ഗ്രൂപ്പിന് കഴിഞ്ഞു . വെറുമൊരു വാട്ട് സാപ് ഗ്രൂപ്പിൽ നിന്നും അത് വളരുന്നതിന്റ്റെ  വ്യക്തമായ സൂചനകൾ ഉണ്ടായിരുന്നു. എല്ലായിടത്തും സംഭവിക്കുന്നത് പോലെ ഇവിടെയും അഭിപ്രായ വ്യതാസങ്ങളും , വഴക്കും, രാഷ്ട്രീയവും ഒക്കെ കടന്നു വന്നിട്ടുണ്ട് . പലപ്പോഴും അതിന്റെ അതിപ്രസരം പലരെയും നിശ്ശബ്ദരാകാനും , പിരിഞ്ഞു പോകാനും വരെ പ്രേരിപ്പിച്ചിട്ടുണ്ട് . സമൂഹത്തിൽ ആകെ കണ്ടു വരുന്ന മാറ്റങ്ങളുടെ പ്രതിഫലനം ഗ്രൂപ്പിലും ഉണ്ടായി എന്ന് മാത്രം.
ഞാൻ പങ്കുവെക്കാൻ പോകുന്നത് പലർക്കും അപ്രിയമായി തോന്നാം. പലതും അതിശയോക്തി എന്ന് പറഞ്ഞു തള്ളപ്പെടാം. എങ്കിലും എനിക്കിതു പങ്കുവെക്കാതെ വയ്യ. എത്രയൊക്കെ നിഷേധിച്ചാലും, നമ്മുക്കിടയിൽ ചില വിള്ളലുകൾ തീർക്കാൻ ചില വിശ്വാസങ്ങൾക്കും , അല്ലെങ്കിൽ ചിലരുടെ വാക്കുകൾക്കും, വാദങ്ങൾക്കും കഴിഞ്ഞിട്ടുണ്ട് എന്നത് നിഷേധിക്കാൻ ആവില്ല. നാം ആഗ്രഹിക്കാതെ തന്നെ നമുക്കിടയിൽ ഒരകലം കൂടി വരുന്നു.  ഒരു ചിന്ത മനസ്സിന്നെ വേദനിപ്പിക്കുമ്പോൾ ആണ് ഞാൻ അനുഭവത്തിലൂടെ കടന്നു പോയത്. അതിൽ നിന്നും ഞാൻ ഉൾക്കൊണ്ടത് പങ്കുവെയ്ക്കുന്നു.
ക്രിസ്താനിയായ ബിനോയിയെ വിമാനത്താവളത്തിൽ നിന്നും കൂടി കൊണ്ടുവരാൻ പോയത് മുസ്ലിം ആയ റഷീദും , ഹിന്ദുവായ ജിഗേഷുമാണ് എന്ന് എഴുതുമ്പോൾ പലരുടെയും നെറ്റി ചുളിയും. അത് അറിഞ്ഞു കൊണ്ട് തന്നെയാണ് ഇത് എഴുതുന്നത്, ഞാൻ പറയാൻ ഉദ്ദേശിക്കുന്ന  കാര്യത്തിന് മുഖവുര ആവശ്യമാണ് .
ഓപ്പറേഷന്റെ തലേ ദിവസം ബിനോയ്ക്ക്  കൂട്ട്  കിടക്കാൻ എനിക്ക് അവസരം ലഭിച്ചു. ബിനോയ്ക്ക്പരിഭ്രമമൊന്നും ഉണ്ടായിരുന്നില്ല. നിങ്ങളൊക്കെ കൂടെ ഉള്ളപ്പോൾ എന്തിന്നു പേടിക്കണം എന്നവൻ ചോദിച്ചു. ഞങ്ങൾ കുറെ നേരം സംസാരിച്ചിരുന്നു. പരസ്പരം പലതും പറഞ്ഞു വര്ഷങ്ങളുടെ വിടവ് തീർത്തു. അപ്പോൾ ബിനോയ് , എനിക്ക് അടുത്തറിയുന്ന സുഹൃത്തായി . സ്കൂൾ വിട്ടതിനു ശേഷം , രണ്ടു വര്ഷങ്ങള്ക്കു മുമ്പ് വരെ, ഒന്ന് കാണുക പോലും ചെയ്യാത്ത ഞങ്ങൾ ഇനീ ആശുപത്രി മുറിയിൽ ഒന്നിച്ചത് തികച്ചും ആകസ്മികമാവുമോ? അതോ ഞങ്ങൾ  രണ്ടു പേരും ജീവിതത്തിലെ നന്മകളുടെ ഇഴചേരലിന്റെ ഒരു ഭാഗമായി തീർന്നോ? നല്ല ചിത്രങ്ങൾ മാത്രം വരയ്ക്കുന്ന ഒരു ചിത്രകാരന്റെ ഒരു ശുഭ ചിത്രത്തിന്റെ കഥാപാത്രങ്ങളായി ഞങ്ങൾ മാറിയതോ?
ലൈറ്റണച് കിടക്കുമ്പോൾ, ബിനോയുടെ ഓരോ ചെറിയ ചലനത്തിൽ പോലും മനസ്സും, ശരീരവും ഉണർന്നു. അവൻ സുഖമായുറങ്ങട്ടെ എന്നും, പ്രാർത്ഥിച്ചു . ഒന്ന് വിളിച്ചാൽ അഞ്ചു മിനിറ്റുകൊണ്ട് ഓടിയെത്താമെന്ന റഷീദിന്റെ വാക്കുകളുടെ ബലത്തിൽ ഉറങ്ങി.
രാവിലേ ഓപ്പറേഷന് പോകുന്നതിനു മുമ്പ് ബിനോയുടെ അച്ഛനും , പെങ്ങളും വന്നു. ഞാൻ അവരെ ആദ്യമായി കാണുകയാണ് . മുറിയിൽ നിന്നും കൊണ്ടുപോകുന്നതിന് മുമ്പ് അവർ പ്രാർത്ഥനക്കു തെയ്യാറെടുത്തു . എന്താണ് അവരുടെ പ്രാർത്ഥന എന്ന് അറിയില്ലയെങ്കിലും എനിക്ക് പ്രാർത്ഥനയിൽ പങ്കുചേരാൻ അല്പവും ബുദ്ധിമുട്ടു തോന്നിയില്ല. എനിക്കറിയുന്ന പോലെ ഞാൻ പ്രാർത്ഥിച്ചു. കണ്ണുതുറന്നപ്പോൾ അരികിൽ കണ്ണടച്ചു പ്രാർത്ഥിച്ചു കൊണ്ട് റഷീദ്!!!!!
ശസ്ത്രക്രിയക്ക് മുമ്പ് ഒരാളെ ഡോക്ടർ അകത്തേക്ക് വിളിച്ചു. ഞാനാണ് പോയത്. ശസ്ത്രക്രിയയുടെ കാര്യങ്ങളൊക്കെ വിശദീകരിച്ച ശേഷം ഡോക്ടർ എന്നോട് ബിനോയിയെ കാണാൻ പറഞ്ഞു.
ബിനോയ് ബെഡിൽ ചാരി കിടക്കുകയായിരുന്നു. പലതരം കുഴലുകൾ ശരീരത്തിൽ , മുറിയിൽ മരുന്നിന്റെ  ഗന്ധം. എന്ത് പറയണം എന്നറിയാതെ ഞാൻ ഒരു നിമിഷം പരുങ്ങി. പിന്നെ അത്തരം നിമിഷങ്ങളിൽ നമ്മൾ സ്വാഭിവികമായി ചെയുന്നത് ചെയ്തു - പ്രാർത്ഥിച്ചു .
ഞാൻ പ്രാർഥിച്ചത് എനിക്കറിയുന്ന ഹിന്ദു ദൈവങ്ങളേ വിളിച്ചാണ്,സ്വർഗത്തിൽ എല്ലാ ദൈവങ്ങളും ഒരുമിച്ചായിരിക്കും ഇരിക്കുകയെന്നും, ഞാനയച്ച പ്രാർത്ഥന ഹിന്ദു ദൈവം ക്രിസ്തു ദേവന് ഫോർവേഡ് ചെയ്യുമെന്ന ഉറപ്പിൽ ഞാൻ മുറിയിൽ നിന്നും പുറത്തു വന്നു.
പുറത്തെ മുറിയിൽ, ശസ്ത്രക്രിയ കഴിയുന്നതും കാത്തിരിക്കുമ്പോൾ ഞാൻ ഓർത്തു, വാൽവ് മാറ്റിവെക്കാൻ ഹൃദയം തുറന്നു നോക്കുമ്പോൾ ഡോക്ടർ കാണുന്നത് ഒരു ക്രിസ്ത്യൻ ഹൃദയമാവുമോ? അതോ, ദുഃഖത്തിൽ തപിക്കുകയും , സുഖത്തിൽ തുടിക്കുകയും, സ്നേഹത്തിൽ വിടരുകയും ചെയുന്ന ഒരു പാവം ഹൃദയമോ?
ബിനോയുടെ ബെസ്റ്റാന്ഡേഴ്സ് ആയി ഞാനും, ജിഗേഷും, റഷീദും പുറത്തു കാത്തിരുന്നു. ബെസ്റ്റാൻഡേർ- എത്ര മനോഹരമായ പദം. മലയാളത്തിലേക്ക് ഞാൻ അതൊന്നു തർജമ ചെയ്തു നോക്കി- കൂടെ നിൽക്കുന്നവർ. ഇത്തരം സന്ദര്ഭങ്ങളില് മാത്രം കൂടെ നില്കുകയാണോ  ഒരു സൗഹൃദത്തിന്റെ ഉത്തരവാദിത്തം? അതോ ഓരോ നിമിഷവും നമ്മൾ കൂടെ ഉണ്ട് എന്ന വിശ്വാസം കൊടുക്കാൻ കഴിയുന്നതോ?

അകത്തു ബിനോയ്ക്ക്എന്തായി എന്ന ആകംക്ഷയോടെ ഇരിക്കുമ്പോൾ ഞാൻ ഓർത്തു, നമ്മുക്കിപ്പോൾ ആവശ്യം മതത്തിന്റെ മതിലുകളല്ല,  മറിച്ചു സൗഹൃദത്തിന്റെ അതിരില്ലായ്മയാണ് . നമ്മെ ഭിന്നിപ്പിക്കുന്ന, വിഘടിപ്പിക്കുന്ന  ഒന്നിനെയും പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്ന് മാത്രമല്ല, സ്നേഹത്തെയും , സൗഹൃദത്തേയും ആവോളും വളർത്തുകയും വേണം. വിദ്വേഷങ്ങളുടെ മതിലുകൾ കെട്ടിയുയർത്താൻ എളുപ്പമാണ്. അസത്യങ്ങളുടെ, അർദ്ധസത്യങ്ങളുടെ നിരന്തര പ്രചാരണം കൊണ്ട് അത് സാധിക്കും. എന്നാൽ സ്നേഹത്തിന്റെ നന്മയിൽ വിദ്വേഷത്തെ അലിയിച്ചെടുക്കാൻ എളുപ്പമല്ല. അതിന്നു ഉള്ളിൽ നിന്നും ഊറി വരുന്ന അലിവ് വേണം. അലിവ് നമ്മൾ നഷ്ടപ്പെടുത്തി കൂടാ.
ഈശ്വരന്മാർ തമ്മിൽ ഐക്യമുണ്ട് എന്ന് വേഗം മനസിലായി. ശസ്ത്രക്രിയ വിജയകരമായിരുന്നു.  എന്റെയും, ബിനോയിയുടെയും , റഷീദിന്റെയുമൊക്കെ പ്രാർത്ഥനകൾ ഒരു സ്ഥലത്തേക്ക് തന്നെ യാണ് എത്തിച്ചേർന്നത്  എന്ന് ഉറപ്പായി . കറകളഞ്ഞ ഹൃദയത്തിൽ നിന്നും ഉയരുന്ന പ്രാർത്ഥനകൾ ഏതു ദൈവത്തിന്നു കേട്ടില്ലെന്നു നടിക്കാനാവും?
ഓപ്പറേഷൻ കഴിഞ്ഞു രണ്ടാം ദിവസം ബിനോയിയെ കാണാൻ ജിഗേഷ് അകത്തു  ചെന്നപ്പോൾ , കൂടെയുള്ള നഴ്സുമാരോട് ബിനോയ് ജിഗേഷിന്നെ പരിചയപ്പെടുത്തി- ഇതെന്റെ ബാല്യകാല സുഹൃത്താണ് !!!! ഒരു സെഡേറ്റീവിനും മായ്ച്ചു കളയാൻ ആവാത്ത സൗഹൃദത്തിന്റെ തരളമായ ഓർമ്മകൾ!!!! വാൽവ് മാറ്റിവെച്ചിട്ടും ഹൃദയം തിരിച്ചറിയുന്ന സ്നേഹത്തിന്റെ തുടിപ്പ്!!!!
നന്ദിയറിയിക്കാൻ ഞങ്ങൾ ഡോക്ടറെ കാണാൻ പോയി. നന്ദി പറഞ്ഞപ്പോൾ, ഒരു നിമിഷം കണ്ണടച്ച്, കൈകൂപ്പി മുകളിലേക്ക് നോക്കി ഡോക്ടർ പറഞ്ഞു- ഒകെ ദൈവത്തിന്റെ കൃപ.

ഏതു ദൈവമെന്നു ഞങ്ങൾ മൂന്ന് പേരും   ചോദിച്ചില്ല.

രാജേഷ് ആത്രശ്ശേരി

Saturday, November 10, 2018

അമ്മയുടെ ഒരുമ്മ


അമ്മയുടെ ഒരുമ്മ


ഇന്നലെ ടി വി യിൽ കുട്ടികളുടെ പാട്ടു പരിപാടി കാണുകയായിരുന്നു . ചെറിയ കുട്ടികൾക്കുള്ള പരിപാടിയാണ്. ഒരു പാട് നല്ല പാട്ടുകാർ. എങ്കിലും ചിലപ്പോൾ തോന്നും പലരെയും , അവരുടെ പ്രായം മറന്ന് , വല്ലാതെ ഞെക്കി പഴുപ്പിക്കാൻ നോക്കുകയല്ലേ എന്ന്.
നന്നായി പാടുമെങ്കിലും , അച്ഛൻ അമ്മമാരുടെ നിര്ബന്ധവും സമ്മർദ്ദവും പലരിലും പ്രകടമാണ് . കുട്ടികളെ വലിയവരാക്കാനുള്ള പരിശ്രമത്തിൽ , പ്രായത്തിൽ അവർക്കു കിട്ടേണ്ട പലതും അവർക്കു നഷ്ടമാവുന്നത് രക്ഷിതാക്കൾ അറിയാതെ പോകുന്നു.
ഒരു കുട്ടിയുടെ പാട്ടാണ് ചിന്തയിൽ നിന്നും ഉണർത്തിയത്. കുട്ടി അതി മനോഹരമായി പാടുന്നുണ്ടായിരുന്നു.  അവൾക്കു പത്തോ പന്ത്രണ്ടോ വയസ്സ് കാണും . കഴിഞ്ഞാഴ്ച  കുട്ടിയുടെ അനുജത്തിയേയും സ്റ്റേജിലേക്ക് വിളിച്ചിരുന്നു. അവൾക്കു ആറോ ഏഴോ വയസ്സ് കാണും . എല്ലാവരെയും അത്ഭുത പെടുത്തി കൊണ്ട് അന്ന് കുട്ടി ഒന്ന് രണ്ടു പാട്ടു പാടി. പോരാത്തതിന് എല്ലാവരെയും കൈലെടുക്കുന്ന വാക്ചാതുരിയും.
കുട്ടിക്ക് സുന്ദരമായ ഒരു ഭാവി ഉണ്ട്  എങ്കിലും തുമ്പിയെ കൊണ്ട് എടുക്കാൻ ആവാത്ത ഒരു കല്ല് എടുപ്പിക്കയല്ലേ  ഇപ്പോൾ എന്ന് എനിക്ക് തോന്നി.
എന്തായാലും ഇന്ന്  ചേച്ചി അതിസുന്ദരമായി പാടി. ആദ്യമായി പരിപാടിയിൽ ടോപ് എന്ന ഗ്രേഡും കുട്ടിക്ക് കിട്ടി. ജഡ്ജസിന് പാട്ടിനെ കുറിച്ച് പറഞ്ഞിട്ടും  പറഞ്ഞിട്ടും മതിവരുന്നില്ല . കേട്ടിരുന്നവർക്കും മറിച്ചൊരു അഭിപ്രായം ഉണ്ടാവാൻ സാധ്യത ഇല്ല.
എല്ലാവരുടെയും അഭിനന്ദനങ്ങളും പ്രശംസയും കേൾക്കുമ്പോളും അവൾ ചെറുതായി ചിരിച്ചു , സൗമ്യയായ് സ്റ്റേജിൽ നിന്നു. അപ്പുറത്തു നിൽക്കുന്ന അച്ഛനമ്മമാരുടെ മുഖത്ത് അഭിമാനവും അതിലേറെ ആശ്വാസവും. ഓരോ ഗ്രേഡും പ്രധാനപെട്ടതാണ് . ഒരു പിഴവുമതി മത്സരത്തിൽ നിന്നും പുറത്താകാൻ.
അഭിനന്ദനങ്ങളുടെ പ്രവാഹം കഴിഞ്ഞപ്പോൾ ഒരു ജഡ്ജ് കുട്ടിയോട് ചോദിച്ചു, നിനക്കു ഗ്രേഡ് അല്ലാതെ എന്ത് സമ്മാനമാണ് വേണ്ടത്? ഒരു നിമിഷം കൊച്ചുകുട്ടിയുടെ മുഖം ഭാവാർദ്രമായി. പിന്നെ ഒന്ന് ആലോചിക്കുകയും കൂടി ചെയ്യാതെ , വര്ഷങ്ങളായി മനസ്സിൽ അടക്കി വെച്ചിരുന്ന ആഗ്രഹം, അല്പം സങ്കോചത്തോടെ അവൾ പറഞ്ഞു- എനിക്ക് അമ്മയുടെ ഒരു നല്ല ഹ്ഗ്ഗും, ഉമ്മയും വേണം. നിസാരമെങ്കിലും , അപൂർവ്വന്മായ ആവശ്യത്തിന്റെ ആഴം അറിയാൻ എല്ലാവരും കുറച്ചു നേരമെടുത്തു.  പറഞ്ഞതിന്റെ പൊരുൾ തിരിച്ചറിഞ്ഞപ്പോൾ വിശ്വസിക്കാൻ അൽപ്പം പ്രയാസം തോന്നി. ദൈവത്തിന്റെ കൈവിരൽ പാടുകൾ തലയിൽ പതിഞ്ഞ കുട്ടി, പരിപാടിയിൽ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ ഗ്രേഡ് വാങ്ങി നില്കുമ്പോളും ആവശ്യപെടുന്നത് അമ്മയുടെ ഒരു ആലിംഗനവും  ഉമ്മയും മാത്രം!!!!!!
എല്ലവരും ആശ്വര്യത്തോടെ  നോക്കുമ്പോൾ അവൾ വിശദീകരിക്കാൻ ശ്രമിച്ചു - 'അമ്മ കുറച്ചു സ്ട്രിക്ട് ആണ്. എപ്പോഴും കെട്ടിപ്പിടിക്കുകയും ഉമ്മവെക്കുകയും ഒന്നുമില്ല. അനുജത്തി ഉണ്ടായതിൽ പിന്നെ അത് തീരെ കുറഞ്ഞു. അതുകൊണ്ടു  ഇപ്പോൾ  'അമ്മ എന്നെ കെട്ടിപിടിച്ചു ഉമ്മ തന്നാൽ നന്നായിരുന്നു.
കുഞ്ഞു മനസ്സിന്റെ വേദന മുഴുവൻ വാക്കുകളിൽ ഊറി നിന്നു. ഇടയിൽ എവിടെയോ വെച്ച് അച്ഛനമ്മമാരുടെ ജീവിതത്തിൽ നിന്നു ഞാൻ നിരസിക്കപ്പെട്ടു പോയി എന്ന തോന്നൽ. നിരാസത്തിന്റെ കഠിനമായ ദുഃഖം ഉറഞ്ഞു കൂടിയ വാക്കുകൾ. കുട്ടികളെ പലതും ആകാനുള്ള തിരക്കിൽ, അവരുടെ കഴിവുകൾ ഞെക്കി പഴുപ്പിക്കുമ്പോൾ , ഗ്രേഡിൽ ഇടിവ് തട്ടാതിരിക്കാൻ അവരെ ഞാണിന്മേൽ നടത്തുമ്പോൾ , പലപ്പോഴും നാം അവരുടെ മനസ്സ് കാണാതെ പോകുന്നുവോ?
ലക്ഷക്കണക്കിനു ആളുകൾ കാണുന്ന ഒരു പരിപാടിയുടെ , എത്താവുന്നതിൽ വെച്ച് ഏറ്റവും വലിയ ഉയരത്തിൽ എത്തി നില്കുമ്പോളും ,ഒരു പിഞ്ചു മനസ്സ് ആഗ്രഹിക്കുന്നത് അമ്മയുടെ സ്പര്ശമാണ് എന്നത് നമ്മൾ രക്ഷിതാക്കൾക്കുള്ള താക്കീതാണ് . നമ്മൾ സ്വന്തം കുട്ടികളിൽ നിന്നു എത്ര അകന്നു പോകുന്നു എന്നതിന്റെ തെളിവാണ്.
മനസ്സനുഭവിക്കുന്ന കൊച്ചു കൊച്ചു വേദനകൾ ആണ് വരുംകാലങ്ങളിൽ വിഷാദ മായും, വ്യഥയായും, വെറുപ്പായും, ജീവിതത്തോട് തന്നെ ഉള്ള വെല്ലുവിളിയായും തീരുന്നത്.
അംഗീകാരത്തിന്റെ ഓരോ പടവുകൾ കയറുമ്പോളും അവർ കൂടുതൽ ഒറ്റപെട്ടു പോകുന്നു.
ഒരു അവസരം കിട്ടിയപ്പോൾ , ഉള്ളിൽ ഒരു വെമ്പലായ് ഒതുക്കിവെച്ച ആഗ്രഹം തുറന്നു പറഞ്ഞ കൊച്ചു മിടുക്കി , നിന്റെ പാട്ടു മധുരതരമായിരുനെങ്കിൽ, നിന്റെ ആഗ്രഹം ഇരട്ടി മധുരമുള്ളതായിരുന്നു. എനിക്ക് നീ പകർന്നു തന്ന അറിവ് ആഴമുള്ളതായിരുന്നു

അമ്മയുടെ നിരന്തരം സ്പര്ശത്തില് നിന്ന്  നിൻറ്റെ പാട്ടിനു കൂടുതൽ മാധുര്യമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
 കൂടെ, ഒരു ജഡ്ജ് ചോദിക്കുന്നതിന് മുമ്പ് എന്റ്റെ മകന്റെ മനസ്സ് ഞാൻ ചോദിച്ചറിയട്ടെ !!!!