Saturday, March 22, 2025

വീട് പണിയുമ്പോൾ



വീട് പണിയുമ്പോൾ വേണം,

കിടപ്പുമുറിക്കും തീൻ മുറിക്കുമൊപ്പം

സന്തോഷത്താലും, ദുഖത്താലും

നിശബ്ദമായി കരയാനൊരു മുറി

മുഖം മിനുക്കാനാവാത്ത

ഉള്ളു മാത്രം കാട്ടുന്ന കണ്ണാടി

ചിറകൊതുക്കുന്ന ശലഭത്തിന്

പറന്നിറങ്ങാൻ സദാ തുറന്ന ജാലകം

വേട്ടാളന് കൂട് കൂട്ടാൻ

ആരുമിരിക്കാത്ത കസേര

പരസ്പരം കുത്തി നോവിക്കാൻ

മുനകൂർത്ത വാക്കുകൾ നിറഞ്ഞ ആവനാഴി

പിന്നീട്, മുറിവുണക്കാൻ

സ്നേഹ ലേപനം വളർത്തുന്ന ഉദ്യാനം

വായിക്കാത്ത പുസ്തകങ്ങളടക്കി

വെക്കാൻ ചില്ലിട്ട കൂട്

തുലാവർഷ പെയ്ത്തിൽ

ഉള്ളിലെ കലക്കങ്ങളെല്ലാം

ഒഴിഞ്ഞൊഴുകാൻ ഒരു ചാല്

ചിതലുകേറാൻ ഒരു ചുമർ

ചിലന്തിക്ക് വലനെയ്യാൻ ഒരു മൂല

ഒരു കോണിലൊതുങ്ങാത്ത,

കരിന്തിരിയുടെ പുകയേൽക്കാത്ത

ചിത്രങ്ങളിൽ നിന്നും വിഗ്രഹങ്ങളിൽ നിന്നും

 വിമുക്തനായി തൂണിലും തുരുമ്പിലും

 നിറയുന്ന ദൈവത്തിന് ഒരുമ്മറപ്പടി

പൊട്ടിച്ചിതറിയ ഓർമകൾ

സൂക്ഷിക്കാനൊരളുക്ക്

ഇരുട്ടിൻ്റെ മറവിലെ ദ്രുത

ചുംബനത്തിനൊരു ഗോവണിച്ചുവട്

ഒടുവിൽ, വെള്ളപുതച്ചുറങ്ങാൻ

തൊടിയിൽ നട്ടുനന്നച്ചു വളർത്തിയ വാഴയില

മുഖം മൂടാൻ രക്തം ചൊരിയാത്ത മൂന്നു പിടി മണ്ണ്

കരിങ്കാക്കയായ് വന്നുണ്ണാൻ

സ്നേഹത്തിൻ്റെ തിലോദകം ചേർത്തുരുട്ടിയ

ഒരുരുള്ള ചോറ് .