Thursday, June 29, 2023

മാങ്കോസ്റ്റീൻ ക്ലബ്

 


 

അനുഭവം പങ്കുവെയ്ക്കാതിരിക്കാൻ കഴിയില്ല. സംഗീതവും സിനിമയും നെഞ്ചേറ്റി നടക്കുന്ന ഒരു പറ്റം ചെറു ബാല്യക്കാരുടെ കൂട്ടായ്മയാണ് മാങ്കോസ്റ്റീൻ. കഴിഞ്ഞ മൂന്നു വർഷത്തിൽ അവർ കുറച്ച് മ്യൂസിക്കൽ വീഡിയോകളും, ഹ്രസ്വ സിനിമകളുമൊക്കെ ചെയ്തു. വളരെ സമകാലീന പ്രസക്തിയുള്ള വിഷയങ്ങളാണ് അവർ തിരഞ്ഞെടുക്കുക. അവരുടെ എല്ലാ വർക്കുകളുടെയും നൈതികതയും, ആത്മാർത്ഥയും, രാഷ്ട്രീയവും, ക്രിയത്മകതയും , സുതാര്യതയും എന്നെ ആകർഷിച്ചിട്ടുണ്ട്.

അവരുടെ കൂട്ടത്തിലെ ഒരു ചെറുപ്പക്കാരൻ എന്റെ പ്രിയ സുഹൃത്തിന്റെ മകനാണ്. പത്താം ക്ലാസ്സ് കഴിഞ്ഞപ്പോഴാണ് അവനിൽ സിനിമാ ഭ്രമം ആവേശിച്ചത്. സാമ്പ്രദായികമായ വിദ്യാഭ്യാസം വേണ്ടെന്നു വെച്ച് അവൻ സിനിമയുടെ വഴിയിലേക്കിറങ്ങിയപ്പോൾ അവന്റെ അച്ഛൻ അനുഭവിച്ച ആധി ഞാൻ അടുത്തു നിന്നറിഞ്ഞിട്ടുണ്ട്. മക്കൾ ഉയർച്ചയുടെ പടവുകൾ പടിപടിയായി കയറി പോകണമെന്ന ആധുനിക കാല സമവാക്യവുമായി ചേർന്നു പോകുന്നതായിരുന്നില്ല തീരുമാനം. സാമ്പത്തികമോ സാമൂഹികമോ ആയ ഒരു സുരക്ഷയും ഉറപ്പു നൽക്കാത്ത മേഖലയാണ് സിനിമ . അവിടെ ചുവടുറപ്പിക്കുക എളുപ്പമല്ല. അവൻ ഇഷ്ടപ്പെട്ട വഴിയിലൂടെ നടക്കട്ടെ എന്ന് സുഹൃത്തിനോട് പറയുമ്പോഴും ഉള്ളിൽ ഭയവും അരക്ഷിതത്വവും ഉണ്ടായിരുന്നു. സുഹൃത്തും സിനിമാ ഭ്രാന്തനായതുകൊണ്ട് തീരുമാനമെടുക്കാൻ വലിയ പ്രയാസമുണ്ടായില്ല.

ഇങ്ങനെ വ്യത്യസ്തമായ വഴിയെ പോകണമെന്നു ശാഠ്യം പിടിച്ച പല സുഹൃത്തുക്കളുടെ മക്കളും പാതിവഴിയിൽ പകച്ച് എവിടെയുമെത്താതെ ലക്ഷ്യമറ്റവരായതിന്റെ അനേകം അനുഭവങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ അവരുടെ ആഗ്രഹത്തിന്റെ തീവ്രതയും, അവർ എത്തിച്ചേരുന്ന കൂട്ടായ്മകളുടെ ക്രിയാത്മകതയും അവരുടെ വളർച്ചയിൽ വലിയ പങ്കു വഹിക്കുന്നു എന്നു ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രത്യുഷ് സംവിധാനം ചെയ്ത ചില ഹ്രസ്വ സിനിമയിൽ നിന്നും പ്രത്യുഷിന്റെ സിനിമയോടുള്ള പ്രണയം ഞാനറിഞ്ഞിരുന്നു. പ്രത്യുഷ് ഭാഗമായ മാക്കോസ്റ്റീൻ എന്ന കൂട്ടായ്മയെ കുറിച്ച് സുഹൃത്താണ് പറഞ്ഞത്. അവരുടെ ചില ഷോർട്ട് ഫിലിംസ് കണ്ടപ്പോൾ വലിയ പ്രതീക്ഷയും തോന്നി.

മാങ്കോസ്റ്റീൻ ക്ലബിന്റെ മൂന്നാം വാർഷികവും, അവരുടെ പുതിയ ഹ്രസ്വ സിനിമയായ" കാതലോര"ത്തിന്റെ റിലീസും ആഘോഷിക്കുന്ന ചടങ്ങിലേക്ക് അവിചാരിതമായാണ് ഞാൻ എത്തുന്നത്. കോഴിക്കോട് ബീച്ചിലുള്ള തക്കാര ഹോട്ടലിന്റെ പിറകലുള്ള ഹാളിലാണ് പരിപാടി. ഞാൻ ഒരല്പം മുമ്പെത്തി. ഹാളിലേക്ക് കയറിയപ്പോൾ ഞാനൊന്ന് അമ്പരന്നു. യൗവനതീക്ഷണമായ ഊർജ്ജം പ്രസരിപ്പിക്കുന്ന ഒരു കൂട്ടം ആളുകൾ. മുടി വളർത്തിയവർ, അത് കെട്ടിവെച്ചവർ, താടി നീട്ടിയവർ, അലസമായ വസ്ത്രം ധരിച്ചവർ, ഉറക്കെ സംസാരിച്ചും, ചിരിച്ചും പരസ്പരം കെട്ടിപിടിക്കുന്നവർ. അവർക്കിടയിൽ തല നരച്ച ഞാനും. ഒട്ടും പരിചിതമല്ലാത്ത ഒരിടത്തിൽ ചെന്നു പെട്ടപ്പോൾ ഞാൻ പകച്ചു. പ്രത്യുഷ് വന്ന് കെട്ടി പിടിച്ചാണ് എന്നെ അകത്തേക്ക് കൂട്ടി കൊണ്ടു പോയത്. സ്പർശത്തിലെ ഊഷ്മളത ഹൃദയത്തെ തൊട്ടു.

നൂറുകണക്കിന് ചെറുപ്പക്കാർ അവിടെ ഒത്തു കൂടിയിരുന്നു. തീർത്തും അനാർഭാടമായ സജ്ജീകരണങ്ങൾ. അനൗപചാരികമായ ചടങ്ങുകൾ. ക്ലബിലെ ഒന്നു രണ്ടു പേർ അവരുടെ പ്രവർത്തനത്തെ കുറിച്ച് പറഞ്ഞു. കൃത്യം ഏഴു മണിക്ക് സിനിമ പ്രകാശിപ്പിച്ചു. സ്വവർഗ പ്രണയത്തിന്റെ ആത്മാവ് ഒപ്പിയെടുത്ത ഒരു കൊച്ചു ദൃശ്യ കവിത. അതിന്റെ അണിയറ പ്രവർത്തകരൊക്കെ വളരെ വികാരാധീതരായി സംസാരിച്ചു. അവരുടെ സംസാരത്തിലെ ആത്മാർത്ഥത എന്നെ വല്ലാതെ സ്പർശിച്ചു. ഒട്ടും ജാഡയില്ലാത്ത ഹൃദയ ഭാഷ. എങ്കിലും അതിൽ അവരുടെ കഴിവിനെ കുറിച്ചുള്ള വിശ്വാസം പ്രകടമായിരുന്നു. സിനിമ കഴിഞ്ഞപ്പോൾ എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിടുന്നതു കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. അപൂർവമായി ലഭിക്കുന്ന ജൈവവാസനകളെയും ക്രിയാത്മകതയേയും അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും അവർ കാണിക്കുന്ന സത്യസന്ധതയിൽ ഞാൻ പുതിയ തലമുറയുടെ സൗവർണ രശ്മികൾ വിടരുന്നത് കണ്ടു. സ്നേഹത്തിന്റെയും കരുതലിന്റെയും അദൃശ്യമായ ഒരിഴ അവിടെ കൂടിയിരുന്ന എല്ലാവരേയും കോർത്തിണക്കിയ പോലെ തോന്നി. പങ്കുവെയ്ക്കലിനു ശേഷം അവർ തന്നെ എഴുതി ചിട്ടപ്പെടുത്തിയ കുറെ പാട്ടുകൾ അവർ പാടി. ആർദ്രവും ആഴവുമുള്ള വരികൾ. ലളിതമായ സംഗീതം. ഹൃദയത്തിൽ തൊടുന്ന താളരാഗലയം. സത്യമായും എനിക്കവരെ കുറിച്ച് വലിയ അഭിമാനം തോന്നി. ചെറുപ്രായത്തിൽ തന്നെ ഉള്ളിൽ നിറഞ്ഞിരിക്കുന്ന ക്രിയാത്മകതയ്ക്ക് പലതരത്തിൽ രൂപം നൽകാൻ അവർക്ക് കഴിയുന്നുണ്ട് എന്നത് ചെറിയ നേട്ടമല്ല.

അവരുടെ പ്രായത്തിൽ എനിക്കൊക്കെ നഷ്ടമായത് ഇത്തരമൊരു കൂട്ടായ്മയാണ് എന്ന് അവർക്കിടയിൽ ഇരുന്നപ്പോൾ ഞാൻ തിരിച്ചറിഞ്ഞു. എല്ലാ രംഗത്തിലും പെട്ട ആളുകളും അവരുടെ കൂട്ടായ്മയുടെ ഭാഗമാണ് എന്നതാണ് ക്ലബിന്റെ സവിശേഷത. അവർക്കിടയിൽ തന്നെ കഥാകൃത്തും, സംവിധായകനും, ഛായാഗ്രാഹകനും, ഗാനരചയിതാവും, സംഗീത സംവിധായകനും, വസ്ത്രാലങ്കാര വിദഗ്ധരും, പാട്ടുകാരനുമൊക്കെയുണ്ട്. ഇവരുടെ കൂട്ടായ പരിശ്രമത്തിൽ നിന്നാണ് ഓരോ വർക്കും പിറവിയെടുക്കുന്നത്. ഇവരുടെ ചിന്തയുടെയും, രാഷ്ട്രീയത്തിന്റെയും, ഭാവനയുടെയും മനോഹരമായ ഒരു സമ്മേളനം ഇവർ അണിയിച്ചൊരുക്കുന്ന ഓരോ ആൽബത്തിലും പ്രകടമാണ്.

 

പ്രത്യൂഷിന്റെ പല ചിത്രങ്ങളിൽ നിന്നും അവനിലെ സംവിധായകനെ ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ പക്വമായി വരുന്ന അവനിലെ കലാകാരനെ കൂടുതൽ മിനുക്കിയെടുക്കാൻ കൂട്ടായ്മക്കു കഴിഞ്ഞു എന്ന് എനിക്കന്നു മനസ്സിലായി. പരസ്പരം ഊർജ്ജവും പ്രോത്സാഹനവും പകർന്ന് ഓരോ വ്യക്തിയിലേയും കലാകാരനെ കൂടുതൽ പൊലിപ്പിച്ചെടുക്കാൻ മാങ്കോസ്റ്റീൻ ക്ലബിന് കഴിയുന്നുണ്ട് എന്ന് നിസ്സംശയം പറയാൻ കഴിയും.

മറ്റൊരു പ്രധാന കാര്യം അന്നവിടെ കൂടിയവരിൽ ആരും തന്നെ മദ്യത്തിന്റെ യോ മറ്റു ലഹരി വസ്തുക്കളുടെയോ സ്വാധീനത്തിൽ ആയിരുന്നില്ല എന്നതാണ്. നാലാൾ കൂടുന്നിടത്ത് മദ്യത്തിന്റെ അഥവാ ലഹരിയുടെ സാന്നിധ്യം അനിവാര്യമായ ഒരു കാലത്താണ് ഇവർ വ്യത്യസ്തരാവുന്നത്. അവരുടെ സ്വകാര്യ നിമിഷങ്ങളിൽ അവരത് ആസ്വദിക്കുന്നുണ്ടാവാം. എന്നാൽ, ഇത്തരം ഒരു പരിപാടിക്ക് ഇന്ധനമാവാൻ ലഹരി വേണ്ട എന്ന തീരുമാനം അഭിനന്ദനം അർഹിക്കുന്നു. സിരകളിൽ സിനിമയും സംഗീതവും ഒഴുകുന്നവർക്ക് മറ്റു ലഹരിയുടെ ആവശ്യമുണ്ടാവില്ല.

ഞാനിത് എഴുതാനുള്ള കാരണങ്ങൾ ചിലതാണ്. ഒന്ന്,നിങ്ങളുടെ മക്കൾ കലയുടെ പാതയിലേക്ക് പോകാൻ താത്പര്യം കാണിക്കുന്നുണ്ടെങ്കിൽ അവരെ തീർത്തും നിരുത്സാഹപ്പെടുത്തരുത്. അവർക്ക് കലയോട് തീവ്രമായ മോഹവും അവർക്കു ചുറ്റും സമാന ചിന്തയുള്ള സുഹൃത്തുക്കളും ഉണ്ടെങ്കിൽ അവർക്ക് രംഗത്ത് വിജയിക്കാനാവും.

രണ്ട്, മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും പിടിയിലമരുന്ന പുതിയ തലമുറയെ കുറിച്ച് ആശങ്കപ്പെടുമ്പോൾ അത്തരം പ്രലോഭനങ്ങളെ അവഗണിക്കാൻ കഴിയുന്ന ഇതു പോലെയുള്ള ചെറുപ്പക്കാരെ കാണാതെ പോകരുത്. ഇവർ, മറ്റുള്ളവരുമായി പങ്കുവെയ്ക്കാവുന്ന നല്ല ഉദാഹരണമാണ്.

മൂന്ന്, മക്കൾ തിരഞ്ഞെടുക്കുന്ന വഴിയിലൂടെ , അവർക്കൊപ്പം ഒരല്പ ദൂരം മാതാപിതാക്കളും നടന്നാൽ, അവർ വഴി തെറ്റാതിരിക്കാൻ അത് ഒരു വലിയ പരിതി വരെ സഹായിക്കും.

നാല്, ക്രിയാത്മകത മനസ്സിലുള്ളവർ ഒത്തു ചേർന്നാൽ അവർക്ക് മനോഹരമായ കലാരൂപങ്ങൾ സൃഷ്ടിക്കാനാവും

അഞ്ച് , ഇങ്ങിനെയും ഒരു കൂട്ടം ചെറുപ്പക്കാർ സമൂഹത്തിൽ ഉണ്ടെന്ന് ഉറക്കെ പറയേണ്ടത് കാലത്തിന്റെ ഒരാവശ്യമാണ്.

മാങ്കോസ്റ്റീൻ മരത്തിനെ വിഖ്യാതമാക്കിയത് ബേപ്പൂർ സുൽത്താനാണ്. അദ്ദേഹത്തെ പോലെ തന്നെ, മറ്റൊരു മാങ്കോസ്റ്റീന്റെ മരത്തണലിൽ ഇരുന്ന് വലിയൊരു ദുനിയാവ് സ്വപ്നം കാണുന്നവരാണ് ചെറുപ്പക്കാർ. ഒന്നും ഒന്നും കൂട്ടി ഇമ്മിണി വല്ല്യൊരു ഒന്ന് ഉണ്ടാക്കാനാണ് ഇവർ ശ്രമിക്കുന്നത്.

വാണിജ്യ ലോകത്തെ വർഷാവസാന കണക്കെടുപ്പിൽ ചിലപ്പോൾ ഇവരുടെ ബാലൻസ് ഷീറ്റ് ടാലി ആയില്ല എന്നു വരാം. എന്നാൽ ഇവരുടെ ഏറ്റവും പുതിയ ഷോർട്ട് ഫിലിമായ " കാതലോരം" രണ്ടാഴ്ച കൊണ്ട് അമ്പതിനായിരത്തിലധികം ആളുകൾ കണ്ടു എന്നത് പ്രതീക്ഷ നൽകുന്നു. മാങ്കോസ്റ്റീൻ ക്ലബിന്റെ തരുശാഖകളിൽ ഇനിയും വസന്തത്തിന്റെ തളിരിലകൾ നിറയട്ടെ.