Thursday, April 20, 2023

മാറഴകിന്റെ വ്യഥകൾ

 

 

 

കഴിഞ്ഞാഴ്ചയാണ് B32 മുതൽ 44 വരെയെന്ന സിനിമ കണ്ടത്. അന്ന് പ്രദർശനത്തിന്റെ അവസാന ദിവസമായിരുന്നു. പുറത്ത്, സിനിമാകാശം, വിഷു റിലീസുകളുടെ മഴവെള്ള പാച്ചിലിന് തയ്യാറാവുകയായിരുന്നു. സ്ത്രീകൾക്കു വേണ്ടി, സ്ത്രീകളാൽ ഒരുക്കിയ സ്ത്രീ പക്ഷ സിനിമ എന്നൊക്കെയായിരുന്നു പ്രചാരണം. പൊതുവേ അത്തരം സിനിമകൾ കാണാറില്ല. അവ വേഗം മടുപ്പിക്കും. എന്നാൽ സംരംഭത്തെ ഒരു ടിക്കറ്റു കൊണ്ടെങ്കിലും പിന്തുണയ്ക്കണം എന്നു തോന്നിയതു കൊണ്ടാണ് കാണാൻ പോയത്. പ്രവൃത്തി ദിവസം ഉച്ചയ്ക്കും സിനിമാശാലയിൽ കുറേ ആളുകളെ കണ്ടപ്പോൾ സന്തോഷം തോന്നി.

സ്ത്രീ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എഫ്.ഡി.സി നിർമ്മിക്കുന്ന സിനിമയാണ് എന്ന സവിശേഷത സിനിമയ്ക്കുണ്ട്. അതു കൊണ്ട് തന്നെ ഇതൊരു സ്ത്രീപക്ഷ സിനിമയാണ് എന്ന വിധത്തിലാണ് പ്രചരിച്ചിരുന്നത്. ഇത് തീർച്ചയായും സ്ത്രീകളെ കുറിച്ചുള്ള സിനിമയാണ്. എന്നാൽ, സിനിമ സ്ത്രീകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല എന്നതാണ് അതിന്റെ മേന്മ.

 വളരെ ലളിതവും സത്യസന്ധവുമായ ഒരു സിനിമയാണിത്. വിഷയം സ്ത്രീയാകുമ്പോൾ ഒരു പാട് മെലോഡ്രാമയ്ക്കും, വയലൻസിനുമൊക്കെ ഏറെ സാധ്യതയുണ്ട്. അടുത്ത കാലത്തിറങ്ങിയ പല സ്ത്രീ പക്ഷ സിനിമകളിലും , പുരുഷനെ ശാരീരികമായി അടിച്ചിടുന്ന സ്ത്രീ കഥാപാത്രങ്ങളെ കണ്ട് പ്രേക്ഷകർ കൈയടിച്ചതാണ്. എന്നാൽ അതിവൈകാരികതയുടേയും, കായികബലത്തിന്റെയും കെണിയിൽ വീഴാതെ വളരെ സൗമ്യമായി ഏതാനും സ്ത്രീകളുടെ ജീവിതം വരച്ചു കാട്ടാനാണ് തിരക്കഥാക്കൃത്തു കൂടിയായ സംവിധായിക ശ്രമിക്കുന്നത്. അതവർ, ഒരു തുടക്കകാരിയുടെ പതറിച്ച ഒട്ടുമില്ലാതെ, രണ്ടു മണിക്കൂറിനുള്ളിൽ പറഞ്ഞു തീർത്തു.

അതു പോലെ തന്നെ സ്ത്രീകളുടെ മറിടത്തിന്റെ വലിപ്പ ചെറുപ്പകളിലൂടെ കഥ പറയാൻ ശ്രമിക്കുമ്പോൾ തിരക്കഥാകൃത്തിനും, സംവിധായികയ്ക്കും നല്ല കൈയൊതുക്കം വേണം. അതവർക്ക് വേണ്ടുവോളമുണ്ട് എന്ന് സിനിമ തെളിയിക്കുന്നു

 തുടക്കം മുതൽ തന്നെ പ്രേക്ഷകരെ സിനിമയിലേക്ക് പിടിച്ചു നിർത്താൻ അതിന്റെ കഥയ്ക്കും, ശില്പഭദ്രതയ്ക്കും, സംവിധാന മികവിനും, അഭിനയ തികവിനും കഴിയുന്നുണ്ട്.

 പറയുന്ന കഥയ്ക്ക് വലിയ പുതുമയൊന്നും അവകാശപ്പെടാനില്ല എന്നത് സത്യമാണ്. എന്നാൽ നാം കണ്ടും കേട്ടും മടുത്ത സംഭവങ്ങളുടെ സൂക്ഷമതയിലേക്ക് ക്യാമറ തിരിച്ചു വെയ്ക്കാൻ കഴിഞ്ഞു എന്നതാണ് സിനിമയുടെ വിജയം.

 ജീവിതത്തിൽ പലതരത്തിലുള്ള ദുരിതമനുഭവിക്കുന്ന സ്ത്രീകളെ ചിത്രീകരിക്കുമ്പോൾ, അവർക്കൊപ്പം അവരുടെ നേർ വിപരീതമായ സ്ത്രീ കഥാപാത്രങ്ങളെയും തന്നെ പ്രതിഷ്ഠിച്ചത് പുതുമയുള്ളതായി. ആത്മാർത്ഥമായി ജോലി ചെയ്തിട്ടും ഉദ്യോഗ കയറ്റം കിട്ടാത്ത പെൺകുട്ടിയോട്, രംഗത്ത് സ്ഥാനക്കയറ്റം കിട്ടാൻ കഠിനാദ്ധ്വാനം മാത്രം പോരാ മെയ്യഴകു കൂടി വേണമെന്നു പറയുന്നത് മറ്റൊരു സ്ത്രീയാണ്. പതിനൊന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്മയായ പെൺകുട്ടിയെ , തന്റെ സ്വന്തം കുഞ്ഞിനെ ലാളിക്കാനും മുലയൂട്ടാനും അനുവദിക്കാത്തത് അവളുടെ അമ്മ തന്നെയാണ്. സ്ത്രികളെ അധിക്ഷേപിക്കുന്നതും, അവഗണിക്കുന്നതും പുരുഷൻമാർ മാത്രമല്ല എന്ന് സിനിമ വ്യക്തമാക്കുന്നു.

ഇതിലെ പുരുഷ കഥാപാത്രങ്ങൾ കൂടുതൽ സൗമ്യരും ദുർബലരും ആണെന്ന് തോന്നി. ദാമ്പത്യ ജീവിതത്തിൽ നിന്നുമിറങ്ങിപോയ ഭാര്യയോട് എനിക്കൊരു അവസരം കൂടി തരുമോ എന്ന് ചോദിക്കുന്ന ഭർത്താവ് മലയാള സിനിമയ്ക്ക് പരിചിതമല്ല. അതു പോലെ തന്നെ സ്വയം കെട്ടിപ്പടുത്ത എല്ലാ പരുക്കൻ ഭാവങ്ങളെയും തട്ടിത്തെറുപ്പിച്ചു പൊട്ടിക്കരയുന്ന അച്ഛനേയും നാം അധികം കണ്ടിട്ടുണ്ടാവില്ല.

മിതത്ത്വമാണ് സിനിമയുടെ സവിശേഷത. ഓരോ സീനും എന്താവണമെന്ന കൃത്യമായ ധാരണ സംവിധായികയ്ക്കുണ്ട്. സിനിമ മുഴുവൻ അവരുടെ കൈക്കുള്ളിൽ ഭദ്രമാണ്.

കണ്ടും കേട്ടും അറിഞ്ഞ കഥകളിലേക്ക് സൂക്ഷമമായി ഇറങ്ങി ചെന്നിടത്താണ് സിനിമയുടെ വിജയമിരിക്കുന്നത്. ഇതിലെ ഒരു കഥാപാത്രം, " കല്യാണം കഴിക്കുമ്പോൾ ഭർത്താവിന്റെ വീടിനു പിന്നിൽ കായലാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. കായലിന് ഇത്ര ഭംഗിയുണ്ട് എന്നിപ്പോഴാണ് അറിയുന്നത് ," എന്ന അർത്ഥത്തിൽ ഡയലോഗ് പറയുന്നുണ്ട്. രണ്ടു വരികളിൽ ഒരു സ്ത്രീയുടെ അടച്ചിടലും, കൂടുതുറന്നു പുറത്തു വരലും ധ്വനിപ്പിക്കാൻ കഴിയുന്നത് തിരക്കഥയുടെ മികവ് കൊണ്ടാണ്. നടിയാവാൻ ആഗ്രഹിച്ച് മുന്നിലെത്തുന്ന പെൺകുട്ടിയുടെ ശരീരത്തിലേക്ക് കടന്നു കയറാൻ ശ്രമിക്കുന്ന ഒരു സിനിമാ സംവിധായകന്റെ ശ്രമം വളരെ പുതുമയോടെയാണ് ചിത്രീകരിച്ചത്. അതുപോലെ തന്നെ, തന്റെ ഒരു ക്ലൈന്റിന്റെ മകളെ സ്വന്തം ഭാര്യയ്ക്കൊപ്പം കണ്ടപ്പോൾ ഭർത്താവ്, ഇത് ഇന്ന ആളുടെ മകളല്ലെ, 'What is her story' എന്നു ചോദിക്കുന്നുണ്ട്. എല്ലാം വെറും സ്റ്റോറിയായി മാറുന്ന കാലത്ത് വാക്കിനെ അതി വിദഗ്ധമായാണ് സംവിധായിക ഉപയോഗിച്ചിട്ടുള്ളത്.

എടുത്തു പറയേണ്ട മറ്റൊരു കാര്യം അഭിനയത്തിന്റെ മികവാണ്. നമുക്ക് പരിചയമുള്ള വളരെ കുറച്ചു അഭിനേതാക്കളെ ഇതിലുള്ളൂ. എന്നാൽ എല്ലാവരുടെയും അഭിനയം തീർത്തും സ്വഭാവികവും സൂക്ഷമവും ആയിരുന്നു. സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.

 തികച്ചും വ്യത്യസ്തരെന്നു തോന്നിക്കുന്ന അഞ്ചാറു പേരുടെ കഥയെ അനായാസമായി, അതീവ ഹൃദ്യതയോടെ കോർത്തിണക്കി രണ്ടു മണിക്കൂറിനുള്ളിൽ പ്രേക്ഷകന്റെ മനസ്സിൽ തട്ടുന്ന വിധം അവതരിപ്പിക്കാൻ നല്ലൊരു തിരക്കഥാകൃത്തിനും സംവിധായിക്കയ്ക്കുമേ കഴിയൂ. അതിൽ ശ്രുതി ശര്യണം പൂർണമായി വിജയിച്ചിരിക്കുന്നു.

കെ.എഫ് ഡി.സിയുടെ ഒതുങ്ങിയ ബഡ്ജറ്റിൽ നിന്നു കൊണ്ട് നല്ലൊരു സിനിമ അണിയിച്ചൊരുക്കിയതിന് ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.

ഒരു സിനിമ ആസ്വദിക്കാൻ മഹാനടന്മാരുടെ സാമീപ്യവും, ആർഭാടങ്ങളും ആഘോഷങ്ങളും, ആർപ്പുവിളികളും ഒന്നും വേണ്ട എന്ന് സിനിമ തെളിയിക്കുന്നു.

ഒരു സ്ത്രീ പക്ഷ സിനിമയായി ഇതിനെ അവതരിപ്പിച്ചത് സിനിമയ്ക്ക് ഗുണം ചെയ്തോ എന്നറിയില്ല. എന്തായാലും വളരെ പോസിറ്റിവായിട്ടാണ് സിനിമ അവസാനിക്കുന്നത്. പീഡനവും അവഹേളനവും അതിക്രമവും നേരിടുമ്പോഴും, സ്ത്രീകൾക്ക് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട് എന്ന് സിനിമ പറയുന്നു.

ഒരു സ്ത്രീ പക്ഷ സിനിമ എന്ന ലേബൽ സിനിമയ്ക്ക് ആവശ്യമില്ല. അതിന്റെ കലാമൂല്യം കൊണ്ട് മാത്രം പ്രേക്ഷകർ കണ്ട് ആസ്വദിക്കേണ്ട സിനിമയാണ് ഇത്. വിഷു ചിത്രങ്ങളുടെ കുത്തൊഴുക്കിൽ ചിത്രo ഒലിച്ചു പോകില്ലെന്ന് ഉറപ്പു വരുത്തേണ്ടതും, ഇനിയും കൂടുതൽ പേർക്കു സിനിമ കാണാനുള്ള അവസരം ഉണ്ടാവേണ്ടതും നല്ല സിനിമകളുടെ ഭാവിക്ക് ആവശ്യമാണ്.