" ഹാംലറ്റി"ലേക്ക് കുടിയേറി പാർത്തിട്ടിന്ന് നാലു വർഷം തികയുന്നു. വിരസമായ വലിയ ആകാശങ്ങൾ വേണ്ടെന്നു വെച്ചു പോരുമ്പോൾ , ഇനിയെന്ത് എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ ഹാംലറ്റിലെ ഈ കൊച്ചു മുറിയും, കൊച്ചു ബാൽക്കണിയുമൊരുക്കി തന്ന തണൽ അതീവ സുഖകരമായിരുന്നു. ഈ തണൽ ശാഖയിലിരുന്ന്, ഉൾച്ചിറകു നീർത്തി നടത്തിയ യാത്രകൾക്ക് ഒരുപാട് ആഴവും പരപ്പുമുണ്ടായിരുന്നു.
ഈ വർഷവും വായനയുടെയും, യാത്രകളുടെയും, അനുഭവങ്ങളുടേതുമൊക്കെയായിരുന്നു. പലതും പകർത്താൻ യോജിക്കുന്ന വാക്കുകൾ തേടിയിട്ട് കിട്ടുന്നില്ല. അപ്പോഴാണ് ഈ കൊല്ലം വായിച്ച ചില കവിതകളിലെ വരികൾ ഓർമ വന്നത്. നമ്മൾ പറയാനാഗ്രഹിച്ച് പറയാൻ കഴിയാതെ വിഷമിക്കുമ്പോൾ, അതിനെ വളരെ ലളിതമായി, അതി മനോഹരമായി കവി പറയുന്നത് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരുൾ പുളകമുണ്ടാവും, മനസ്സിൽ കുളിരു കോരി നിറച്ചതു പോലെ. കുളിരു നിറച്ച ഏതാനും വരികൾ നിങ്ങളുമായി പങ്കുവെയ്ക്കാനാണ് ഈ കുറിപ്പ്
ഈ ബാൽക്കണിയിലിരിക്കുമ്പോൾ അനേകം കാഴ്ചകൾ കാണുന്നു. ഋതുഭേദങ്ങളെ ഇത്രയടുത്തറിഞ്ഞ വർഷങ്ങൾ ഉണ്ടായിട്ടില്ല ജീവിതത്തിൽ. ഇവിടെ രാവും, പകലും, സന്ധ്യയും നിലാവും മഞ്ഞും മഴയുമൊക്കെ ജീവിതത്തിന്റെ ഭാഗമാവുന്നു. പ്രകൃതിയൊരുക്കുന്ന അത്തരം വിസ്മയ കാഴ്ച്ചകളെ എത്ര മനോഹരമായാണ് കവികൾ വരികളിൽ പകർത്തിയിരിക്കുന്നത് എന്ന് ഈ വരികൾ വായിച്ചാൽ അനുഭവപ്പെടും.
" ഒരു കൈ മഞ്ഞവെയിൽ
മടിക്കുത്തിൽ നിന്നെടുത്ത്
നമുക്കു നേരെ വിതച്ചിട്ട്
തുഴയുന്ന വള്ളക്കാരൻ"
(എസ്. കലേഷ്.)
ഈ കവി പകൽ ദൃശ്യമാണ് കണ്ടെതെങ്കിൽ അടുത്ത കവി കണ്ടത് രാത്രിയുടെ കാഴ്ച്ചയാണ്.
" പുറത്തേക്ക് നോക്കിയപ്പോൾ
ഒരു തെങ്ങിൻ പട്ട ഉണങ്ങുന്നതു കണ്ടു
രാവിലെ വീഴാൻ പാകത്തിൽ
നിലാവിന്റെ നൂൽക്കത്തി
അതിന്റെ കട രാവുന്നതു കണ്ടു"
(പി. എൻ . ഗോപീകൃഷ്ണൻ)
അങ്ങിനെ എത്ര മഞ്ഞവെയിലും നിലാവിന്റെ നൂൽക്കത്തിയും
ഞാൻ എന്റെ ബാൽക്കണിയിലിരുന്ന് കണ്ടിരിക്കുന്നു.
എന്നാലും പലപ്പോഴും മനസ്സ് അസ്വസ്ഥമായിരുന്നു.
" എന്തെന്നാൽ
തൊട്ടാൽ കൂമ്പിപ്പോകുന്ന
ഹൃദയങ്ങൾക്കിടയിലാണ് പാർപ്പ്
ആ വിങ്ങലുകളാണ്
ഈ കൂർപ്പ്"
(അസിം താന്നിമൂട്)
അതു കൊണ്ട് പലപ്പോഴും ഒന്നുൾ വലിയാൻ ശ്രമിക്കും. മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിക്കും. പക്ഷെ അതിനു സാധിക്കാറില്ല. മനസ്സ് ചിത്രശലഭത്തെ പോലെ പറന്നു നടക്കും
" ഒറ്റപ്പൂമേലേയും
ശരിക്കുമിരിക്കില്ല
മറ്റേപ്പൂവിന്റെ
വിചാരം മൂലം"
(ജയശീലൻ )
ഇങ്ങനെ പൂമ്പാറ്റയെ പോലെ ഓരോ പൂവിലേക്കും മാറി മാറി പറക്കാത്തവർ ആരാണുള്ളത്?
കോവിഡിന്റെ ആഘാതങ്ങളിൽ നിന്നും പൂർണമായും വിട്ടുമാറാത്ത കൊല്ലമായിരുന്നു ഇത്. ആരെയും കാണാനാവാതെ അടച്ചിടപ്പെട്ട ദിവസങ്ങളിലെ അനുഭവങ്ങളെക്കുറിച്ച് എത്ര മനോഹരമായാണ് ബി.കെ ഹരി നാരായണൻ എഴുതിയത്. തന്റെ മുറിയിലേക്ക് കയറി വന്ന ഒരു അണ്ണാരക്കണ്ണനാണ് കവിക്ക് പ്രചോദനമായത്. സ്ക്വിറലും കോറണ്ടൈനും കൂടി സ്ക്വിറണ്ടെൻ എന്ന കവിതയായി.
" ജനലിടുക്കിലൂടെ
സ്ക്വിറൽ മൂന്നിൽ
പഠിച്ച ബാബുവിന്റെ
വിദൂരച്ഛായയിൽ
അടുത്തു വന്നെന്നെ
തുറിച്ചു നോക്കുന്നു.
ചുമച്ചു ഞാനൊന്ന്
പകച്ചതിലവൻ
പനിക്കിടക്കയിൽ
അടുത്തിരിക്കുന്നു
പഴുത്ത ചക്ക തൻ
മുറിച്ചുള തന്നി-
ട്ടിനി കാണാമെന്നു
തിരിച്ചു ചാടുന്നു"
ഇങ്ങനെ അണ്ണാരക്കണ്ണനായും പൂമ്പാറ്റയായുമൊക്കെ വന്നവർക്കു പുറമേ , സ്നേഹത്തിന്റെയും കരുതലിന്റെയും മധുരവുമായി വന്ന പലരുമുണ്ടായിരുന്നു ജീവിതത്തിൽ ഈ വർഷം.
അതിനിടയിലും പല അകൽച്ചകളുടെ വേദനയും ഉണ്ടായിരുന്നു. മതത്തിന്റെയും, വിശ്വാസത്തിന്റെയുമൊക്കെ പേരിൽ പലരും അകലം സൂക്ഷിക്കുന്നത് വേദനയോടെ അറിയേണ്ടി വന്നു.
" ജാതി കൃഷിക്ക് മലനാ -
ട ത്യുത്തമമെന്ന് കൃഷി വിദഗ്ധന്മാർ
എന്നാലിവിടെ മതക്കൃഷി -
യാണധികം മെച്ചമെന്നുമാ വിദഗ്ധർ"
(അക്കിത്തം )
" ആനയ്ക്കറിയില്ല
നെറ്റിയിൽ തമ്പടിച്ച ദൈവങ്ങളെ
മദമിളകുമ്പോൾ മാത്രമാണതിന്നു സ്വബോധം."
(എസ്.കലേഷ്.)
പല കാരണങ്ങളാൽ ഈ അകൽച്ച സൗഹ്യദത്തിലും കുടുംബത്തിലുമൊക്കെ പടർന്നു കയറി. പലപ്പോഴും അത് തീവ്രമായ വേർപ്പിരിയലുകളായി
" ഒരേ കിടക്കയിലാണെങ്കിലും
തൊട്ടു തൊട്ടു കിടക്കുന്ന
ശത്രു രാജ്യങ്ങളാണെടോ നമ്മുടെ ശരീരങ്ങൾ"
(പി.പി.രാമചന്ദ്രൻ)
എന്നു കവി പറയുന്ന ഇടം വരെയെത്തി പലപ്പോഴും കാര്യങ്ങൾ .
അത്തരം അനുഭവങ്ങൾ മനസ്സിൽ വേണ്ടാത്ത ചിന്തകൾ നിറച്ചു. പലരേയും സംശയിക്കാനും അവിശ്വസിക്കാനുമൊക്കെ തുടങ്ങി.
" കുട്ടികളുടെ
ബലൂൺ പറത്തൽ
മത്സരമായിരുന്നു
ഒന്നാമത് എത്തിയത് സംശയം
പേടി റണ്ണർ അപ്പ്"
(ഋഷികേശൻ പി.ബി.)
സ്നേഹത്തിനും മരുന്നിനും മാറ്റാൻ കഴിയാത്ത ഒരാദിമ ഭയം മനസ്സിന്റെ ഉള്ളകങ്ങളിൽ സദാ കൂടുകൂട്ടിയിരിക്കുന്നു.
" പക്ഷെ ഉന്നം പിടിക്കുമ്പോൾ
കൈയിൽ അറിയാതെ
കയറി വരുന്ന വിറയായി
ആ ആദ്യ വേട്ടക്കാരൻ
നിന്നിൽ തുടരും"
(വീരാൻ കുട്ടി.)
അതുപോലെ തന്നെ മനസ്സിനെ വല്ലാതെ ഉലച്ചതാണ് സ്ത്രീകൾക്കെതിരെയുള്ള ക്രൂരതകൾ. പുതിയ തലമുറ അതിനെതിരെ ശക്തമായി പ്രതികരിക്കുന്നു എന്നത് ആശ്വാസ്യകരമാണെങ്കിലും മനസ്സിനെ കശക്കിക്കുടയുന്ന ആധി പൂർണമായും ഒഴിഞ്ഞു പോകുന്നില്ല. അതിനെത്തിരെ എന്ത് പറയണമെന്ന് സംശയിക്കുമ്പോഴാണ് എന്താനും വരികളിൽ അതി ശക്തമായ പ്രഹരവുമായി കവി വരുന്നത്.
" അറുപതു വിരലുകൾ
ആറു ലിംഗങ്ങൾ
എന്നിട്ടും പെണ്ണെന്ന ദ്വാരം
അതിന്റെ ആഴം
കമ്പി കൊണ്ടളന്നു, അടച്ചു"
(ഷാഹിന കെ റഫീക്ക്)
ഈ വരികളിൽ ഒരു നിസ്സഹായത ഉണ്ടെങ്കിലും , വായിക്കുന്നവന്റെ മരവിച്ച മനസ്സ് കുത്തി നോവിക്കാനുള്ള മൂർശയും അതിനുണ്ട്.
ചുറ്റിലുമുള്ള ദുരന്തങ്ങളും ദുരിതങ്ങളും കൂടുതൽ കൂടുതൽ ഉൾവലിയാനാണ് പ്രേരിപ്പിച്ചത്. അതു പലപ്പോഴും വിശ്വാസക്കുറവിലേക്കും ആത്മനിന്ദയിലേക്കും നയിച്ചു.
" അവരെന്തു കരുതും
എന്ന പേടിയാൽ
തുറന്നു നോക്കാതിരുന്ന ജീവിതം
ഞാനിന്നലെ തുറന്നു നോക്കി
ചിതലരിച്ച് തീരാറായിരിക്കുന്നു
അവർ കാണും മുമ്പെ
ഞാനത് വീണ്ടുമടച്ചു."
(കൽപ്പറ്റ നാരായണൻ)
അങ്ങിനെ പുസ്തകങ്ങൾ അടയ്ക്കുന്നത് ഒന്നിനും പരിഹാരമാകിലെന്ന് അറിയാഞ്ഞിട്ടല്ല. പലപ്പോഴും മനസ്സിന് അസുഖം ബാധിക്കുമ്പോൾ ചെയ്യുന്ന ചികിത്സ തെറ്റി പോകുന്നു.
" മുഖത്തെ മുറിവിന്
കണ്ണാടിയിൽ മരുന്നു വെച്ചു"
( കൽപ്പറ്റ)
വല്ലാത്ത വിരസത്തയിൽ നിന്നും വിഷാദത്തിൽ നിന്നും എന്നും കരകയറ്റിയത് വായനയും സംഗീതവും യാത്രയുമൊക്കെയാണ്. നിലയില്ലാക്കയങ്ങളിൽ മുങ്ങുമെന്നു തോന്നുമ്പോഴൊക്കെ ഒരാലിലത്തോണിയായി കവിത ഒഴുകിയെത്തി. മനസ്സിൽ വിശ്വാസവും ഊർജ്ജവും നിറച്ചു.
" പേനയിൽ
ഏവിയേഷൻ ഫ്യൂൽ
നിറച്ചെഴുതണം
പറക്കണം വാക്കുകൾ"
( ടോണി)
" വളപോലെ അയഞ്ഞ് കിണുമ്പാതെ
മോതിരം പോലെ മുറുകണം
അഭിജ്ഞാനമാകണം
കവിതയിലെ വാക്കെന്ന് മുതു കവി.
ഒറ്റ വരിപ്പാത
ആറു വരിയാവുന്നത് ലോകം;
ആറു വരി വെളിവ്
ഒറ്റവരിയൊഴുക്കാവുന്നത് കവിത"
(കെ.ജി.എസ്)
അങ്ങിനെ വാക്കുകളെ പറത്തിവിടാൻ , ജീവിതത്തിന്റെ മഹാ പാതകളിൽ നിന്നും നേടിയ അനേകം വരികൾ ആറ്റിക്കുറുക്കി ഒരൊറ്റ വരിയാക്കാൻ വല്ലാതെ മോഹിച്ച വർഷമാണിത്.
തട്ടിയും തടഞ്ഞും ആരാഞ്ഞും കണ്ടെത്തിയും സന്ദേഹിച്ചും ഭയന്നും വേദനിച്ചുമൊക്കെ ഈ വർഷത്തിന്റെ അവസാനമെത്തുമ്പോൾ പ്രതീക്ഷകൾ തന്നെയാണ് മുന്നോട്ട് നയിക്കുന്നത്. ഈ ജീവിതത്തിന് അർത്ഥം കൊടുത്ത് പൊലിപ്പിച്ചെടുക്കുന്നത് നാം തന്നെയാണെന്ന ബോധം മനസ്സിലെവിടെയോ ഒരു ചെറിയ വിത്തായി വീണ് ഇലയും നാമ്പും നീട്ടി വളരുന്നത് വളരെ ആശ്വാസം തരുന്നു. വരും വർഷങ്ങളിൽ നമുക്ക് കൂടുതൽ സ്നേഹത്തിന്റെ ഭാഷയിൽ സംസാരിക്കാം. നാം തന്നെ തീർത്ത വിടവുകളിലെ ഇരുട്ടിൽ കൊച്ചു കൈത്തിരികൾ തെളിച്ചു വെയ്ക്കാം. സകലതിലും വ്യാപിച്ചു കിടക്കുന്ന ഏകാന്തമാവിന്റെ പൊരുളറിയാം.
" .. വാക്കിലെയർത്ഥമെന്തേ?
നാദമെഴുത്തിലെന്തേ ?
ഓലയെക്കണ്ടു ഭിക്ഷു
കോവലമോല മാത്രം
ഓലപ്പുഴുവിൻ കുത്തും
അക്ഷരപ്പുള്ളിക്കുത്തും
തമ്മിലെന്തുണ്ടു ഭേദം?
രണ്ടുമൊന്നായിക്കണ്ടു
വെയ്ലിലെ പാപ്പാത്തിക്കും
നിഴലിലെ പാപ്പാത്തിക്കും
തമ്മിലെന്തുണ്ട് സാമ്യം?
രണ്ടും രണ്ടെന്നു കണ്ടു
അത്ഭുതം! ഒന്നുള്ളപ്പോൾ
മറ്റതില്ലെന്നു കണ്ടു.
രണ്ടിനേയും ഒന്നാക്കുന്ന
കാലത്തിൻ നൂലു കണ്ടു"
( ജയശീലൻ)
വരും കാലങ്ങളിൽ, എല്ലാവരേയും കോർത്തെടുക്കുന്ന കാലത്തിന്റെ നൂല് കണ്ടെടുക്കാൻ നമുക്കാവട്ടെ എന്ന ആശംസകളോടെ പുതു വർഷത്തെ കാത്തിരിക്കുന്നു.