സ്ത്രീകളും
അതിര്ത്തികളുമുണ്ടെങ്കില് കഥകള്‍ താനേയുണ്ടാവുമെന്നും, ഇത് പ്രധാനമായും
രണ്ട് സ്ത്രീകളുടെ കഥയാണ് എന്നും പറഞ്ഞുകൊണ്ടാണ് ഗീതാജ്ഞലി ശ്രീ അവരുടെ ടോമ്പ്
ഓഫ് സാൻറ് എന്ന പുസ്തകം തുടങ്ങുന്നത്.
അത് അക്ഷരംപ്രതി ശരിയാണെന്ന് പുസ്തകം വായിച്ചുകഴിയുമ്പോള്‍ ബോധ്യമാവും.
അതിര്ത്തിയെന്നു കേള്‍ക്കുമ്പോള്‍ ഇന്ത്യക്കാരുടെ
മനസ്സിലേക്ക് പാകിസ് സ്ഥാനും, പട്ടാളക്കാരും, വെടിവെപ്പും, മരണവുമൊക്കെയാണ് ഓടിവരിക. അതിനെ അങ്ങനെ നിലനിര്ത്തേണ്ടത് ഭരണകൂടങ്ങളുടെ ആവശ്യമായിരുന്നു. രാജ്യത്തിനകത്ത് കാര്യങ്ങള്‍ കൈവിട്ടുപോകുമ്പോള്‍ നിയന്ത്രണത്തിന്റെ കടിഞ്ഞാണ്‍ തിരിച്ചുപിടിക്കാനുള്ള ഏക ഉപാധിയാണ്
പാകിസ്ഥാന് എന്ന ഈ ‘നിത്യശത്രു’. ലോകത്തിലെ
പല രാജ്യങ്ങളും പൂര്വകാല വൈര്യവും
ശത്രുതയും മറന്ന് പുതിയ വികാസത്തിലേക്ക് അതിര്‍ത്തികള്‍ തുറന്നിട്ടുമ്പോള്, വര്ഷങ്ങള്ക്കുമുമ്പ്
നടന്ന, ഒരു ചരിത്രസംഭവമേല്പ്പിച്ച
മുറിവിനെ ഇന്നും കുത്തി പഴുപ്പിക്കാനാണ് നമുക്ക് താത്പര്യം.
ഒരു
സ്ത്രീ, എണ്പതാം വയസ്സില്‍,
പഴയ കാമുകനെ അന്വേഷിച്ച് പാകിസ്താനിലേക്ക് പോകുന്ന കഥയാണ് പുസ്തകം പറയുന്നത് എന്ന് പലയിടത്തും എഴുതിക്കണ്ടു. അത് തീര്ത്തും
ശരിയാണെന്ന് പറയാനാവില്ല. അത്തരമൊരു സാമാന്യവത്ക്കരണം പുസ്തകത്തിന്റെ ഗൗരവത്തെ കുറച്ചു കാണിക്കാനേ ഉപകരിക്കൂ. മൂന്നു ഭാഗങ്ങളായി വിഭജിച്ച പുസ്തകത്തിന്റെ അവസാന ഭാഗത്തുമാത്രമേ ഈ യാത്ര നടക്കുന്നുള്ളൂ.
ആത്യന്തികമായി ഈ പുസ്തകം സ്ത്രീകളെ
കുറിച്ചാണ്. കൂട്ടത്തില്‍ അതിര്ത്തികളെ കുറിച്ചും.
അതിര്ത്തിയെന്ന് പറയുമ്പോള്‍ ഒരു രാജ്യത്തിന്റെയോ ദേശത്തിന്റെയോ
അതിര്ത്തിയെ കുറിച്ചല്ല. നമുക്കുചുറ്റും അറിഞ്ഞും അറിയാതെയും നാം പടുത്തുയര്ത്തിയ
അതിര്ത്തികളാണത്. രാജ്യം, ഭാഷ, സംസ്ക്കാരം,
നിറം, മതം, വര്ഗം,
ലിംഗം... അങ്ങനെ എല്ലാത്തിനെയും അതിര്‍ത്തികള്‍ക്കുള്ളില്‍ തളച്ചിടാനുള്ള ശ്രമത്തെക്കുറിച്ചാണ് അത് പറയുന്നത്.
എണ്പതു വയസുള്ള അമ്മയാണ്
മുഖ്യ കഥാപാത്രം. അവര്ക്കു ചുറ്റുമുള്ള
ആളുകളിലൂടെയാണ് കഥ വളരുന്നത്. ഉയര്ന്ന ഗവൺമെന്റുദ്യോഗമുള്ള മൂത്ത മകന്റെ
കുടുംബത്തോടൊപ്പമാണ് അമ്മ ജീവിക്കുന്നത്. മരുമകളും
രണ്ട് ആണ്മക്കളും അടങ്ങുന്നതാണ്
കുടുംബം.
ഭര്ത്താവിന്റെ മരണത്തിനുശേഷം, എല്ലാത്തില്‍ നിന്നും ഒഴിഞ്ഞ്, ഒരു ചുമരിലേക്ക് പുറം
തിരിഞ്ഞുകിടക്കുന്ന അമ്മയെയാണ് ആദ്യഭാഗത്തില്‍ കാണുന്നത്. ഒന്നിനോടും താത്പര്യമില്ലാതെ, ആരോടും ഒന്നും പറയാതെ, ജീവിതത്തോടുതന്നെ മുഖം തിരിച്ചിരിക്കുന്ന അമ്മക്കുചുറ്റും നടക്കുന്ന
കാര്യങ്ങളുടെ വിപുലമായ വിവരണമാണ് പുസ്തകത്തിന്റെ ആദ്യ ഭാഗത്ത്.
കാര്യങ്ങള്‍
വെറുതെ പറഞ്ഞുപോകുന്ന എഴുത്തുകാരിയല്ല ഗീതാഞ്ജലി. എല്ലാ സംഭവങ്ങള്ക്കും സാമാന്യം വലിയൊരു കാന്വാസ് തന്നെ
നല്കുന്ന എഴുത്തുകാരിയാണവര്‍. ഉദാഹരണത്തിന്, വീട്ടില്‍ പാര്‍ട്ടി നടക്കുന്നുണ്ടെങ്കില്‍
അതിലെ എല്ലാ വിഭവങ്ങളെക്കുറിച്ചും, അതുണ്ടാക്കുന്ന ആളെക്കുറിച്ചും, വിധത്തെ കുറിച്ചും വിശദമായി പറയാനാണ് അവര്ക്ക് താത്പര്യം.
അതുകൊണ്ടുതന്നെ ആ വീട്ടിലെ ഒരുപാട്
കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയും വായനക്കാർ യാത്ര ചെയ്യുന്നു. ഇത് പുസ്തകത്തിന്റെ മൊത്തം
വായനാനുഭവത്തെ എത്രമാത്രം
സഹായിക്കുമെന്നത് ഉറപ്പുപറയാന്‍ കഴിയില്ല. ഒരു കുടുംബത്തിലെ സ്നേഹവും, കാപട്യവും, കുനുഷ്ടും ,കുന്നായ്മയും, കരുതലുമൊക്കെ
വിശദമായി തന്നെ കാണുന്നു.
അങ്ങനെ
കട്ടിലില്‍ അനങ്ങാതെ കിടന്നിരുന്ന അമ്മ ഒരു ദിവസം,
പേരക്കുട്ടി വിദേശത്തു നിന്ന് കൊണ്ടുവന്ന ഊന്നുവടി ഉയര്ത്തി പിടിച്ച്, ‘ഞാനൊരു
വിഷ് ട്രീ' ആണെന്നു പ്രഖ്യാപിക്കുന്നു. അതിനുശേഷം പെട്ടെന്നൊരു ദിവസം അമ്മയെ കാണാതാവുമ്പോഴാണ്
കഥ അടുത്ത തലത്തിലേക്ക് കടക്കുന്നത്.
തെരുവില്‍
കണ്ടെത്തിയ അവരെ ചിലര്‍ ചേര്‍ന്ന് പോലീസ് സ്റ്റേഷനില്‍
ഏല്‍പ്പിക്കുകയായിരുന്നു. അതിനുശേഷം അവര്‍, മകള്‍ ഒറ്റയ്ക്കു താമസിക്കുന്ന (ഇടയ്ക്കിടെ കാമുകന് വന്നു പോകുന്ന) ഫ്ളാറ്റിലേക്ക് മാറാന്‍
തീരുമാനിക്കുന്നു. കുറേകൂടി വിശാലമായ മുറികളും, പൂന്തോട്ടവും, വേലക്കാരുമൊക്കെയുള്ള മകന്റെ വീട്ടില്‍ നിന്നാണ് മകളുടെ ചെറിയ ഫ്ളാറ്റിലേക്ക് അമ്മ
എത്തുന്നത്.
അവിടെ
വെച്ച് അമ്മയാകെ മാറുന്നു. ആ വീടിന്റെ ഓരോ
വിടവിലേക്കും തുറസ്സിലേക്കും അമ്മ നിറയുന്നത് വായനക്കാർ
കാണുന്നു. സൂര്യനാണ് അതിന് അമ്മയ്ക്ക് കൂട്ട്. സൂര്യപ്രകാശം പോലെ അവര്‍ എല്ലായിടത്തേക്കും
പടരുന്നു. നന്നായി ഭക്ഷണം കഴിക്കുന്നു, സ്വയം കുളിക്കുന്നു, ബാല്‍ക്കണിയില്‍ ചെടികള്‍
നട്ടുപിടിപ്പിക്കുന്നു,
വീടാകെ അമ്മയെ കാണാന്‍ വരുന്ന വിരുന്നുകാരെ കൊണ്ട് നിറയുന്നു. അമ്മയുടെ ഈ മാറ്റത്തിന് കൂട്ടായി
മകളും കൂടെയുണ്ട്. ഒരമ്മയ്ക്കും മകള്‍ക്കുമിടയില്‍ മാത്രം
സാധ്യമാകുന്ന പല സ്വകാര്യമുഹൂര്ത്തങ്ങളിലൂടെയും
അവര്‍ കടന്നുപോകുന്നു. അത്തരം മുഹൂര്ത്തങ്ങളെ അതീവ ചാരുതയോടെ എഴുത്തുകാരി
വരച്ചു വെച്ചിരിക്കുന്നു.
അമ്മയുടെ
മറ്റൊരു കൂട്ട് റോസിയെന്ന കഥാപാത്രമാണ്. റോസി ബുവ എന്നാണ്
അവരെ വിളിക്കുന്നതെങ്കിലും, സ്ത്രീയായും പുരുഷനായുമൊക്കെ വേഷ പകർച്ച നടത്തുന്ന
വിചിത്രമായ ഒരു കഥാപാത്രമായാണ് കഥാകാരി
അവരെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്.. ആ ദിവസങ്ങളില്‍, അതുവരെ
തന്നെ തടഞ്ഞുവെച്ചിരുന്ന പല അതിര്ത്തികളെയും
അമ്മ തരണം ചെയ്യുന്നത് കാണാം.
അസാധാരണമായ ഒരൂര്ജ്ജവും പ്രസരിപ്പും അവരില്‍ നിറയുന്നു. മകള്‍ സ്വതന്ത്രമായി ജീവിതം നയിക്കുന്നവളാണ്. എഴുത്തുകാരിയാണ്. എന്നിട്ടും അമ്മയോടൊത്തുള്ള ആ ദിവസങ്ങളില്‍ മകളും,
തന്നെ ചുറ്റിവരിഞ്ഞിരുന്ന പല അതിര്ത്തികളെയും
മറികടക്കുന്നതിന് നാം സാക്ഷ്യം വഹിക്കുന്നു.
ആ സംഭവബഹുല നിമിഷങ്ങള്‍ അവരുടെ ജീവിതത്തെ പല തരത്തില്‍ മാറ്റിമറിക്കുന്നുണ്ട്.
തീര്ത്തും സ്വതന്ത്രരായ രണ്ടു സ്ത്രീകള്‍, അവരെ ബന്ധിക്കുന്ന എല്ലാ
നൂലിഴകളെയും അഴിച്ചുവെച്ച്, ആകാശത്തിന്റെ വിശാലതയിലേക്ക് പറന്നുയര്ന്ന രണ്ട് പട്ടങ്ങള്‍
പോലെയാവുന്ന മനോഹാരിത വായനക്കാർ അനുഭവിക്കുന്നു.
റോസിയുടെ
മരണം കഥയുടെ ഗതിയെ വീണ്ടും മാറ്റിമറിക്കുന്നു. റോസിയുടെ മരണാന്തര ചടങ്ങുകള്‍ പൂര്‍ത്തികരിക്കാന്‍ പാകിസ്ഥാനിലേക്ക്
പോകണമെന്ന് അമ്മ ശഠിക്കുന്നു. മകളാണ്
കൂട്ടായി പോകുന്നത്.
പാകിസ്ഥാനിലെത്തിയപ്പോള്‍,
ആര്ക്കും അതുവരെ അറിയാത്ത, അമ്മയുടെ പൂര്‍വ കാല
ജീവിതത്തിന്റെ വിസ്മയിപ്പിക്കുന്ന കഥകള്‍ മകളുടെ മുന്നില്‍ തുറക്കപ്പെടുകയാണ്. പണ്ട് അവര്‍ താമസിച്ചിരുന്ന വീട്ടിലെത്തിയപ്പോഴാണ്, റോസിയുടെ മരണാന്തര ചടങ്ങുകള്‍ മാത്രമല്ല അമ്മയുടെ ഈ വരവിന്റെ ഉദ്ദേശ്യമെന്ന്
മകള്‍ തിരിച്ചറിയുന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ അവിശ്വസനീയമായ പല സത്യങ്ങളും അവള്
മനസ്സിലാക്കുന്നു.
പതിനാറാം
വയസ്സില്‍, വിഭജനത്തിന്റെ ഭയപ്പെടുത്തുന്ന അനുഭവങ്ങളില്‍ നിന്ന്ഓടി രക്ഷപ്പെട്ട അമ്മയ്ക്ക്,
വഴിയില്‍ വെച്ചു കിട്ടിയ കുട്ടിയാണ് റോസി. അതാണ്
അവര്‍ തമ്മിലുള്ള ആത്മബന്ധത്തിന്റെ രഹസ്യം. ആ പലായനത്തില്‍ അമ്മയ്ക്ക്
ജീവനും മറ്റൊരു രാജ്യവും കിട്ടിയെങ്കിലും, മുതിര്ന്നവരുടെ ആശീര്വാദത്തോടെ അവള് ഭര്‍ത്താവായി സ്വീകരിച്ച
അന്വറിനെയും താന്‍ സ്വന്തമായി കരുതിയ മണ്ണും അവള്ക്ക് നഷ്ടമാകുന്നു.
അതന്വേഷിച്ചാണ് അതിര്‍ത്തികള്‍ താണ്ടി അവരവിടെ ചെല്ലുന്നത്. മനസ്സില്‍ അതുവരെ കരുതി വെച്ചിരുന്ന എല്ലാ അതിര്ത്തികളെയും മായ്ച്ചു കളയാനുള്ള ഒടുവിലത്തെ ശ്രമം. വിഭജനത്തെയും, അത് പകര്ന്നു
നല്കിയ അതികഠിനമായ വേദനയേയും
വൈകാരികമായോ വിമര്ശനാത്മകമായോ നോക്കിക്കാണാനല്ല എഴുത്തുകാരി ശ്രമിക്കുന്നത്. പകരം അതിനെ ദാര്ശനികമായ ഒരു തലത്തിലേക്ക് ഉയര്ത്താനാണ് ശ്രമം.
അമ്മയുടെ വയസ്സ് 80 ആണ് എന്നത് ശ്രദ്ധേയമാണ്.
സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും,
രണ്ടു രാജ്യങ്ങള്ക്കിടയിലുള്ള അതിര്‍ത്തിയില്‍ ഒരിക്കലും കെട്ടടങ്ങാത്ത അശാന്തി നിലനില്ക്കുന്നത് ഇരുരാജ്യങ്ങളുടെയും അപക്വതയും വീക്ഷണമില്ലായ്മയുമാണ് കാണിക്കുന്നത്. മതത്തിന്റെയും മിത്തുകളുടെയും സങ്കുചിതചിന്തകളിലേക്കൊതുങ്ങാതെ
ശാസ്ത്രത്തിന്റെയും ദാര്ശനികതയുടെയും വിശാല
കാഴ്ചപ്പാടിലേക്ക് വ്യക്തികളും രാജ്യങ്ങളും എത്തണമെന്ന ചിന്തയിലേക്ക് എഴുത്തുകാരി വായനക്കാരെ കൊണ്ടുപോകുന്നു. ഏതാനും പേജുകളില്‍, അതിര്ത്തികളെ കുറിച്ചുള്ള ശക്തമായ അവരുടെ കാഴ്ചപ്പാട് എഴുത്തുകാരി വ്യക്തമാക്കുന്നുണ്ട്. ലളിതവും
മനോഹരവുമായ ആ ചിന്തകളെ വായിച്ചുതന്നെ
അനുഭവിക്കണം.
രാജ്യത്തിന്റെയും
ശരീരത്തിന്റെയും മനസ്സിന്റെയുമൊക്കെ അതിര്‍വരമ്പുകള്‍ മുറിച്ചു കടക്കുന്ന ഒരമ്മയെയാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. ഭര്ത്താവിന്റെ പേര്
ചോദിക്കുമ്പോള്‍ അന്‍വര്‍ എന്നാണവര്‍
പറയുന്നത്. വീടിനെ കുറിച്ച് ചോദിക്കുമ്പോള്‍ ഒരു പിടി മണ്ണ്
വാരി കാണിക്കുന്നു.
വിസയില്ലാത്ത
കുറ്റത്തിന് തടവിലാക്കപ്പെടുമ്പോള്‍, അനുമതിയില്ലാതെ ആ പ്രദേശത്തേക്ക് വന്നതിന്
അവരെ പട്ടാളക്കാര്‍ കുറ്റപ്പെടുത്തുന്നുണ്ട്. നിങ്ങള്‍ മറ്റൊരു രാജ്യത്തില്‍ നിന്ന് വന്നവരാണെന്നു പറയുമ്പോള്‍, ഞാനിവിടെ നിന്ന്പോയി തിരികെ വന്നതാണ്
എന്നാണവരുടെ മറുപടി. അതിര്ത്തികളുടെ അര്ത്ഥമില്ലായ്മയെ കുറിച്ച്
ഒരു പാട് നിരീക്ഷണങ്ങള്‍ എഴുത്തുകാരി
നടത്തുന്നുണ്ട്.
ശക്തമായ
രാഷ്ട്രീയം പറയുന്ന പുസ്തകമല്ല ഇത്. എന്നാല്‍, തന്റെ
രാഷ്ട്രീയ കാഴ്ചപ്പാടുകളെ ഗീതാജ്ഞലി ഒട്ടും മറച്ചുവെയ്ക്കുന്നില്ല. പുസ്തകം സമര്പ്പിച്ചിട്ടുള്ളത് ഗുരുവും വഴികാട്ടിയുമായ
കൃഷ്ണ സോബ്ട്ടിക്കാണ്. ലൗ ജിഹാദ് ഒക്കെ
വലിയ രാഷ്ട്രീയവിഷയമായ ഈ കാലത്ത്, മുസ്ലിമായ മുൻ ഭര്ത്താവിനെ
അന്വേഷിച്ച് ഒരു ഹിന്ദു വയോധിക പാകിസ്താനിലേക്ക് പോകുന്നത് കഥയുടെ വിഷയമാക്കിയത് യാദൃശ്ചികമാവാന്‍ വഴിയില്ല.
തീവ്രാനുഭവങ്ങളോ
അതിവൈകാരിക മുഹൂര്ത്തങ്ങളോ ഈ പുസ്തകം സമ്മാനിക്കുന്നില്ല.
വളരെ സാധാരണമായ രീതിയില്‍ കഥപറയുന്ന ശൈലിയാണ് എഴുത്തുകാരി സ്വീകരിച്ചിരിക്കുന്നത്. ഇംഗ്ലീഷ് പരിഭാഷ വായിച്ചതുകൊണ്ട് മൂലകൃതിയിലെ ചില വായനാനുഭവങ്ങള്‍ ചോര്‍ന്നുപോയിട്ടുണ്ടാവാം. ഹിന്ദിയെ രാഷ്ട്രഭാഷയാക്കണമെന്ന വാദപ്രതിവാദം നടക്കുന്നതിനിടയില്‍,
ഹിന്ദിയില്‍ എഴുതിയ ഈ പുസ്തകം ഇംഗ്ലീഷില്‍
വായിക്കേണ്ടി വന്നതിന്റെ ഐറണി പറയാതെ പോകാന്‍
വയ്യ.
സൂര്യനു
കീഴിലെ ഒരു വിധം എല്ലാ
കാര്യങ്ങളെ കുറിച്ചും കഥാകാരി പ്രതിപാദിക്കുന്നുണ്ട് എന്നുപറഞ്ഞാല്‍ അതിശയോക്തിയാവില്ല. ചിലതിനു നേരെ പരിഹാസത്തിന്റെ മൂര്ച്ഛയുള്ള അമ്പുകളയക്കാനും അവര്‍ മടിക്കുന്നില്ല. അങ്ങനെ, ക്യാപിറ്റല്‍ ജീവിതരീതിയുടെ പ്രതീകമായി റീബോക്ക് ഷൂസും, മണ്ചട്ടികളിലാക്കി വീട്ടില്‍
നിറയുന്ന ആലുവേര ചെടിയും, വിദേശത്തെ വലിയ കമ്പനിയിലെ സി.ഇ. ഒ ആയ,
അവിടെയിരുന്ന് സകല കാര്യങ്ങള്ക്കും
ഉപദേശവും അഭിപ്രായവും നല്കുന്ന ചെറുമകനുമൊക്കെ ആ അമ്പുകള്ക്കിരയാവുന്നു.
പലയിടങ്ങളിലും അതിസൂക്ഷമമായ വിശദംശങ്ങളിലേക്ക് കഥ നീളുന്നു. മന്ദഗതിയിലുള്ള
ഈ ആഖ്യാനം പലപ്പോഴും വായനയേയും ബാധിക്കുന്നുണ്ട് എന്നതും സത്യമാണ്. ഇന്ത്യയുടെയും പാകിസ്ഥാന്ന്റേയും കഥയ്ക്ക് ഇവിടെ കിട്ടുന്ന സ്വീകാര്യതയും വൈകാരികതയും ആഗോളതലത്തില്‍ ലഭ്യമാവുമോ എന്ന് വരും ദിവസങ്ങളില്‍ അറിയാന്‍
കഴിയും.
ആദ്യമായാണ്
ഒരു ഇന്ത്യന്‍ എഴുത്തുകാരിക്ക് ബുക്കര്‍ ഇന്റനാഷണല്‍ അവാര്‍ഡ് ലഭിക്കുന്നത്. എന്നാല്‍
അതിനനുസരിച്ചുള്ള അംഗീകാരം അവര്ക്ക് ലഭിക്കുന്നുണ്ടോ
എന്ന് സംശയമാണ്. ഇന്നത്തെ ഭരണകൂടം അതിനെ വേണ്ട പോലെ അംഗീകരിച്ചതായി കരുതാന്‍
വയ്യ. അടുത്തിടെ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഡാനിഷ്
സിദ്ധിഖിക്ക് പുലിസ്റ്റര്‍ സമ്മാനം കിട്ടിയപ്പോഴും സമാന പ്രതികരണമാണ് ലഭിച്ചത്.
അതിനുകാരണം അവര്‍ മുറുകെ പിടിക്കുന്ന രാഷ്ട്രീയ ബോധമാണ്. ഇടുങ്ങിയ രാഷ്ട്രീയ, ദേശീയ ചിന്തകള്‍ മാറ്റിവെച്ച് കൂടുതല്‍ വിശാലമായി ചിന്തിക്കണമെന്നാണ് ഈ പുസ്തകം നല്കുന്ന ഒരു സന്ദേശം. ചരിത്രസ്മാരകങ്ങള്‍
മാന്തിയെടുത്ത് വിദ്വേഷത്തിന്റെ പുതിയ വിത്തുകള്‍ തിരയുന്നതിന് പകരം, പുതിയ ചരിത്രം കുറിക്കാന്‍ എല്ലാവരും തയ്യാറാവേണ്ട സമയമായി എന്നും അത് നമ്മെ ഓര്മ്മിപ്പിക്കുന്നു.
വിപുലമായ
ഈ പുസ്തകത്തെ കുറിച്ച് ഒരുപാട് എഴുതാന്‍ പ്രയാസമാണ്. ഫ്രാൻസിസ് ബേക്കൺ പറഞ്ഞതുപോലെ, ‘Some books are to be chewed and digested'. അങ്ങനെ, ക്ഷമയോടെയിരുന്ന് പതുക്കെ വായിച്ചാസ്വദിക്കേണ്ട പുസ്തകമാണിത്. സാഹിത്യത്തെ സ്നേഹിക്കുന്നവര് ഈ
പുസ്തകത്തെ അവഗണിക്കരുത്.