Saturday, July 24, 2021

വളർച്ച വിനയാകുമ്പോൾ

 

വളർച്ച വിനയാകുമ്പോൾ

 

നിലമറന്ന വളർച്ചയാണ് വിനയായത്. എന്റെ കാര്യമല്ല. വീടിന്റെ മുറ്റത്തു വളർന്ന മുരിങ്ങ മരത്തിന്റെ കാര്യമാണ്. എട്ടൊമ്പതു സെന്റിൽ വീട് വെച്ച്, ചുറ്റും ടൈൽ വിരിച്ച് , ചട്ടിയിലും ഗ്രോ ബാഗിലും ചെടികൾ നട്ടു വളർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌ത്‌  വൈറലാകലാണല്ലോ ഇപ്പോഴത്തെ ട്രെൻഡ്. ഒരു മുറ്റം നിറയെ നിഴലു പരത്തി നിൽക്കേണ്ട  മാവിനെ ചെറിയ പ്ലാസ്റ്റിക്ക് കൂടയ്ക്കുള്ളിലേക്ക് ഒതുക്കുന്ന വൈരുദ്ധ്യത്തെ എനിക്കൊരിക്കലും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. മാവെന്നു പറയുന്നത് കുറെ മാങ്ങകൾ    ഉത്പാദിപ്പിക്കുന്ന വൃക്ഷം മാത്രമല്ലല്ലോ. അത് , കുട്ടികൾക്ക് കയറി കളിക്കാവുന്ന ശാഖങ്ങളും, തണലും, മുറ്റമാകെ പൊഴിഞ്ഞു വീഴുന്ന ഇലകളും, ഊഞ്ഞാലു കെട്ടുന്ന കൊമ്പും, കായ്ച്ചതിൽ പാതി കിളികൾക്കും അണ്ണാനുമൊക്കെ കൊടുക്കാൻ മനസ്സുമുള്ള  ഒരു ജൈവ വിസ്മയമല്ലേ ? കുട്ടികളെ പോലും പല ചട്ടികളിൽ, ആവശ്യമുള്ള അനുപാതത്തിനു രാസവളം നൽകി വളർത്തിയെടുക്കുന്ന കാലത്ത് ഇതൊരു ആശ്ചര്യമല്ല എന്നെനിക്കറിയാം.

വീടു വെയ്ക്കുമ്പോൾ ചുറ്റും ടൈൽ വിരിക്കാതെ കുറച്ചിടം മണ്ണിനു വേണ്ടി   ബാക്കി വെച്ചത്ചെറിയ എന്തെങ്കിലും വെച്ചു പിടിപ്പിക്കാമെന്ന മോഹത്തിലാണ്. കെട്ടിടങ്ങൾ പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ കൊണ്ടുവന്നു തള്ളിയ മണ്ണിന് വളക്കൂർ വളരെ കുറവായിരുന്നു. അതു കൊണ്ട് നട്ടതൊന്നും ഗുണം പിടിച്ചില്ല.

അതിനിടയിലാണ് ഒന്നു രണ്ടു മുരിങ്ങാക്കമ്പ് കിട്ടിയത്. വീടിന്റെ വലതു വശത്തുള്ള മണ്ണിൽ ഒന്നിനെ  ശ്രദ്ധയോടെ കുഴിച്ചിട്ടു. അപ്പോൾ ഒരു കൊമ്പ് ബാക്കിയായി. ഇത്  വളരുകയൊന്നുമില്ലെന്ന പ്രവചനത്തോടെ അതിനെ ഉമ്മറത്തെ തുളസിത്തറയ്ക്കരികിൽ വെറുതെ കുത്തിവെച്ചു. മുറ്റത്ത് മുരിങ്ങ പതിവില്ലാത്തതാണ്. മറ്റുള്ള ചെടികളെ ശുശ്രൂഷിക്കുമ്പോഴും കൊമ്പിനെ അവഗണിച്ചു. മറ്റുള്ളവർക്ക്‌  സമൃദ്ധമായി കൊടുക്കുമ്പോൾ ഇതിന്റെ കടയ്ക്കൽ ഒരു കപ്പ്  വെളളമൊഴിച്ചാലായി.

അവഗണയിൽ മനം നൊന്താവാം കൊമ്പ് വാശിയോടെ വളരാൻ തുടങ്ങി. ക്ലാസ്സിൽ, മറ്റുള്ള കുട്ടികളെയൊക്കെ നിഷ്പ്രഭരാക്കി , എല്ലാ ചോദ്യത്തിനും ഉത്തരം പറയുന്ന മിടുക്കനെ പോലെ അത് അസൂയാർഹമായ വിധം വളർന്നു. തന്റെ ചുറ്റുപാടിന്റെ പരിമിതികളെ വകവെയ്ക്കാതെ അത് തളിർത്ത് അനേകം കൊമ്പുകളോടെ വളരാൻ തുടങ്ങി. ഏത് പ്രതികൂല സാഹചര്യത്തിലും നമ്മൾ തളരരുത് എന്ന മഹദ് വചനം പല മോട്ടിവേഷൻ സ്പീക്കർമാരും ആവർത്തിക്കുന്നത് യൂട്യൂമ്പിലൂടെ ഞാൻ ബാൽക്കണിയിൽ ഇരുന്ന് കേൾക്കാറുണ്ട്. അതും മുരിങ്ങാ മരത്തിന് പ്രചോദനമായി എന്നു തോന്നുന്നു. എല്ലാ വെല്ലു വിളികളെയും അതിജീവിച്ച്, മറ്റുള്ളവരെ പിന്നിലാക്കി, അത് അതി വേഗം മുകളിലേക്കുയർന്നു. ശാഖകളിൽ, മനസ്സിനെ കുളിരണിയിക്കുന്ന തളിരിലകൾ വിരിഞ്ഞു. മരത്തിന്റെ വളർച്ച ഒരു ഉദാഹരണമാക്കി ഞാൻ മകനെ കുറെ ഉപദേശിച്ചു. എങ്ങിനെ വളരണമെന്ന് അതിനെ കണ്ടു പഠിക്കാൻ പറഞ്ഞു.

 ഫലം കണ്ടു തുടങ്ങിയപ്പോൾ സ്വാഭാവികമായും മുരിങ്ങ മരത്തിനോടുള്ള ഞങ്ങളുടെ സമീപനത്തിനും മാറ്റം വന്നു. മറ്റുള്ളവർക്കു കൊടുത്തില്ലെങ്കിലും  ഇതിന് ധാരാളം വെള്ളവും വളവും നൽകി. സാമാന്യം ഉയരമുള്ള മതിലിനപ്പുറത്തേക്ക് അത്  വളർന്നപ്പോൾ ഞങ്ങൾ അഭിമാനിച്ചു. മരം ഞങ്ങളുടെ വീടിന്റെ ഒരടയാളമായി. മുരിങ്ങമരമുള്ള വീട് എന്ന് ഞങ്ങളുടെ വീട് അറിയാൻ തുടങ്ങി. ഇലകൾ പറിച്ച് കൂട്ടാൻ വെച്ചും , ചുറ്റുമുള്ള വീടുകളിൽ പങ്കുവെച്ചും ഞങ്ങൾ  ആഹ്ളാദിച്ചു.

മുത്തശ്ശി മാത്രം , ഒരപായം തിരിച്ചറിഞ്ഞ പോലെ  സൂചന തന്നു . " ഒന്നും - ശരീരം, രാഷ്ട്രീയം, രാഷ്ട്രം, കച്ചവടം, വിദ്വേഷം, വിത്ത്, മതം, മരം - ഒരു പരിധി വിട്ട് വളരുന്നത് നല്ലതിനല്ല. ചുറ്റുപ്പാടുകളെ അറിയാതെ വളർന്നാൽ അത് എല്ലാവർക്കും ഒടുവിൽ വിനയാകും. അതിന് നമ്മൾ അനുവദിക്കരുത് ". മുത്തശ്ശി പറഞ്ഞു നിർത്തിയപ്പോൾ, കിട്ടിയ അവസരം മുതലാക്കി, എന്നെ ഉദ്ദേശിച്ച് അമ്മ കൂട്ടി ചേർത്തു - അത് താടിയും മുടിയുമായാലും.

അന്ന് മുത്തശ്ശിയുടെ വാക്ക് ഞങ്ങൾ വലിയ ഗൗരവത്തിലെടുത്തില്ല. മരമെത്ര ഉയരത്തിലേക്ക് വളരുന്നുവോ അത്രയും ആഴത്തിൽ അതിന്റെ വേരുകൾ തുരന്നിറങ്ങുമെന്ന് ഞങ്ങൾ ചിന്തിച്ചില്ല. ആവശ്യത്തിലധികം വളവും പ്രോത്സാഹനവും ലഭിച്ച മരം ആരെയും കൂസാതെ പടർന്നു പന്തലിച്ചു തുടങ്ങി. ആയിടെ വീട്ടിൽ വന്ന സുഹൃത്ത് പറഞ്ഞു, അധികമൊന്നുമറിയപ്പെടാത്ത ഒരു രാഷ്ട്രീയ പാർട്ടി പെട്ടെന്ന് നാടാകെ വളർന്നു തിടം വെച്ചതു പോലെയുണ്ട്.

അല്പം കഴിഞ്ഞപ്പോഴെ അതുയർത്തുന്ന ഭീഷണി ഞങ്ങൾ തിരിച്ചറിഞ്ഞുള്ളൂ. അനുകൂല സാഹചര്യം തിരിച്ചറിഞ്ഞ അതിന്റെ വേരുകൾ പെരുമ്പാമ്പിനെ പോലെ ഭീമാകാരങ്ങളായി. പല വഴി തേടിയലഞ്ഞ വേരുകൾ പലതരം ഭീഷണി മുഴക്കി. ചിലത് മുറ്റത്തെ അലങ്കരിച്ചു നിർത്തിയ ടൈലുകളെ  ഇളക്കിമറിക്കാൻ തുടങ്ങി. അതുവരെ നിരപ്പാർന്ന മുറ്റത്ത് ഏറ്റക്കുറച്ചിലുകൾ വന്നു. ചില വേരുകൾ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മതിലിനെ ആക്രമിച്ചു തുടങ്ങി. മറ്റു ചിലത് കുടിവെള്ളമെത്തിച്ചിരുന്ന ജല സ്ത്രോതസുകളെ ഞെരിച്ചമർത്തി. പതുക്കെ പതുക്കെ അത് വീടിന്റെ അസ്ഥിവാരത്തിലേക്ക് നീണ്ടു തുടങ്ങി. മരത്തിന്റെ ഘനസാന്ദ്രമായ തണലിൽ മറ്റാർക്കും വളരാൻ കഴിയില്ല എന്നായി.

ഒന്നു നിയന്ത്രിച്ചില്ലെങ്കിൽ  അപകടമാകുമെന്നറിഞ്ഞ് ഞങ്ങൾ അതിന്റെ വലിയ കൊമ്പുകളൊക്കെ മുറിച്ചു കളഞ്ഞു. അതിന്റെ വളർച്ചയുടെ ഗതി നിയന്ത്രിക്കാനുള്ള അധികാരം ഞങ്ങളുടെ കൈയിലാണെന്ന് മരം തിരിച്ചറിയുമെന്ന് ഞങ്ങൾ വെറുതെ തെറ്റിധരിച്ചു.

എന്നാൽ അത് മറ്റൊരു മഴയ്ക്കു വേണ്ടി കാത്തു നിൽക്കുകയായിരുന്നു. മഴ പെയ്തപ്പോൾ , മണ്ണു നനഞ്ഞപ്പോൾ അത് പൂർവാധികം ശക്തിയോടെ തിരിച്ചു വന്നു. പഴയതിനേക്കാൾ വേഗത്തിൽ ഉയരാൻ തുടങ്ങി.

 മുത്തശ്ശിയുടെ പഴമനസ്സു പറഞ്ഞത് ശരിയാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. വളർച്ച എല്ലാവർക്കും ആവശ്യമാണ്. എന്നാൽ നിയന്ത്രണമില്ലാത്ത വളർച്ച എല്ലാവർക്കും വിപത്താവും. നിൽക്കുന്ന ഇടവും , അവിടത്തെ സാഹചര്യവും നോക്കി വേണം വളരാൻ. ഒരവസരം കിട്ടിയെന്നു കരുതി , ചുറ്റുമുള്ളതിനെ മുഴുവൻ തച്ചുടച്ച്, അവഗണിച്ചു , വേരു പടർത്താമെന്നു കരുതരുത്. എത്ര വളരാൻ സാഹചര്യമുണ്ടായാലും ചില അതിർത്തികളെ , അടിസ്ഥാന മൂല്യങ്ങളെ നാം ബഹുമാനിക്കണം. വീടിന്റെ അടയാളവും അഭിമാനവുമൊക്കെയാണെങ്കിലും മരം വീടോളം വളർന്നാൽ അത് ഭീഷണിയാവും. അന്നത്തെക്കാളും, തണലിനേക്കാളും അത് നൽകുക ഭയത്തിന്റെ വിത്തുകളാവും. മുകളിൽ പച്ച വിതാനിച്ച് നിൽക്കുമ്പോഴും സ്വന്തം മണ്ണിനെ തന്നെ കാർന്നു തിന്നുന്ന ദുഷ്ട കരങ്ങളെ കാണാതിരിക്കാൻ കഴിയില്ല. എത്ര ഒളിക്കാൻ ശ്രമിച്ചാലും അതൊരു ദിവസം മറനീക്കി പുറത്തുവരും . അതിലെ അപകടം തിരിച്ചറിയും.

ഒടുവിൽ, മരത്തിനെ വേരോടെ പിഴുതുമാറ്റണമെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടായില്ല. അതിനെ നെഞ്ചേറ്റി നടന്നവർ പോലും അതിനെതിരായി. തനിക്ക് അനുവദിച്ചു കിട്ടിയ  ജൈവ വ്യവസ്ഥയ്ക്ക് അപ്പുറത്തേക്ക് അതിക്രമിച്ച് കടക്കരുതെന്ന സാമാന്യ നിയമം അതു ലംഘിച്ചതാണ് എല്ലാവരേയും ചൊടിപ്പിച്ചത്.

ആദ്യം കൊമ്പുകളെല്ലാം മുറിച്ചു. തഴച്ചുവളർന്ന ശാഖകളെ   കടയ്ക്കൽ വെച്ചു വെട്ടി. പിന്നെ ചുറ്റുമാഴത്തിൽ കുഴിച്ചു. എല്ലാം തട്ടിത്തകർക്കാൻ പല വഴിക്കും ആർത്തിയേടെ പടർന്നു കയറിയ ഭീമാകാരങ്ങളായ വേരുകളെ ഒന്നൊന്നായി വെട്ടിയൊതുക്കി പറമ്പിന്റെ മൂലയിലേക്ക് വലിച്ചെറിഞ്ഞു.

മുരിങ്ങ മരത്തിന്റെ അടയാളം പോലും ബാക്കിയില്ലാത്ത കുഴി നല്ല ചെമ്മണിട്ടു മൂടിയപ്പോൾ ഒരു സംശയം - ഇനിയിവിടെ എന്തു നടും? മുട്ടോളം മാത്രം വളരുന്ന, എന്നാൽ അനേകം കായകൾ നൽകുന്ന ഒരു മരം നട്ടാല്ലോ?

എന്തു നടണമെന്ന് തീരുമാനിച്ചതിനു ശേഷം മതിയായിരുന്നു മരം മുറിക്കൽ, മകൻ പറഞ്ഞു.  ഉടനെ മുത്തശ്ശിയവനെ തിരുത്തി - ആവശ്യത്തിലധികം വളർന്നതിനെ, നമുക്ക് ഭീഷണിയായതിനെ ആദ്യം ഇല്ലാതാക്കണം. അതു കഴിഞ്ഞാൽ പിന്നെയെന്ത് എന്നതിനുത്തരം പ്രകൃതി താനെ നൽകി കൊള്ളും

മുരിങ്ങ മരത്തിൽ നിന്നും പാഠമുൾക്കൊണ്ട് ഞാൻ, വേണ്ടതിലധികം വളർന്ന താടി വടിച്ചു, മുടി വെട്ടിയൊതുക്കി.

പരിഹാസത്തിന്റെ കൊമ്പ് കൊണ്ട് കുത്താനുള്ള അവസരം പാഴാക്കാതെ മകൻ ചോദിച്ചു, "അപ്പോൾ ഞാൻ മുരിങ്ങാ മരമാകണോ, ഗ്രോ ബാഗിലെ ചെടിയാകണോ?

നീ നിന്റെ മണ്ണിന്റെ രുചിയും, ഗുണവുമറിഞ്ഞ് വളർന്നാൽ മതി, എന്നിലെ തത്ത്വജ്ഞാനി ഉത്തരം പറഞ്ഞു.

 ഇപ്പോൾ, കൂട്ടിയിട്ട ചെമ്മണിൽ, പെയ്തൊഴിയുന്ന കുളിർ മഴയിൽ എന്നെങ്കിലും, പ്രകൃതി വരദാനമായി നൽകുന്ന ഒരു വിത്ത്  പൊട്ടിമുളയ്ക്കുമെന്ന പ്രതീക്ഷയിൽ ഞാൻ മട്ടുപ്പാവിൽ കാത്തിരിക്കുന്നു.