അടുക്കളയിൽ കയറാൻ ശ്രമിക്കുന്ന പുരുഷനും; പെണ്ണുങ്ങൾ കയറാത്ത അടുക്കളയും, സിനിമയും.
ഇതും അടുക്കളയെ കുറിച്ചാണ്. കഴിഞ്ഞ കുറച്ചു മാസമായി അടുക്കളയെ കുറിച്ച് ഇത്രയൊക്കെ എഴുതിയിട്ടും വീണ്ടും എഴുതാൻ ബാക്കിയുണ്ട് എന്നത് അടുക്കളയുടെ ആഴവും വ്യാപ്തിയും എത്രയെന്ന് അടയാളപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ അടുക്കളയുടെ രാഷ്ട്രീയം തന്നെയാണ് ഈ കുറിപ്പിന് ആധാരം.
അടുത്തകാലത്തിറങ്ങിയ ഒരു സിനിമയാണ് അടുക്കള ചർച്ചകൾക്കു വെടിമരുന്നിട്ടത്. പലപ്പോഴും ചർച്ച കൂടുതൽ അടുക്കളയെ കുറിച്ചായി. ഈ സിനിമയിറങ്ങുന്നതിന് കുറച്ചുകാലം മുമ്പിറങ്ങിയ ഒരു സിനിമയിൽ രണ്ടു അടുക്കളകൾ ഉണ്ടായിരുന്നു. ഒന്ന്, ഒരാൺ കയറാൻ ശ്രമിക്കുന്ന അടുക്കള. രണ്ട് , ഒരു സ്ത്രീപോലും കയറിയിട്ടില്ലാത്ത അടുക്കള.
ഒന്നാമത്തെ വീട്ടിൽ മൂന്ന് സ്ത്രീകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. പരസ്പരം താങ്ങായി നിൽക്കുന്ന മൂന്ന് പെണ്ണുങ്ങൾ . വീടും അടുക്കളയും അവരുടെ സ്വന്തമായിരുന്നു. എന്നാൽ മൂന്ന് സ്ത്രീകളാണെങ്കിൽ പോലും അവർക്കു, ഒരാണിന്റെ തുണയില്ലാതെ, ഒറ്റക്ക് സമൂഹത്തിൽ ജീവിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ ആ വീട്ടിലേക്കു ഒരു പുരുഷൻ കടന്നു വരുന്നു. ആ വന്ന വ്യക്തി ഒരു സാധാരണകാരനല്ല. പരസ്യത്തിലൊക്കെ നാം കണ്ടറിഞ്ഞ, അതുപോലെയാകണം എന്ന് നമ്മൾ ആഗ്രഹിക്കുന്ന " കംപ്ലീറ്റ് മാൻ " ആണ് അയാൾ. അങ്ങിനെയാണ് അയാൾ അയാളെത്തന്നെ വിലയിരുത്തുന്നത്. ആ വ്യക്തിയെ കുറിച്ച് നമ്മുക്ക് മുന്നറിവുകളൊന്നും ഇല്ല. ചില സൂചനകളിലൂടെയാണ് ആ കഥാപാത്രം വികസിക്കുന്നത്. ആദ്യമായി, അടുത്ത പറമ്പിൽ പന്ത് കളിക്കുന്ന കുട്ടികളോട് തൻ്റെ പറമ്പിലേക്കു പന്ത് വരരുത് എന്ന് പറയുമ്പോൾ, കൃത്യമായി അതിർത്തികൾ വരയ്ക്കുന്ന ഒരു അധികാരിയെ നമ്മൾ കണ്ടുതുടങ്ങുന്നു. പിന്നീട് , വിരുന്നിനു പോയ വീട്ടിൽവെച്ചു , സ്വയം അടുക്കളയിൽ കയറി ഭക്ഷണം പാചകം ചെയ്ത മറ്റൊരു ആണിനോട്, യാതൊരു ആഥിത്യ മര്യാദയുമില്ലാതെ , ഭക്ഷണം നന്നായിട്ടില്ല എന്ന് മുഖത്തടിച്ചു പറയുമ്പോൾ, ആ ഉത്തമ പുരുഷൻ ശത്രു പക്ഷത്തു നിർത്തുന്നത് സ്ത്രീകളെ മാത്രമല്ല, പകരം അടുക്കളയിൽ കയറുന്നവരെയൊക്കെയാണ് എന്ന് നമ്മൾ സംശയിക്കാൻ തുടങ്ങുന്നു. ബാത്റൂമിലെ കണ്ണാടിക്കു മുന്നിൽ നിന്ന് , മീശയുടെ നിരതെറ്റിയ ഒരു ചെറിയ രോമം പോലും വടിച്ചെടുത്ത് , " ഐ ആം എ കംപ്ലീറ്റ് മാൻ " എന്നയാൾ സ്വയം ഉറപ്പിക്കുമ്പോൾ, ആ വീട്ടിലെ സ്ത്രീകളുടെ ഇടം ചുരുങ്ങി വരുന്നത് നാം അറിയുന്നു. ആ പുരുഷന്റെ ഈ ആധിപത്യമുറപ്പിക്കൽ തൻ്റെ സ്വന്തം വീട്ടിൽ പോലുമല്ല. അതുവരെ ആ സ്ത്രീകളുടേതായ വീട്ടിലാണത്. മാത്രമല്ല, പണം കൊണ്ടോ പദവികൊണ്ടോ അല്ല അയാൾ അതിന്നു ശ്രമിക്കുന്നത്. ആണാണ് എന്ന ഒറ്റ അധികാരമുപയോഗിച്ചാണ് ഈ അധിപത്യമുറപ്പിക്കൽ. വീടിന്റെ പുറവും, അകത്തുമുള്ള മറ്റിടങ്ങളും അയാൾ കയ്യടക്കിയപ്പോൾ, സ്ത്രീകൾക്ക് അടുക്കളയിലേക്കു പിൻവലിയേണ്ടി വരുന്നു.
പെട്ടന്ന് സ്വന്തം വീടിന്റെയിടങ്ങൾ അവർക്കു നഷ്ടപ്പെടുന്നു . തങ്ങളുടെ സ്വകാര്യതകൾ പങ്കുവെയ്ക്കാനും, ആകുലതകൾ കൈമാറാനും അവർക്കു അടുക്കളയുടെ ഇത്തിരിവട്ടത്തെ ശരണം പ്രാപിക്കേണ്ടി വന്നു. എന്നാൽ ,ബലമില്ലാത്തവരാണെങ്കിലും, ഒന്നിച്ചു ചേരാനൊരു ഇടം കൊടുത്താൽ , ആ ഒത്തുചേരലിലൂടെ ശക്തിയാർജ്ജിച്ചു അവർ അധികാരത്തെ ചോദ്യം ചെയ്യുമെന്ന് സിംഹാസനത്തിലിരിക്കുന്നവർക്ക് അറിയാം. അതുകൊണ്ടുതന്നെ ഒത്തുചേരാനുള്ള എല്ലാ സാധ്യതകളും അവർ തച്ചുടയ്ക്കാൻ ശ്രമിക്കും. അടുക്കളയിൽ താനറിയാതെ നടക്കുന്ന സ്വകാര്യ സംഭാഷണം എന്താന്നറിയാനുള്ള ശ്രമം അതിന്റെ മുന്നോടിയാണ്.ആദ്യം ചോദിക്കും, ഉത്തരം കിട്ടിയില്ലെങ്കിൽ ഭീക്ഷണിപ്പെടുത്തും. എന്നിട്ടും ഫലം കണ്ടിലെങ്കിൽ അധികാരത്തിന്റെ ആന്റിനകൾ അവിടെ സ്ഥാപിക്കും.ഒരു വീട്ടിൽ മാത്രമല്ല, രാജ്യത്താകമാനം ഇതാണ് നടക്കുന്നത് എന്നതാണ് സത്യം. ആ ശ്രമത്തിൽ അയാൾ അടുക്കളയിലേക്കു കയറുന്നില്ല . അതിന്റെ പടിയിൽ നിൽക്കുന്നതേയുള്ളൂ . അടുക്കളയുടെ ശക്തിയെക്കുറിച്ച് ,അത് സ്ത്രീകൾക്ക് നൽകുന്ന സുരക്ഷയെക്കുറിച്ച് അയാൾ ബോധവാനാണ് .അതുകൊണ്ടാണ് ആ അടുക്കളയുടെ പരിധിക്കുള്ളിലേക്കു കയറാൻ അയാൾ മടിക്കുന്നത് . അയാൾ കയറുനിലെങ്കിലും അടുക്കളയിൽ സ്വകാര്യങ്ങളൊന്നും വേണ്ടെന്നും, ഇനി സ്വകാര്യങ്ങൾ ഉണ്ടെങ്കിൽ തന്നെ അത് താനുമായി പങ്കുവെയ്ക്കണമെന്നും അയാൾ നിർബന്ധിക്കുന്നുണ്ട്. കൂടാതെ, അടുക്കളയിൽ നിന്നും തൻ്റെ അധികാരപരിധിയിലേക്കു അയാൾ സ്ത്രീകളെ ഭീക്ഷണിപ്പെടുത്തി കൊണ്ടുപോകുന്നുണ്ട്. ഇവിടെ സിനിമ സമൂഹത്തിലേക്ക് അതിവിദഗ്ധമായി തിരിച്ചുവെച്ച ഒരു കണ്ണാടിയാവുന്നു. അടുക്കളയ്ക്ക് പുറത്തുള്ള അക്രമങ്ങളെ സ്ത്രീകൾ ഒരുമിച്ചു ചെറുക്കുമ്പോൾ ,ഒരു സാധാരണ സിനിമയിൽ നിന്നും ഒരു മികച്ച കല സൃഷ്ടിയായി അതുയരുന്നു.
ഇവിടെ അടുക്കള സിനിമയെ കുറിച്ച് പറയേണ്ടിവരുന്നു. ആ സിനിമയിലും പുരുഷൻ സ്ഥിരമായി അടുക്കളയിലേക്കു കയറുന്നില്ല. രണ്ടു തവണ കയറുന്നുണ്ട്. ആദ്യം കയറുന്നത് കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്നാണ്. പിന്നീട് കയറുന്നത് സ്ത്രീക്ക് നേരെ ആക്രമാസക്തമായാണ്. അപ്പോൾ അവരെ നേരിടുന്നത് മുഖത്തേക്കു വീണ ചളിവെള്ളമാണ്. എന്നാൽ ഈ സിനിമയിലെ പുരുഷൻ, അല്ലെങ്കിൽ പുരുഷന്മാർ ആരാണ് എന്ന് നമുക്കു വ്യക്തമാവുന്നില്ല. അച്ഛൻ പഴയ സമ്പ്രദായത്തിന്റെയും , ചിന്തയുടേയുമൊക്കെ ഒരു പ്രതിരൂപമാണ് എന്ന് പറയാം. എന്നാൽ മകൻ എന്തുതരം പുരുഷനാണ് എന്ന് നമ്മുക്ക് അറിയാൻ കഴിയുന്നില്ല. പെണ്ണ് കാണാൻ ചെല്ലുമ്പോളും അയാൾക്കൊന്നും പറയാനില്ല. അച്ഛൻ പറയുന്നതിനെ എതിർക്കുകയാണോ. അനുസരിക്കുകയാണോ എന്ന് അറിയുന്നില്ല. സ്കൂളിൽ അയാൾ ഒരു സാധാരണ അധ്യാപകനാണ്. വല്യച്ഛൻറെ മകൻ വന്നു വലിയ അധികാരത്തിൽ സംസാരിക്കുമ്പോൾ ഇയാൾക്ക് സ്വന്തമായ ഒരു അഭിപ്രായമില്ല. സ്ഥിരമായി സംഭോഗം ചെയ്യുന്നുണ്ടെങ്കിലും അതിന്റെ മുൻപിൻ സുഖങ്ങളിലൊന്നും അയാൾക്കു താത്പര്യമില്ല. ഒന്ന് രണ്ടു തവണ തന്റെ ഈഗോയ്ക് പരിക്കേൽക്കുമ്പോൾ അയാൾ പ്രതികരിക്കുന്നുണ്ട്.മറ്റു അവസരങ്ങളിൽ അയാളുടെ വ്യക്തിത്വം വ്യക്തമായി ഉരുത്തിരിഞ്ഞു വരുന്നില്ല. ഭാര്യ ജോലിക്കു പോകണ്ടായെന്നു തെളിയിച്ചു പറയുന്നില്ല. തത്ക്കാലം ആ വിഷയത്തെ നീട്ടിവെക്കാൻ ആണ് അയാളുടെ ശ്രമം. അയാൾക്കു ഒന്നിലും ഒരു ഉറപ്പില്ല, താത്പര്യവുമില്ല. മറ്റേ സിനിമയിൽ , ഒരുത്തമ പുരുഷനാണെന്ന് സ്വയം വിശ്വസിക്കുന്ന ഒരു കഥാപാത്രത്തെ കണ്ടു അത്ഭുതപ്പെട്ടുനിൽക്കുന്ന നമ്മുക്ക് ഈ പുരുഷന്റെ വ്യക്തിത്വം എന്താണ് എന്ന് തിരിച്ചറിയാൻ കഴിയാതെ പോകുന്നു.
ഇത്തരം പരുഷന്മാർ സമൂഹത്തിൽ അപൂർവമല്ല. ഒരു തരത്തിൽ ഈ അസന്ദിഗ്ദ്ധതയാണ് ഇന്നത്തെ പുരുഷനെ ഷണ്ഡത്തോളമെത്തിക്കുന്ന സവിശേഷത . ഇംഗ്ലീഷിൽ inbetweeness എന്ന് പറയുന്ന അവിടെയും ഇവിടെയുമില്ലാത്ത ഒരു അവസ്ഥ. എന്നാൽ ഈ സിനിമ ആ അസന്നിഗ്ദ്ധാവസ്ഥയെ വേണ്ടപോലെ വരച്ചു കാണിക്കുന്നുമില്ല . നേരത്തെയെഴുതി തയ്യാറാക്കിയ ഒരു അന്ത്യത്തിലേക്ക് സിനിമയെ കൊണ്ടുപോകാൻ വേണ്ടി ഉണ്ടാക്കിയ കഥാപാത്രങ്ങൾ മാത്രമാണ് പുരുഷന്മാർ അതിൽ. പക്ഷെ ,ഒന്നിലുമൊരു അഭിപ്രായമില്ലാത്ത, അഴകൊഴമ്പനായ ഈ പുരുഷൻ അടുക്കളയുടെ അകത്തുള്ള സ്ത്രീയുടെ ശക്തി തിരിച്ചറിയാൻ പാടെ പരാജയപ്പെടുന്നു. അതുകൊണ്ടാണയാൾ അവളെ ആക്രമിക്കാൻ അടുക്കളയിലേക്കു പാഞ്ഞു കയറുന്നത്.
എന്നാൽ അവിടെ അയാളെ എതിരേറ്റത്, ദിവസങ്ങളായി താൻ പല തരത്തിൽ കുത്തി മുറിവേല്പിച്ച ഒരു മനസ്സിൽ നിന്നും ഉറ്റി വീഴുന്ന വ്യസനത്തിന്റെ, വേദനയുടെ, അവഗണനയുടെ, ചോരയുടെ, പൊട്ടിയൊലിച്ച ദുർഗന്ധവും, കൊഴുപ്പുമാണ്. എങ്കിലും, മുൻവാതിലിലൂടെ ഇറങ്ങിപ്പോയ സ്ത്രീക്കുപകരം മറ്റൊരു സ്ത്രീയെ അടുക്കളയിൽ പ്രതിഷ്ഠിച്ച് അയാൾ ആ മാലിന്യം തുടച്ചുകളയാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ, അടുക്കളത്തിണ്ണയിൽ ഇരുന്നു ചായ കുടിച്ച് , കപ്പ് കഴുകാതെ താഴെവെച്ച് , ഒന്ന് ഫ്രഷായി വരാമെന്ന് സ്ഥിരം ഡയലോഗ് പറഞ്ഞു] നായകൻ അടുക്കള വിടുന്നിടത്താണ് സിനിമയുടെ ഫ്രഷ്നെസ്സ് പോകുന്നത്.
അവിടെയാണ് മറ്റേ സിനിമ വിജയിക്കുന്നത്. അവിടെ പുരുഷന് ഈ അവ്യക്തത ഇല്ല. പതുക്കെ പതുക്കെ വിടർന്നു വരുന്ന പൂപോലെ നിഗൂഢമാണ് അയാൾ. ഓരോയിതൾ വിരിയുമ്പോഴും അയാൾ മറച്ചു പിടിക്കാൻ ശ്രമിക്കുന്ന മേധാവിത്വം കൂടുതൽ പ്രകടമാകുന്നു. ഒടുവിൽ ,പുരുഷാധികാരത്തിന്റെ പൂർണരൂപമെടുക്കുമ്പോൾ അയാൾ ഒരു ഹീറോ ആണെന്ന് അയാൾ തന്നെ പറയുന്നുണ്ട്. എന്നാൽ സംശയാലുവായ മറ്റേ നായകനെ പോലെ വൈകാരികതയല്ല ഇയാളെ നയിക്കുന്നത്. ഒരു നീക്കവും വളരെ കരുതലോടെ നടത്തുന്ന കൗശലക്കാരനാണ് അയാൾ. അതുകൊണ്ടു തന്നെ അയാൾ അടുക്കളയിലേക്കു കയറിച്ചെല്ലുന്നില്ല . പകരം അവരെ അടുക്കളയിൽ നിന്നും തൻ്റെ തട്ടകത്തിലേക്കു ഇറക്കികൊണ്ടുവരുന്നു. ആ തട്ടകത്തിൽ വെച്ചും സ്ത്രീകൾ ശബ്ദമുയർത്തുമ്പോളാണ്, പുരുഷത്വത്തെ ചോദ്യം ചെയുമ്പോളാണ് അയാൾ തൻ്റെ അവസാന അടവായ അക്രമത്തിലേക്ക് കടക്കുന്നത്. വളരെ ആസൂത്രിതമായ ആ അക്രമം വളരെ സ്വാഭാവികവുമാണ്. ആ കരുത്തിന്നും ഭ്രാന്താവേശത്തിനും മുന്നിൽ സ്ത്രീക്ക് പിടിച്ചു നിൽക്കാൻ ആവില്ല. എല്ലാ പ്രതിരോധങ്ങളും തകർന്നു ബന്ധിതരാവാനേ അവർക്കു തരമുള്ളൂ . കുറച്ചു സമയം കഴിഞ്ഞു, സ്ത്രീയുടെ ശക്തിയെല്ലാം ചോർന്നു എന്നുറപ്പായി, അവരെ കെട്ടഴിച്ചു വിട്ട് വീണ്ടും അടുക്കളയിൽ കയറ്റി സിനിമ അവസാനിപ്പിച്ചിരുന്നെങ്കിൽ ആ സിനിമയും ഒരു പരാജയമാകുമായിരുന്നു.
എന്നാൽ അത്തരമൊരു നൈരന്തര്യം പകർത്തിവെക്കലല്ല സിനിമയുടെ, അല്ലെങ്കിൽ കലയുടെ ആകെയുള്ള ധർമമെന്ന് തിരിച്ചറിയാനുള്ള വിവേകം എഴുത്തുകാരനുണ്ടായി. അങ്ങിനെ അടിച്ചമർത്തപ്പെട്ട സ്ത്രീകൾ ഒറ്റപെട്ടു പോകുമ്പോൾ, അവർക്കു കൂട്ടായി സമൂഹത്തിലെ ചില നന്മകൾ കൈകോർക്കണമെന്ന ശുഭസൂചകമായ , പുരോഗമനപരമായ ഒരു വിചാരമാണ് ആ സിനിമയെ വ്യത്യസ്തമാക്കുന്നത് .
അത് കൂടുതൽ മനസിലാകണമെങ്കിൽ, ഒരു പെണ്ണും കയറിയിട്ടില്ലാത്ത , മറ്റൊരു വീടിന്റെ അടുക്കളയെ കുറിച്ച് പറയണം. അത്തരമൊരു അടുക്കളയെ അതിമനോഹരമായി കഥയിലേക്ക് തുന്നിച്ചേർത്ത കഥാകാരന്റെ കരവിരുത് സിനിമയുടെ വിജയത്തിന് അല്പമൊന്നുമല്ല സഹായിച്ചിട്ടുള്ളത്.
ആ വീട്ടിൽ നാലുപേരും ആണുങ്ങളാണ് . ആ വീട് അച്ചടക്കരാഹിത്യത്തിന്റെ പ്രതീകമാണ്. അവിടുത്തെ പുരുഷന്മാരുടെ അഴിഞ്ഞുലഞ്ഞ ജീവിതംപോലെ തന്നെ അലങ്കോലപ്പെട്ടതാണ് ആ വീടും, അടുക്കളയും, പരിസരവും. ആ വീട്ടിലേക്കാണ് , പൗരുഷത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുന്ന, ഒരു കൗമാരപ്രായക്കാരൻ , സ്കൂളവധിക്ക് വരുന്നത്. അവനൊരു ഗ്ലാസ് വെള്ളമെടുത്തു കൊടുക്കാൻ അവിടെ ഒരു സ്ത്രീയില്ല. എന്നാൽ വന്നയുടനെ അവൻ ആദ്യം ചെയുന്നത് വീട് ,പ്രത്യേകിച്ചും അടുക്കള വൃത്തിയാക്കലാണ്. അത് കഴിഞ്ഞു അവൻ അടുക്കളയിൽ കയറി എല്ലാവര്ക്കും വേണ്ടി ഒറ്റയ്ക്കു ഭക്ഷണം പാകം ചെയ്യുന്നുണ്ട് . പതുക്കെ ആ വീടിനു ഒരു ചിട്ടയും ശുദ്ധിയും കൈവരുന്നത് നാം കാണുന്നു . അടുക്കളയിൽ കയറിയ ഈ കൗമാര പ്രായക്കാരൻ, അടുത്ത വീട്ടിലേക്കു തെറിച്ച പന്തെടുക്കാൻ പോയപ്പോഴാണ് കംപ്ലീറ്റ് മാൻനെ നമ്മൾ ആദ്യമായി കാണുന്നതെന്നത് ഒരു യാദൃച്ഛികതയാവാൻ വഴിയില്ല. അത് നല്ല കെട്ടുറപ്പും ദിശാബോധവുമുള്ള ഒരു തിരക്കഥയുടെ സവിശേഷതയാണ്. അടുക്കളയിൽ കയറാത്ത പുരുഷനും, അടുക്കളയിൽ സ്വയം കയറിയ കൗമാരപ്രായക്കാരനും തമ്മിലുള്ള ആദ്യത്തെ മുഖാമുഖമാണത്.
പിന്നീട്, ആ വീട്ടിൽ പല സാഹചര്യങ്ങൾ കൊണ്ട് സ്ത്രീകൾ വരുന്നുണ്ട്. ആദ്യത്തെ രണ്ടു സ്ത്രീകളും, പെണ്ണ് കണ്ട് , താലികെട്ടി , വലതുകാൽ വെച്ച് വന്നവരായിരുന്നില്ല. വളരെ യാദൃച്ഛികമായി അവിടെ എത്തിപെട്ടവരാണ്. എന്നാൽ അവർ വീട്ടിലേക്കു വരുമ്പോൾ ആ വീടാകെയും, അടുക്കള പ്രത്യേകിച്ചും സജീവമാകുന്നു. ആ അടുക്കളയിൽ കയറുന്നത് പുരുഷന്മാരാണ്. അതുവരെ വെറുതെ അലഞ്ഞു നടന്നിരുന്ന പുരുഷന്മാർക്ക് പെട്ടന്നൊരു ദിശാബോധം കൈവരുന്നു. കടയിൽ പോയി സാധനങ്ങൾ വാങ്ങിയും, കായലിൽ മീന്പിടിച്ചും അവർ അടുക്കളയിലേക്കു കയറുന്നു. കനലൂതിയും ,കണ്ണിൽ പുകകലങ്ങിയും കഞ്ഞിവെക്കുന്നു. രണ്ടു സ്ത്രീകളെയും അടുക്കളയിൽ കയറാൻ അവർ നിർബന്ധിക്കുന്നില്ല.
ഈ സിനിമയുടെ കാതൽ അടുക്കള രാഷ്ട്രീയമല്ല എന്ന് സമ്മതിക്കുന്നു . എങ്കിലും വളരെ സമർത്ഥമായി സ്ത്രീപുരുഷ ബന്ധത്തിൽ അടുക്കളയുടെ പ്രസക്തിയെ ഈ ചിത്രം വരച്ചു കാണിക്കുന്നുണ്ട്. മറ്റേ സിനിമയുടെ വിഷയം തന്നെ ,ജീർണിച്ചിട്ടും ഇനിയും ബാക്കിയുള്ള ആചാരങ്ങളും, ആധുനിക ലോകത്തു ജീവിക്കുമ്പോളും, അലക്കു കല്ലും ,അമ്മിക്കല്ലും ഒകെ ഉപയോഗിച്ചാൽ മതിയെന്ന് ശബ്ദമുയർത്താതെ ,എന്നാൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാത്ത വ്യക്തിത്വമില്ലാത്ത പുരുഷന്മാരും, അടുക്കളയിൽ തളച്ചിടപ്പെടുന്ന സ്ത്രീകളുമാണ്.
എന്നാൽ അടുക്കളയെ ഒപ്പിയെടുക്കാൻ വേണ്ടി അവിടേക്കു കൂടുതൽ സമയം ക്യാമറ തിരിച്ചുവെക്കുമ്പോൾ, മറ്റുപലതിന്റെയും പ്രസക്തി കുറഞ്ഞുപോകുന്നില്ലേ എന്നാണ് എന്റെ സംശയം. യാഥാർത്ഥ്യത്തെ അത് പോലെ ഒപ്പിയെടുത്ത് , അതിൽ അൽപ്പം അതിഭാവുകത്വം കലർത്തിയാൽ നല്ല സിനിമയാകുമോ? അടുക്കളയിലേക്കു ക്യാമറ തിരിച്ചുവെച്ചതു എന്ത് കാണിക്കാനാണ്. അടുക്കളയുടെ വിരസതയും, മടുപ്പും കാണിക്കാൻ ഇത്ര അവർത്തനത്തിന്റെ ആവശ്യമുണ്ടോ? ഇനി ഇത്ര ആവർത്തിച്ച് കാണിക്കാൻ ശ്രമിക്കുന്നത് എല്ലാവർക്കും അറിയുന്ന കാര്യങ്ങളല്ലേ ? ഈ ആവർത്തനം കൊണ്ട് ആ രംഗങ്ങളുടെ തീവൃത കൂടുന്നുണ്ടോ?
ഈ അതിസൂക്ഷമതയിലേക്കു പോകുമ്പോൾ എവിടെയോ കഥയുടെയും കഥാപാത്രത്തിന്റെയും ഗൗരവം നഷ്ടമാകുന്നു. ആ സ്ത്രീ കഥാപാത്രവും കാര്യമായി പ്രതികരിക്കുന്നില്ല. ഭയത്തിനും നിസ്സഹായതാവസ്ഥക്കും ഇടയിലാണ് അവർ നില്കുന്നത്. അല്പം വിഷമത്തോടെയാണെങ്കിലും മാപ്പു പറയാനും, പുരുഷന് കീഴിൽ അപ്രിയത്തോടെ കിടന്നുകൊടുക്കാനും അവർക്കു മടിയില്ല. അപ്പോഴൊന്നും അവർ ശക്തമായി പ്രതികരിക്കുന്നില്ല. എന്നാൽ മറ്റേ സിനിമയിലെ സ്ത്രീകൾ, പുരുഷന്റെ അധികാരത്തിന്റെ തട്ടകത്തിൽ നിൽക്കുമ്പോൾ തന്നെയാണ് ശക്തമായി പ്രതികരിച്ചത്. വരാൻപോകുന്ന ആപതിനെ കുറിച്ച് അവർക്കറിയിലായെങ്കിലും , പുരുഷൻ മാന്യതയുടെ, അടിസ്ഥാന ബഹുമാനത്തിന്റെ അതിരുകൾ ലംഘിക്കുമ്പോൾ ,സ്ത്രീകൾ അതിനെ ചെറുക്കുന്നുണ്ട്.
ആ സിനിമയിൽ രണ്ടു സ്ത്രീകളും ആ വീട്ടിലേക്കു കയറി വരുന്നത് കുടുംബിനികളായോ , വീടിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവരായോ അല്ല. എന്നാലും അവരുടെ വരവോടെ ആ വീടിന്റെ ഇടുക്കങ്ങളെല്ലാം അകന്ന് അത് കൂടുതൽ വിശാലമാവുന്നു. മറ്റുള്ളവരുടെ ജീവിതത്തിൽ അർത്ഥവും, സന്തോഷവും ഉണ്ടാവുന്നു. പെണ്ണിന്റെ സുരക്ഷ തന്റെ കൂടെ ഉത്തരവാദിത്വമാണ് എന്ന് തിരിച്ചറിയുന്ന പുരുഷൻ ,അവൾക്കു വിശ്രമിക്കാൻ തന്റെ മുറി ഒഴിഞ്ഞു കൊടുത്തു അടുക്കളയിലേക്കു കയറുന്നു. പുരുഷന്മാരുടെ ആദ്യത്തെ ചർച്ച നടക്കുന്നതും അടുക്കളയിലാണ്. ആ രണ്ടു സ്ത്രീകളുടെ സാന്നിധ്യമാണ് മൂന്നാമത്തെ സ്ത്രീയുടെ വരവിന് കാരണമാകുന്നത് . ഇവിടെ അടുക്കള, സകല ആകുലതകൾക്കു നടുവിലും ഒരു പ്രതീക്ഷയാവുന്നു.
അടുക്കള സിനിമയിൽ ഇത്തരം പ്രതീക്ഷകൾ ഒന്നുമില്ല. കൂടാതെ സംഘർഷങ്ങളെ ഭയക്കുന്ന ഒരു അന്തരീക്ഷമാണ് ആ വീട്ടിലും അടുക്കളയിലും. ഇപ്പോൾ എങ്ങിനെയാണോ അങ്ങിനെ തന്നെ കാര്യങ്ങളെ കൊണ്ടുപോകാനുള്ള തിടുക്കമാണ് എല്ലാവർക്കും . സ്ഫോടനാത്മകമായ ഒരു ക്ലൈമാക്സിലേക്ക് കഥയെ എത്തിക്കാനാണ് ഈ മിതത്വം. കുറെ നേരം വളരെ ഭംഗിയോടെ കറങ്ങിയ ഒരു നിലച്ചക്രം ഒടുവിൽ പെട്ടന്ന് പൊട്ടിത്തെറിച്ച പ്രതീതിയാണ് ക്ലൈമാക്സ് കണ്ടപ്പോൾ തോന്നിയത്. ചക്രത്തിന്റെ തിരിച്ചിലിന്റെ ഭംഗി ആസ്വദിക്കാനോ , പൊട്ടിത്തെറിയുടെ മുഴക്കം അനുഭവിക്കാനോ കഴിയാത്ത അവസ്ഥ.
അത് കൊണ്ട് തന്നെ വീട്ടിൽ നിന്നും ഇറങ്ങിപോകുമ്പോൾ ആ സ്ത്രീ ഒറ്റപ്പെടുന്നു. പുരുഷന്റെ അടുക്കളയിലേക്കു മറ്റൊരു സ്ത്രീ വരുന്നു. ഇതിൽ യാഥാർഥ്യത്തിന്റെ അംശമുണ്ടാകാം. എന്നാൽ യാഥാർഥ്യത്തെ അതുപോലെ ചിത്രീകരിക്കലാണോ കല എന്ന ചോദ്യം ബാക്കിയാവുന്നു. ഇവിടെ ഒന്നും മാറുന്നില്ല . ഒരു സ്ത്രീക്കുപകരം മറ്റൊരു സ്ത്രീവരുന്നു. അത്രയും ലളിതമാണോ കാര്യങ്ങൾ. സംവിധായകനും, കഥാകൃത്തും അങ്ങിനെ ഒരു തീരുമാനമെടുക്കുന്നതിൽ തെറ്റൊന്നുമില്ല. അതവരുടെ സ്വാതന്ത്ര്യമാണ്. എങ്കിലും ഭാവിയെ കുറിച്ച് പ്രതീക്ഷിക്കാൻ എന്തെങ്കിലും ബാക്കിവെച്ചെങ്കിൽ എന്ന തോന്നൽ എന്നെ വീണ്ടും മറ്റേ സിനിമയിലേക്കു കൊണ്ട് പോകുന്നു.
അടികൊണ്ടു അവശരായ സ്ത്രീകളെ രക്ഷിക്കാൻ , അറിയാതെയാണെങ്കിലും, നാല് പുരുഷന്മാർ എത്തുന്നു.ഒരപായ സൂചന തിരിച്ചറിഞ്ഞാണ് അവർ അവിടെ എത്തുന്നത്. രൗദ്രഭാവത്തോടെ, എന്തിനും തയാറായി നിൽക്കുന്ന " ഹീറോ" യെ കീഴ്പ്പെടുത്താൻ നാലു പേർക്കും നന്നായി പ്രയത്നിക്കേണ്ടി വരുന്നുണ്ട്. പക്ഷെ അവർ പുറകോട്ടു പോകുന്നില്ലെന്നു മാത്രമല്ല അതിൽ വിജയിക്കുകയും ചെയുന്നു. അവർക്കൊപ്പം ആ സിനിമയും വിജയിക്കുന്നു.
സമൂഹത്തിൽ സ്ത്രീകൾ നേരിടേണ്ടിവരുന്ന അവഗണനയും, അക്രമവുമൊക്കെ സത്യമാണ്. ഭൂരിഭാഗം സമയത്തും അത്തരം സമയങ്ങളിൽ അവർ തീർത്തും ഒറ്റപെട്ടു പോകുന്നു എന്നതും യാഥാർഥ്യമാണ് . എന്നാൽ ആ കാഴ്ചയിലേക്ക് ഒരു കണ്ണാടിപിടിച്ചു, ഈ സമൂഹം ഇങ്ങനെയൊക്കെയാണ് എന്നും ഇതിനൊന്നും മാറ്റമുണ്ടാവില്ല എന്നും പറഞ്ഞുവെക്കുമ്പോൾ ,എല്ലാ പ്രതീക്ഷകളുംഅറ്റു പോകുന്നത് സ്ത്രീകൾക്ക് മാത്രമല്ല, ഒരു സമൂഹത്തിന് മുഴുവനാണ്.
അത്തരമൊരു സമൂഹത്തിലാണ്, അടികൊണ്ടു അവശയായ സ്ത്രീയെ നാല് ആണുങ്ങൾ ചേർന്നു സ്വന്തം വീട്ടിലേക്കു കൊണ്ടുപോകുന്നത്. ആർഭാടങ്ങളും, ആചാരങ്ങളുമൊന്നുമില്ലാത്ത ഒരു കൂട് അണയൽ . ആ കൂട്ടിൽ അവൾ ഒറ്റക്കല്ല ,ചുറ്റുമാളുകളുണ്ട് എന്നത് നമുക്കു ആശ്വാസമേകുന്നു. സമൂഹത്തിൽ അങ്ങിനെ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്ക് , കലയിലെങ്കിലും, കൂടെയാരെങ്കിലും ഉണ്ടാവുമെന്ന ഉറപ്പു വേണം.
ആണുങ്ങൾ കയറാത്ത, എന്നാൽ അവരുടെ അനുശാസനകൾക്കനുസരിച്ചു പ്രവർത്തിക്കുന്ന അടുക്കളകൾ ഇന്നുമുണ്ടാവാം. ചവച്ചു തുപ്പിയ മുരിങ്ങകോലുകൾ കൊണ്ട് നിറഞ്ഞ തീന്മേശകൾ ഉണ്ടാവാം. പുരുഷമേധാവിത്തത്തിനു നേരെ ചളിവെള്ളമൊഴിച്ചു ഒറ്റപ്പെട്ട വിപ്ലവങ്ങൾ ഉണ്ടാവാം. അതെല്ലാം ഒരു സിനിമയ്ക്കു അല്ലെങ്കിൽ ഒരു കഥയ്ക്ക് പറ്റിയ വിഭവങ്ങൾ തന്നെ .
എന്നാൽ , ആ കാഴ്ചകളെ ക്യാമെറയിൽ അതുപോലെ ഒപ്പിയെടുത്ത ഒരു സിനിമയേക്കാൾ, ഒടുവിൽ ഒറ്റപെട്ടു പോകുന്ന ഒരു സ്ത്രീയുടെ ദുരിതത്തെക്കാൾ : ആദ്യരാത്രിയിൽ വധൂവരന്മാരെ അവരുടെ സ്വകാര്യതയിൽ തനിച്ചാക്കി പോകുന്നവർ പിറ്റേന്ന് തിരിച്ചു വരുമെന്നും; ആ വീടിനെ കിടപ്പുമുറിയെന്നും അടുക്കളയെന്നുമൊക്കെ പകുക്കാതെ; രാവിലെയുണരുമ്പോൾ അതുവരെ ആണുങ്ങൾ മാത്രം കയറിയ അടുക്കളയിലേക്കു ഒരു സ്ത്രീ കൂടി കയറുമെന്നും; എന്നാൽ അവളുടെ ജീവിതം ആ അടുക്കളയിൽ തളയ്ക്കപ്പെടില്ലെന്നും ; ആ അടുക്കളയുടെ ചൂടും, വിയർപ്പും, രുചിഭേദങ്ങളും എല്ലാവരും ഒരുമിച്ചു പങ്കിടുമെന്നും പ്രതീക്ഷ തരുന്ന സിനിമയാണ് എനിക്ക് കൂടുതൽ ഇഷ്ടം.