ഖസാഖ്
ഒരു ബസ്സിറക്കത്തിനും കാത്തുകിടപ്പിനുമിടയിൽ
ഇതിഹാസം ഇതൾ വിരിയിക്കുന്നു
തെറ്റിച്ചുറ്റിയ കാവിക്കച്ചയുടുത്തു ചെന്നുകയറിയതു
ജന്മിയുടെ, വിത്തൊഴിഞ്ഞ ഞാറ്റുപുരയിൽ
അക്ഷരത്തിന്റെ കറ്റ മെതിച്ചു അറിവിന്റെ വിളവെടുക്കാൻ
ആകാംക്ഷയെക്കാൾ, ജിജ്ഞയാസയേക്കാൾ
ദൈന്യവും , ദുഖവും മിഴിനിറച്ച കുട്ടികൾക്ക് മുകളിൽ
നിത്യവും ഉദിക്കാൻ ഒരേകാധ്യാപകൻ
കഥകേൾക്കാൻ, ഓന്തിനെയും ക്ലാസ്സിലേക്ക്
കൂട്ടികൊണ്ടുവന്ന നിറം മാറാത്ത ബാല്യം
പേനിന്റെ "ആത്മാവെവിടെ "എന്ന കൗതുകം
ബോർഡിൽ ദിനോസറിനെ കണ്ട അത്ഭുതം
"O " കരം മാത്രം കൊത്തിയെടുക്കുന്ന അപ്പുക്കിളി
മിഴിനീരിൽ സുറുമ പരന്ന കണ്ണുകൾ
കുട്ടികൾ കഥകേൾകാൻ പോയപ്പോൾ
പുള്ളിക്കൊമ്പിൽ നിന്നും അടർന്നു വീണ ഉറുമ്പുകൾ
പതിവ്രതകളേ തേടിയലയുമ്പോൾ,
തീർത്തും ഒറ്റപ്പെട്ട സ്ത്രീകൾ മറുപറമ്പിലൂടെ
പലവഴി നടന്നു, പലതായി മാറി
രാജാവിന്റെപള്ളി
തണുവിലെ രതി
ചോറുവെച്ചു പകുത്തെടുത്ത പാപം
യവനകഥയെ ഓർമിപ്പിക്കുന്ന തെറ്റിന്റെ ഉന്മാദം
സ്വന്തം അച്ഛൻ കൂട്ടികൊടുത്തതിന്റെ ഭാരം
പല ഗവേഷണങ്ങൾ നടത്തി തിരിച്ചെത്തി,
വഴിതെറ്റുന്ന തോണിക്കു നങ്കൂരമിടാൻ
തന്റെ പദ്മദളം വിടർത്തികൊടുക്കുന്ന പ്രണയം
പൗരുഷം തൊട്ടുതീണ്ടിയിട്ടില്ലാത്ത പുരുഷാരം
പ്രതാപമസ്തമിച്ച ജന്മിത്തം
ഒന്നും തുന്നിച്ചേർക്കാനാവാത്ത തുന്നൽക്കാരൻ
ആസക്തി കണ്ണ് കുത്തിപ്പൊട്ടിച്ച ഇരുട്ട്
കാലിലെ വ്രണം നൊന്തു പതറിയ പഥികൻ
ചെങ്കൊടിയിൽ നിന്നും ജിനിന്നെ ആവാഹിച്ച മാന്ത്രികൻ
അഭയമില്ലാത്ത തുരുത്തിൽ പന കാറ്റു വീശി
ചെതലിയുടെ താഴ്വരം ശാപമേറ്റ പോലെ കറുത്തു
വെയിലുപോലെ തെളിഞ്ഞ ചാരായതിന്റെ ചതിയിൽ
ഒറ്റപെട്ടു പോയ ദൈവം
കൈതകാടിനപ്പുറം ഇളകിയൊഴിഞ്ഞ പരിഹാസം
മന്ത്രമായും, മന്ത്രച്ചരടായും , ചന്ദനത്തിരിയായും
ഒഴുകി നടക്കുന്ന ലൗകികത
എന്നിട്ടും കളിച്ചു തീരാത്ത ജീവന്റെ നാടകം
കൈത്തണ്ടയിൽ കുംകുമ കുറിയായി ഒറ്റി വീണ ജീവന്റെ തുടിപ്പ്
സന്ധ്യക്ക് , അനുജത്തി മറന്നു പോയ ചെമ്പകത്തിന്റെ വിരഹം
വിരൽത്തുമ്പിൽ നിന്നും, ഒരു എട്ടുഅണ വട്ടത്തിൽ പടരുന്ന അർബുദം
സ്വർഗത്തിൽ നിന്നും കരിക്കിൻ തുണ്ടു ഉതിർന്നപോലെ അച്ഛന്റ്റെ മരണം
കഥയ്ക്കും ജീവിതതിനുമിടയിൽ എവിടെയോ
വഴിപിഴച്ച അധ്യാപകൻ ഒറ്റക്കു ആവുന്നു
എന്നാൽ ഒടുവിൽ,
"
ദുരൂഹമായ സ്ഥലരാശി തേടി"
കാലത്തിന്റെ ഗംഗാതടത്തിലേക്കുള്ള
മടക്കയാത്രയിൽ അവൻ ഒറ്റക്കായിരുന്നില്ല
കനിവ് പോലെ പെയ്തിറങ്ങിയ മഴ കൂട്ടുണ്ടായിരുന്നു
തിരികെ പോരാൻ സമയമായി എന്ന
കല്പന സ്വീകരിക്കാൻ
അവൻ പെരുവിരൽ നീട്ടി കൊടുത്തു
ആഴത്തിൽ രണ്ടു മുദ്ര പതിപ്പിച്ചു
ആയിരം ഫണം താഴ്ത്തി
ദൈവദൂതൻ തിരിച്ചു പോയി
ഇവിടേക്കിറക്കിവെച്ച ബസ്സ്
തിരികെവരാൻ അവൻ കാത്തു കിടന്നു
രാജേഷ് ആത്രശ്ശേരി